പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാനൊരുങ്ങി ഈ രാജ്യം

By Web TeamFirst Published Jan 3, 2020, 7:45 PM IST
Highlights

ഒരുപാട് ആളുകള്‍ പരമ്പരാഗത വാഹനങ്ങള്‍ വാങ്ങാന്‍ താല്‍പര്യപ്പെടുന്നുണ്ടെന്ന കാര്യം അറിയാം പക്ഷേ അവര്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിയണമെന്നാണ് മന്ത്രി ആവശ്യപ്പെടുന്നത്. ഇതിനായുള്ള കരട് നിയമം ഉടന്‍ പ്രസിദ്ധീകരിക്കുമെന്നാണ് സൂചന. 
 

ഡബ്ലിന്‍(അയര്‍ലന്‍ഡ്): അന്തരീക്ഷ മലിനീകരണം കുറക്കാന്‍ പല വഴികള്‍ നോക്കിയിട്ടും ഉദ്ദേശിച്ച ഫലം കാണാതായതോടെ നിര്‍ണായ തീരുമാനവുമായി അയര്‍ലന്‍ഡ്. രാജ്യത്തെ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ വില്‍പന നിരോധിക്കാനൊരുങ്ങുകയാണ് അയര്‍ലന്‍ഡ്. 2030ഓടോ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ വില്‍പന പൂര്‍ണമായി നിരോധിക്കാനുള്ള നടപടികളിലേക്കാണ് അയര്‍ലന്‍ഡ് സര്‍ക്കാര്‍ കടന്നിരിക്കുന്നത്. ഇതിനായുള്ള കരട് നിയമം ഉടന്‍ പ്രസിദ്ധീകരിക്കുമെന്നാണ് സൂചന. 

2020ല്‍ വാഹനങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങണമെന്ന് നേരത്തെ കാലാവസ്ഥ വിഭാഗ മന്ത്രി റിച്ചാര്‍ഡ് ബ്രൂട്ടണ്‍ പറഞ്ഞിരുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ ഉയര്‍ന്ന വില താങ്ങാന്‍ സാധിക്കാത്തവരെ സഹായിക്കാനും സര്‍ക്കാര്‍ സന്നദ്ധമാണെന്നാണ് മന്ത്രി വിശദമാക്കുന്നത്. ഒരുപാട് ആളുകള്‍ പരമ്പരാഗത വാഹനങ്ങള്‍ വാങ്ങാന്‍ താല്‍പര്യപ്പെടുന്നുണ്ടെന്ന കാര്യം അറിയാം പക്ഷേ അവര്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിയണമെന്നാണ് മന്ത്രി ആവശ്യപ്പെടുന്നത്. 

ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗ് സംവിധാനങ്ങള്‍ രാജ്യത്ത് ഇരട്ടിയാക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തിയിരിക്കുകയാണ് അയര്‍ലന്‍ഡ് സര്‍ക്കാര്‍. സൊസൈറ്റ് ഓഫ് ദ ഐറിഷ് മോട്ടോര്‍ ഇന്‍ഡസ്ട്രിയുടെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തിരിക്കുന്നതില്‍ 47 ശതമാനം ഡീസല്‍, 41 ശതമാനം പെട്രോള്‍, 9 ശതമാനം ഹൈബ്രിഡ് വാഹനങ്ങള്‍ ,3 ശതമാനം ഇലക്ട്രിക്, 1 ശതമാനം പ്ലഗ് ഇന്‍ ഹൈബ്രിഡ് വാഹനങ്ങളാണ്. 117000 പുതിയ കാറുകളാണ് 2019ല്‍ അയര്‍ലന്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കാര്‍ വില്‍പന 608 ശതമാനം കുറഞ്ഞിട്ടുണ്ടെങ്കിലും ഇതില്‍ ഫോസില്‍ ഇന്ധനമുപയോഗിക്കുന്ന വാഹനങ്ങളില്‍ കാര്യമായ കുറവില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അന്തരീക്ഷ മലിനീകരണത്തിലും ആഗോളതാപനത്തിലും ഫോസില്‍ ഇന്ധനങ്ങളുടെ പങ്ക് വ്യക്തമാണ്. 2050ല്‍ കാര്‍ബണ്‍ ന്യൂട്രെല്‍ ആയി പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് അയര്‍ലന്‍ഡ്. ആഗോളതാപനം കുറക്കാന്‍ രാജ്യാന്തര തലത്തില്‍ ചര്‍ച്ചകള്‍ പലതു നടന്നെങ്കിലും തീരുമാനങ്ങള്‍ ആകാത്ത പശ്ചാത്തലത്തിലാണ് അയര്‍ലന്‍ഡിന്‍റെ നിര്‍ണായക നീക്കം.  
 

click me!