40 ലക്ഷം പാസഞ്ചര്‍ വാഹനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ടാറ്റ മോട്ടോഴ്‌സ്
രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് 40 ലക്ഷം പാസഞ്ചര്‍ വാഹനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതായി ഹിന്ദുസ്ഥാന്‍ ടൈസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രീമിയം ഹാച്ച്ബാക്കായ അള്‍ട്രോസാണ് 40 ലക്ഷം തികച്ച വാഹനം. ഇൻഡിക്ക, സിയറ, സുമോ, സഫാരി, നാനോ തുടങ്ങിയ മോഡലുകൾ വർഷങ്ങളായി നിർമ്മിക്കുന്ന കമ്പനി 2005-06ൽ 10 ലക്ഷം പാസഞ്ചർ വാഹനങ്ങളുടെ ഉൽപാദനവും 2015 ൽ 30 ലക്ഷം നാഴികക്കല്ലും പിന്നിട്ടിരുന്നു.
1988 മുതലാണ് ടാറ്റ പാസഞ്ചര്‍ വാഹനങ്ങള്‍ പുറത്തിറക്കുന്നത്. എസ്റ്റേറ്റ്, സിയറ, സഫാരി തുടങ്ങി ആദ്യ ഘട്ടത്തില്‍ എസ്‍യുവി മോഡലിലുള്ള വാഹനങ്ങളാണ് നിര്‍മിച്ചിരുന്നത്. ഇന്‍ഡിക്ക, സുമോ, നാനോ തുടങ്ങിയ മോഡലുകളായിരുന്നു പിന്നാലെ എത്തിയത്.
എന്നാല്‍, 2020 ആയതോടെ ടിയാഗോ, ടിഗോര്‍, നെക്‌സോണ്‍, ഹെക്‌സ, ഹാരിയര്‍, അല്‍ട്രോസ് തുടങ്ങിയ വാഹനങ്ങള്‍ക്കൊപ്പം ഇലക്ട്രിക് കരുത്തില്‍ ടാറ്റയുടെ നെക്‌സോണ്‍, ടിഗോര്‍ മോഡലുകളും ഉള്‍പ്പെടെ ടാറ്റയുടെ വാഹനനിര ശക്തിപ്പെട്ടു.
2005-06-ല്‍ പത്ത് ലക്ഷം വാഹനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. 2015 ആയപ്പോഴേക്കും 30 ലക്ഷത്തില്‍ എത്തി. 2020 ഒക്ടോബറില്‍ 40 ലക്ഷം എന്ന നാഴികക്കല്ലും പിന്നിട്ടു.
പാസഞ്ചര്‍ വാഹനങ്ങളുടെ നിര്‍മാണത്തിനായി മൂന്ന് പ്ലാന്റുകളാണ് ഇന്ത്യയില്‍ ടാറ്റ മോട്ടോഴ്‌സിനുള്ളത്. പുനെ ചിക്കാലി, ഗുജറാത്തിലെ സനന്ദ്, രഞ്ച്ഗാവോണിലെ എഫ്.ഐ.എ.പി.എല്‍ എന്നിവിടങ്ങളിലാണ് പാസഞ്ചര്‍ വാഹനങ്ങള്‍ നിര്‍മിക്കുന്നത്.