
മുംബൈയിലെ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കിയവരിൽ മൂന്നിലൊന്നും സ്ത്രീകളാണെന്ന് സംസ്ഥാന ഗതാഗത വകുപ്പിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. ലൈസൻസിനായി അപേക്ഷിക്കുന്ന വനിതകളുടെ എണ്ണം കഴിഞ്ഞ വർഷങ്ങൾക്കിടെ കുത്തനെ ഉയർന്നിട്ടുണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍ ഇവരില്‍ എത്ര വനിതകൾ വാഹനങ്ങളുമായി നിരത്തിലുണ്ടെന്നു വ്യക്തമല്ല.
മുംബൈയിലെ നാല് ആർ ടി ഒ ഓഫിസുകൾ മുഖേന 2017 — 18ൽ പുതുതായി ഡ്രൈവിങ് ലൈസൻസ് നേടിയ 1.6 ലക്ഷം പേരില്‍ അൻപത്തി അയ്യായിരത്തോളം വനിതകളാണുള്ളത്.
മുംബൈയിൽ നിത്യവും 350 — 400 അപേക്ഷകരാണു ലേണേഴ്സ് ലൈസൻസിനായുള്ള പരീക്ഷ എഴുതാനെത്തുന്നത്. ഇതിൽ നൂറ്റി അൻപതോളം വനിതകളാണുള്ളത്. ഇതിൽ തന്നെ 18 — 22 പ്രായപരിധിയുള്ള, കോളജ് വിദ്യാർഥിനികളാണ് അധികവും. മിക്കവാറും വനിതകൾ ഇരുചക്രവാഹന, നാലു ചക്രവാഹന ലൈസൻസുകൾ ഒരുമിച്ചാണു സ്വന്തമാക്കുന്നതെന്നും അധികൃതർ വിശദീകരിക്കുന്നു.
2017 — 18ലെ ലേണേഴ്സ് ലൈസൻസിനുള്ള എഴുത്തു പരീക്ഷയിലും സ്ത്രീകൾ മികച്ച പ്രകടനമാണു കാഴ്ചവച്ചത്. പരീക്ഷയെഴുതിയ വനിതകളിൽ 70% പേരും 80 ശതമാനത്തിലേറെ മാർക്ക് വാങ്ങിയാണു വിജയിച്ചത്.