എന്തൊരു ദുര്‍വിധി; റോഡപകട ഇരകളില്‍ ഇത്രയുംപേര്‍ നയാപൈസ വരുമാനമില്ലാത്തവര്‍!

By Web TeamFirst Published Oct 4, 2020, 2:54 PM IST
Highlights

റോഡപകടങ്ങളെപ്പറ്റി അമ്പരപ്പിക്കുന്ന ചില വിവരങ്ങളും കണക്കുകളുമൊക്കെ പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍

രാജ്യത്തെ നിരത്തുകളില്‍ പൊലിയുന്ന ജീവനകളുടെ എണ്ണം അമ്പരപ്പിക്കുന്നതാണ്. ഗരുതരമായ പരിക്കുകളോടെ ജീവിക്കാന്‍ വിധിക്കപ്പെടുന്നവരുടെ എണ്ണവും ഒട്ടും കുറവല്ല. എന്നാല്‍ റോഡപകടങ്ങളെപ്പറ്റി ഇതിനെക്കാളൊക്കെ അമ്പരപ്പിക്കുന്ന ചില കണക്കുകളും വിവരങ്ങളുമൊക്കെ പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. 

രാജ്യത്തെ റോഡപകടങ്ങളിൽ ഇരകളാവുന്നവരിൽ 34 ശതമാനം പേർക്കും സ്വന്തമായി ഒരു രൂപ പോലും വരുമാനമില്ലാത്തവരാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു സര്‍വ്വ. ഇന്ത്യയിൽ റോഡപകടങ്ങളിൽ ഇരകളാവുന്നവരിലേറെയും ഇരുചക്ര വാഹന യാത്രികരാണെന്നും ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പുറമെ 28 ശതമാനം പേർക്ക് 10000 രൂപ മുതൽ 20000 രൂപ വരെയാണ് വരുമാനം. അപകടത്തിൽ പരിക്കേറ്റ വെറും മൂന്ന് ശതമാനം പേർക്ക് മാത്രമാണ് 50000 രൂപയിലേറെ മാസവരുമാനമുള്ളത്. ദില്ലി ഐഐടിയിലെ കണ്‍സോഷ്യം ഓഫ് ടിആര്‍പിപിയും ഡിഐഎംടിഎസും സംയുക്തമായിട്ടാണ് സര്‍വ്വേ സംഘടിപ്പിച്ചത്.  

രാജ്യത്തെ 20 നഗരങ്ങളിലെ 54 ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ വിവരം അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ് ഈ സര്‍വ്വേ എന്നാണ് റിപ്പോര്‍ട്ടുകള്‍. റോഡപകടങ്ങളുടെ സാമ്പത്തിക സാമൂഹിക ആഘാതത്തെ കുറിച്ച് പഠിക്കുന്നതിന്റെ ഭാഗമായാണ് വിവര ശേഖരണം നടത്തിയത്. പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള എഫ്‍ആര്‍ വിവരങ്ങളും സര്‍വ്വേയ്ക്ക് ഉപയോഗിച്ചു. 

അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 59 ശതമാനം പേരും ഇരുചക്രവാഹനത്തിലെ യാത്രക്കാരായിരുന്നു. 15.5 ശതമാനം പേർ കാൽനട യാത്രികരായിരുന്നു. 31 സർക്കാർ ആശുപത്രികളിലും 21 സ്വകാര്യ ആശുപത്രികളിലുമാണ് പരിശോധന നടത്തിയത്. 6600 സാമ്പിളുകൾ ശേഖരിച്ചു. ഇതിന്റെ ഭാഗമായി 14 നഗരങ്ങളിലെ പൊലീസ് സ്റ്റേഷനുകളിൽ നിന്നായി 6400 എഫ്ഐആറുകളും ശേഖരിച്ചിരുന്നു.

പൊലീസ് രേഖകൾ പരിശോധിച്ചതിൽ നിന്ന് 40 ശതമാനം ഇരകളും ഇരുചക്ര വാഹന യാത്രികരാണ്. ഇതിൽ 67 ശതമാനം ഇരകളും 18 മുതൽ 45 വയസ് വരെ പ്രായമുള്ളവരായിരുന്നു എന്നാണ് കണക്കുകള്‍.

click me!