
ഇന്ത്യൻ സമുദ്രതീരം കാക്കാൻ ഐഎൻഎസ് വിക്രാന്ത് ഒരുങ്ങിക്കഴിഞ്ഞു. രാജ്യസേവനത്തിനൊരുങ്ങി, അറബിക്കടലിന്‍റെ റാണിയുടെ ഓളപ്പരപ്പുകളിൽ വിക്രാന്തിപ്പോൾ കാത്തുകിടക്കുകയാണ്. ഇതോടെ , സ്വന്തമായി നിർമ്മിക്കുന്ന വിമാനവാഹിനി കപ്പൽ എന്ന, ഏറെക്കാലമായി രാജ്യം കണ്ട വലിയൊരു സ്വപ്‍നമാണ് സാക്ഷാല്‍ക്കരിക്കപ്പെടുന്നത്. ഇതാ വിക്രാന്ത് എന്ന വമ്പന്‍റെ ചില വിശേഷങ്ങള്‍.
യോദ്ധാവ്
1971 -ലെ ഇന്തോ- പാക് യുദ്ധത്തിൽ നിർണായക പങ്ക് വഹിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനിക്കലായ ഐഎൻഎസ് വിക്രാന്തിനോടുള്ള ആദരസൂചകമായാണ് പുതിയ കപ്പലിനും വിക്രാന്ത് എന്ന് പേര് നല്‍കിയിരിക്കുന്നത്. യോദ്ധാവ് എന്നാണ് വിക്രാന്ത് എന്ന പേരിന് അർത്ഥം. യുദ്ധമുഖങ്ങളിൽ ഇനി രാജ്യത്തിന്റെ ധീരയോദ്ധാവായി വിക്രാന്തുമുണ്ടാവും.
ഇന്ത്യന്‍ നിര്‍മ്മിതം
ആത്മനിർഭർ ഭാരതത്തിന്റെ ഉദാഹരണം കൂടിയായി മാറുകയാണ് വിക്രാന്ത്. കാരണം പൂർണ്ണമായും തദ്ദേശീയമായി ഇന്ത്യ നിർമ്മിച്ച വിമാനവാഹിനി കപ്പലാണ് വിക്രാന്ത്. 76 ശതമാനവും ഇന്ത്യൻ നിർമ്മിത വസ്തുക്കൾ ഉപയോഗിച്ചാണ് കപ്പലിന്റെ നിർമ്മാണം. 14,000 ത്തോളം തൊഴിലാളികളാണ് വിക്രാന്തിന് ജന്മം നൽകിയത്. ഐഎൻഎസ് വിക്രാന്ത് വന്നതോടെ തദ്ദേശീയമായി വിമാനവാഹിനി നിര്‍മ്മിക്കുന്ന ലോകത്തിലെ ആറാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ.
ചെലവ്
23000 കോടി രൂപ ചെലവിട്ട് കൊച്ചി കപ്പൽശാലയിലാണ് ഈ കപ്പല്‍ നിർമ്മിച്ചിരിക്കുന്നത് . 2002 -ലാണ് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം പദ്ധതിക്ക് കിട്ടുന്നത്. കൊച്ചി കപ്പൽ ശാലയുമായി കരാറിൽ ഒപ്പ് വയ്ക്കുന്നത് 2007 -ൽ. നിർമ്മാണം തുടങ്ങിയത് 2009 -ൽ. 2013ലാണ് വിക്രാന്ത് ആദ്യമായി നീറ്റിലിറക്കുന്നത്. 2021 ആഗസ്റ്റിൽ സമുദ്ര പരീക്ഷണങ്ങൾ ആരംഭിച്ചു. 4 -ാം ഘട്ട സമുദ്ര പരീക്ഷണങ്ങളും വിജയിച്ച വിക്രാന്തിനെ 2022 ജൂലൈയിൽ നാവികസേനയ്ക്ക് കൈമാറി.
കൊളോണിയല്‍ ഓര്‍മകളെ പൂര്‍ണമായി മായ്ച്ചു; നാവികസേനയ്ക്ക് പുതിയ പതാക, പ്രധാനമന്ത്രി പ്രകാശനം ചെയ്തു
വലിപ്പം
860 അടിയാണ് കപ്പലിന്റെ നീളം. 193 അടിയാണ് ഉയരം. 262 മീറ്റർ നീളവും 62 മീറ്റർ വീതിയും 59 മീറ്റർ ഉയവുമാണ് വിക്രാന്തിനുള്ളത്. ഭാരം 45000 ടൺ. 30 എയർക്രാഫ്റ്റുകളാണ് ഒരേ സമയം കപ്പലിൽ നിർത്തിയിടാൻ കഴിയുക. 14,000 കിലോമീറ്ററാണ് വിക്രാന്തിന് നിർത്താതെ സഞ്ചരിക്കാനാവുക. 10 ഹെലികോപ്ടറുകളും 20 യുദ്ധവിമാനങ്ങളും വഹിക്കാൻ വിക്രാന്തിന് സാധിക്കും. മിഗ് -29, റഫാല്‍ എന്നീ യുദ്ധവിമാനങ്ങള്‍ വിക്രാന്തിലുണ്ടാകും. കാമോവ് 30, എംഎച്ച് 60 ഹെലികോപ്ടറുകളും ഇതിൽ ഉപയോഗിക്കും.
റണ്‍വേകള്‍
യുദ്ധവിമാനങ്ങൾക്ക് പറന്നുയരാനും ഇറങ്ങാനുമായി മൂന്ന് വലിയ റൺവേകളുണ്ട്. 203, 141 മീറ്ററുകള്‍ വീതമുള്ള രണ്ട് റൺവേകളിലൂടെ പോർവിമാനങ്ങൾ പറന്നുയരും. 190 മീറ്റർ റൺവേയാണ് ലാൻഡിംഗിന് ഉപയോഗിക്കുക. 34 എയർക്രാഫ്റ്റുകൾ നിർത്തിയിടാനുള്ള സൌകര്യവും വിമാനങ്ങളും ഹെലികോപ്റ്ററുകളും അറ്റകുറ്റപ്പണി നടത്താനുള്ള സംവിധാനവും വിക്രാന്തിനുള്ളിലുണ്ട്. 1800 ക്രൂ അംഗങ്ങളാവും വിക്രാന്തിനെ നിയന്ത്രിക്കുക.
രാജ്യത്തിന് അഭിമാന നിമിഷങ്ങൾ, ഇന്ത്യൻ സമുദ്രതീരം കാക്കാൻ ഐഎൻഎസ് വിക്രാന്ത്
സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി
വിക്രാന്തില്‍ അത്യാധുനിക മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയാണുള്ളത്. ഒപ്പം 24 മണിക്കൂർ പ്രവർത്തിക്കുന്ന കൂറ്റൻ അടുക്കള, ക്യാപ്റ്റൻ ബ്രിഡ്‍ജ്, എയർ ട്രാഫിക് കൺട്രോൾ തുടങ്ങി അനവധി സംവിധാനങ്ങളും ഉണ്ട്. ദിവസേന നാല് ലക്ഷം ലിറ്റർ ശുദ്ധജലമാണ് കപ്പലിൽ ഉത്പാദിപ്പിക്കുക. അതുപോലെ മണിക്കൂറിൽ ആയിരം ചപ്പാത്തിയും ഇഡ്ഡലിയും തയ്യാറാക്കാൻ സാധിക്കും വിക്രാന്തിലെ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൂറ്റൻ അടുക്കളയ്ക്ക്. സ്ത്രീകൾക്ക് പ്രത്യേക താമസസൗകര്യം ഉണ്ടാവും വിക്രാന്തിൽ. അതുപോലെ തന്നെ അത്യാധുനിക മാലിന്യ സംസ്കരണ പ്ലാന്റും വിക്രാന്തിന്റെ പ്രത്യേകതയാണ്.