ലോഹ ബോള്‍ വീണപ്പോള്‍ പൊട്ടിച്ചിതറി; ബുള്ളറ്റ് പ്രൂഫ് ട്രക്കിന്‍റെ ലോഞ്ചില്‍ സംഭവിച്ചത് ഞെട്ടിക്കും - വീഡിയോ

By Web TeamFirst Published Nov 23, 2019, 1:35 PM IST
Highlights

ഇലക്ട്രിക് വാഹന നിര്‍മ്മാണത്തില്‍ വിപ്ലവകരമായ നേട്ടങ്ങള്‍ സ്വന്തമാക്കിയ ടെ‍സ്‍ലക്ക് പുതിയ വാഹനത്തിന്‍റെ ലോഞ്ചില്‍ സംഭവിച്ചത് വന്‍ അബദ്ധം. വെടിയുണ്ട പോലും തടയാന്‍ സാധിക്കുമെന്ന അവകാശവാദത്തോടെ പുറത്തിറക്കിയ ടെസ്‍ലയുടെ ലോഞ്ചില്‍ വാഹനത്തിന്‍റെ ഗ്ലാസ് പൊളിച്ചത് ഒരു ലോഹബോളിന്‍റെ പ്രഹരം.  

ലോസ്ഏഞ്ചല്‍സ്: റോക്കറ്റില്‍ ഉപയോഗിക്കുന്ന ഗ്ലാസ്, ബുള്ളറ്റ് പ്രൂഫ് എന്നിങ്ങനെ വിവിധ അവകാശങ്ങളുമായി വരുന്ന വാഹനം ലോഞ്ച് വേളയില്‍ തന്നെപൊളിഞ്ഞാലോ അതും ലോകത്തിന്‍റെ വിവിധ ഭാഗത്ത് നിന്നുള്ള പ്രമുഖരായ മാധ്യമപ്രവര്‍ത്തകര്‍ അടക്കം നിരവധിയാളുകള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വാഹനത്തിന്‍റെ? അത്തരമൊരു അവസ്ഥയിലൂടെയാണ് പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്‍ല കടന്നുപോവുന്നത്. 

ഇലക്ട്രിക് വാഹന നിര്‍മ്മാണത്തില്‍ വിപ്ലവകരമായ നേട്ടങ്ങള്‍ സ്വന്തമാക്കിയ ടെ‍സ്‍ലക്ക് പുതിയ വാഹനത്തിന്‍റെ ലോഞ്ചില്‍ സംഭവിച്ചത് വന്‍ അബദ്ധം. വെടിയുണ്ട പോലും തടയാന്‍ സാധിക്കുമെന്ന അവകാശവാദത്തോടെ പുറത്തിറക്കിയ ടെസ്‍ലയുടെ ലോഞ്ചില്‍ വാഹനത്തിന്‍റെ ഗ്ലാസ് പൊളിച്ചത് ഒരു ലോഹബോളിന്‍റെ പ്രഹരം. വ്യാഴാഴ്ച രാത്രി നടന്ന സൈബര്‍ട്രെക്ക് എന്ന ഇലക്ട്രിക് വാഹനത്തിന്‍റെ ലോഞ്ചിലായിരുന്നു വന്‍ പാളിച്ചയുണ്ടായത്. വാഹനത്തിന്‍റെ കരുത്ത് പ്രകടപ്പിക്കാനുള്ള പരീക്ഷണത്തിന്‍റെ ഭാഗമായി നടത്തിയ പ്രദര്‍ശനത്തിനിടെയായിരുന്നു സംഭവം. 

റോക്കറ്റുകളില്‍ ഉപയോഗിക്കുന്ന ആര്‍മര്‍ ഗ്ലാസ് ഉപയോഗിച്ച് നിര്‍മ്മിച്ച കാറിന്‍റെ വിന്‍ഡോയുടെ ശക്തി പ്രദര്‍ശനത്തിനിടെയാണ് ചില്ല് പൊട്ടിച്ചിതറിയത്. വലിയ ചുറ്റിക കൊണ്ട് സൈബര്‍ട്രക്കിന്‍റെ വാതില്‍ അടിച്ച് തകര്‍ക്കാന്‍ നിര്‍ദേശിച്ച ടെസ്‍ല സിഇഒ പ്രഹരശേഷം വാഹനത്തില്‍ ഒരു പോറല്‍ പോലും വന്നിട്ടില്ലെന്ന് വിശദമാക്കിയതിന് പിന്നാലെ നടന്ന പ്രദര്‍ശനമാണ് അബദ്ധത്തിലായത്. 

ആര്‍മര്‍ ഗ്ലാസിലും സാധാരണ ഗ്ലാസിലും ഒരു ഇരുമ്പ് ബോള്‍ പതിച്ചാലുണ്ടാവുന്ന വ്യത്യാസം വ്യക്തമാക്കിയ ശേഷം സൈബര്‍ട്രെക്കിന്‍റെ ചില്ലുകളിലേക്ക് ഇരുമ്പ് ബോള്‍ എറിയാന്‍ സിഇഒ എലോണ്‍ മസ്ക് സൈബര്‍ ട്രെക്കിന്‍റെ ഡിസൈന്‍ വിഭാഗം തലവനോട് നിര്‍ദേശിക്കുകയായിരുന്നു. നിര്‍ദേശം അനുസരിച്ച് ഇരുമ്പ് ബോള്‍ എറിഞ്ഞപ്പോള്‍ ട്രക്കിന്‍റെ വിന്‍ഡോ ഗ്ലാസ് പൊട്ടിച്ചിതറുകയായിരുന്നു. രണ്ടാമത്തെ ഗ്ലാസിലും പരീക്ഷിച്ചെങ്കിലും ഇതുതന്നെയായിരുന്നു ഫലം. നിരവധിയാളുകളുടെ മുന്നില്‍ ഒന്ന് പതറിയെങ്കിലും എലോണ്‍ മസ്ക് സമനില വീണ്ടെടുത്ത് സംസാരിക്കുകയായിരുന്നു. 

ഇനിയും ഇതില്‍ പുരോഗതി വരുത്തേണ്ട ആവശ്യമുണ്ടെന്നായിരുന്നു എലോണ്‍ മസ്ക് പ്രതികരിച്ചത്. ലൈവ് ലോഞ്ചിന്‍റെ വീഡിയോ കുറഞ്ഞ സമയത്തിനുള്ളില്‍ വൈറലായി. 28.64കോടി വില വരുന്ന വാഹത്തിന്‍റെ ഗ്ലാസുകളാണ് ലോഞ്ച് വേളയില്‍ തന്നെ പൊട്ടിച്ചിതറിയത്. മൂന്ന് വിഭാഗങ്ങളിലായാണ് സൈബര്‍ ട്രെക്ക് പുറത്തിറക്കാനായിരുന്നു ടെസ്‍ലയുടെ പദ്ധതി. 

സൈബര്‍ ട്രക്ക് എന്ന പേരിലുള്ള പിക്കപ്പ് ട്രക്കിന് ഒറ്റചാര്‍ജില്‍ 500 മൈല്‍ (804 കിമീറ്റര്‍) ദൂരം സഞ്ചരിക്കാന്‍ സാധിക്കുമെന്നായിരുന്നു ടെസ്‍ല അവകാശപ്പെട്ടത്. 500 മൈല്‍ റേഞ്ചിന് പുറമേ 250 മൈല്‍, 300 മൈല്‍ റേഞ്ചുള്ള രണ്ട് പതിപ്പുകള്‍കൂടി സൈബര്‍ട്രക്കിനുണ്ട്. ബേസ് മോഡല്‍ സിംഗിള്‍ മോട്ടോര്‍ റിയര്‍ വീല്‍ ഡ്രൈവാണ് (250 മൈല്‍). 7500 പൗണ്ട് ഭാരവാഹക ശേഷിയുണ്ട് ഇതിന്.

 6.5 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 60 മൈല്‍ വേഗതയിലെത്താന്‍ ബേസ് മോഡലിന് സാധിക്കും. 300 മൈല്‍ റേഞ്ചുള്ള രണ്ടാമനില്‍ ഡ്യുവല്‍ മോട്ടോര്‍ ഓള്‍ വീല്‍ ഡ്രൈവാണ്. 10,000 പൗണ്ട് ഭാരവാഹക ശേഷിയുണ്ടിതിന്.  4.5 സെക്കന്‍ഡില്‍ പൂജ്യത്തില്‍നിന്ന് 60 മൈല്‍ വേഗതയിലെത്താം. ഏറ്റവും ഉയര്‍ന്ന 500 മൈല്‍ റേഞ്ച് മോഡലില്‍ ട്രിപ്പിള്‍ മോട്ടോര്‍ ഓള്‍ വീല്‍ ഡ്രൈവാണുള്ളത്. 14,000 പൗണ്ടാണ് ഇതിന്റെ ഭാരവാഹക ശേഷി. വെറും 2.9 സെക്കന്‍ഡില്‍ ഈ മോഡല്‍ പൂജ്യത്തില്‍നിന്ന് 60 മൈല്‍ വേഗതയിലെത്തും. 

click me!