ന്യൂഡല്‍ഹി: അടുത്ത വർഷം ഗ്രേയിറ്റര്‍ നോയിഡയില്‍ നടക്കുന്ന നടക്കുന്ന ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ വാഹന പ്രദർശനമായ ഓട്ടോ എക്സ്പോയിൽ ആറോളം പ്രമുഖ നിർമാതാക്കൾ പങ്കെടുക്കില്ലെന്നു റിപ്പോര്‍ട്ടുകള്‍.
അമേരിക്കന്‍ വാഹനനിര്‍മ്മാതാക്കളായ ഫോഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജർമൻ നിർമാതാക്കളായ ഫോക്സ്‌വാഗൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സ്കോഡ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഔഡി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജപ്പാനിൽ നിന്നുള്ള നിസ്സാൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഇറ്റാലിയൻ ബൈക്ക് നിർമാതാക്കളായ ഡ്യുകാറ്റി ഇന്ത്യ എന്നിവരാണ് ഓട്ടോ എക്സ്പോയില്‍ നിന്നും വിട്ടു നില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിൽപ്പനയിലെ ഇടിവും ചെലവു ചുരുക്കലുമൊക്കെയാണ് ഈ കമ്പനികള്‍ വിട്ടുനില്‍ക്കലിന് പറയുന്ന കാരണം. ഇന്ത്യൻ വിപണിയിൽ നിന്നു പിൻവാങ്ങുന്ന സാഹചര്യത്തിലാണ് യു എസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ഓട്ടോ എക്സ്പോ ഒഴിവാക്കുന്നത്.
2018 ഫെബ്രുവരിയിൽ ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയ്ഡയാണ് ഓട്ടോ എക്സ്പോയ്ക്കു വേദിയാവുക. ഐഷർ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള റോയൽ എൻഫീൽഡ്, ബജാജ് ഓട്ടോ ലിമിറ്റഡ്, ഹാർലി ഡേവിഡ്സൻ ഇന്ത്യ എന്നീ നിർമാതാക്കൾ 2016ലെ ഓട്ടോ എക്സ്പോയിൽ നിന്നു വിട്ടുനിന്നിരുന്നു. അമിത ചെലവും മുതൽമുടക്കിനൊത്ത മൂല്യം തിരിച്ചുകിട്ടാത്തതുമൊക്കെ കാരണമാക്കി 2016ൽ ഓട്ടോ എക്സ്പോയോടു മുഖം തിരിച്ച ഈ കമ്പനികൾ അടുത്ത വർഷത്തെ പ്രദർശനത്തിലും പങ്കെടുക്കില്ലെന്നാണ സൂചന.
ഓട്ടോ എക്സ്പോയിൽ പങ്കെടുക്കില്ലെന്നു സ്കോഡ ഇന്ത്യയും ഫോക്സ്‌വാഗൻ ഇന്ത്യയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം മറ്റു നിർമാതാക്കളുടെ ഭാഗത്തു നിന്ന് ഓട്ടോ എക്സ്പോയിലെ പങ്കാളിത്തം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. വിവിധ കമ്പനികളുടെ പിൻമാറ്റത്തിനിടയിലും ചൈനീസ് നിർമാതാക്കളായ സായ്ക് മോട്ടോർ കോർപറേഷനും ഫ്രഞ്ച് നിർമാതാക്കളായ പ്യുഷൊ എസ് എയും ഹ്യുണ്ടേയ് മോട്ടോറിന്റെ ഉപസ്ഥാപനമായ കിയ മോട്ടോഴ്സ് കമ്പനിയും ഇതാദ്യമായി ഓട്ടോ എക്സ്പോയിൽ പങ്കെടുക്കുന്നുണ്ട്.