
തിരുവനന്തപുരം: വൈദ്യുത കാറുകൾ വാടകയ്ക്കു നൽകുന്ന കേന്ദ്രങ്ങൾ വൈദ്യുതി ബോർഡ് തുടങ്ങുന്നതായി റിപ്പോര്‍ട്ട്. വൈദ്യുത കാറുകൾക്കു പ്രചാരം നൽകുന്നതിന്റെ ഭാഗമായി മൂന്നു കേന്ദ്രങ്ങളാണ് വൈദ്യുതി ബോര്‍ഡ് തുടങ്ങുക.
പദ്ധതിക്കു സംസ്ഥാന സർക്കാർ നാലു കോടി രൂപ ചെലവഴിക്കും. ഇതിനായി വൈദ്യുതി ബോർഡ് താൽപര്യ പത്രം ക്ഷണിച്ചിട്ടുണ്ട്. സെപ്റ്റംബർ 30നു മുൻപ് വൈദ്യുത കാറുകൾ വാങ്ങും. മൂന്നു മാസത്തിനുള്ളിൽ പദ്ധതി പൂർണ തോതിൽ നിലവിൽ വരും. താൽപര്യമുള്ള കമ്പനികൾ അടുത്ത മാസം 23നു ബോർഡിലെ വിദഗ്ധ സമിതി മുൻപാകെ വിശദാംശങ്ങൾ അവതരിപ്പിക്കും.
പൊതുജനങ്ങളുടെ വൈദ്യുത കാറുകൾ ചാർജ് ചെയ്യുന്നതിനുള്ള സൗകര്യം ഈ മൂന്നു കേന്ദ്രങ്ങളിലും ഉണ്ടാകും. പദ്ധതിയനുസരിച്ച് നാലു വൈദ്യുത കാറുകള്‍ ബോർഡ് വാങ്ങും. തിരുവനന്തപുരത്തു പട്ടം വൈദ്യുതി ഭവനിലായിരിക്കും കേന്ദ്രം. ടെക്നോപാർക്കിൽ കൂടി സൗകര്യം ഒരുക്കി ഒരു കാർ അവിടെ ലഭ്യമാക്കാൻ ആലോചിക്കുന്നുണ്ട്. കൊച്ചി മറൈൻഡ്രൈവ് വൈദ്യുതി ബോർഡ് സബ്സ്റ്റേഷനിലും കോഴിക്കോട്ട് ബീച്ച് റോഡ് വൈദ്യുതി ഭവനിലുമാവും കേന്ദ്രങ്ങൾ.
ഭാവിയിൽ സംസ്ഥാനത്തെ പ്രധാന പൊതുനിരത്തുകളിലെല്ലാം വൈദ്യുത കാറുകൾ ചാർജ് ചെയ്യാനുള്ള സംവിധാനം കൊണ്ടു വരാനാണു പരിപാടി. ഇത്തരം കേന്ദ്രങ്ങളിൽ ചാർജ് തീർന്ന ബാറ്ററി നൽകി പകരം ചാർജ് ചെയ്ത ബാറ്ററി വാങ്ങി യാത്ര തുടരാം. ഇതിനു നിശ്ചിത നിരക്കു നൽകിയാൽ മതിയാകും. വാഹന നിർമാതാക്കളും ബാറ്ററി നിർമാതാക്കളും ചേർന്നായിരിക്കും ഇത്തരം കേന്ദ്രങ്ങൾ സ്ഥാപിക്കുകയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.