ഫ്ലെക്‌സ് ഫ്യുവൽ എഞ്ചിനുള്ള ഇന്ത്യയിലെ ആദ്യത്തെ വാഹനവുമായി സിട്രോണ്‍

By Web TeamFirst Published Aug 29, 2021, 11:23 AM IST
Highlights

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ സിട്രോണിന്‍റെ സി5 എയര്‍ക്രോസ് എസ്‌യുവി 2021 ഏപ്രിലില്‍ ആണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കപ്പെടുന്നത്. ഇന്ത്യയിലെ സിട്രോണിന്റെ ആദ്യത്തെ മോഡൽ കൂടിയായിരുന്നു ഇത്. ഇപ്പോഴിതാ  ജനപ്രിയമായ സബ്-4 മീറ്റർ ശ്രേണിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ് കമ്പനി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ സിട്രോണിന്‍റെ സി5 എയര്‍ക്രോസ് എസ്‌യുവി 2021 ഏപ്രിലില്‍ ആണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കപ്പെടുന്നത്. ഇന്ത്യയിലെ സിട്രോണിന്റെ ആദ്യത്തെ മോഡൽ കൂടിയായിരുന്നു ഇത്. ഇപ്പോഴിതാ  ജനപ്രിയമായ സബ്-4 മീറ്റർ ശ്രേണിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ് കമ്പനി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

സബ്-കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ അവതരിപ്പിക്കുന്ന ഈ വാഹനത്തിന്‍റെ പേര് C3 എന്നായിരിക്കും എന്നും ഇന്ത്യയിലെ ആദ്യ ഫ്ലക്സ് എഞ്ചിൻ വാഹനമായിരിക്കും ഇതെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. സിസി 21 എന്ന കോഡ്നാമമുള്ള സിട്രോൺ സി 3 അടുത്ത വർഷം ആദ്യമാവും ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുക. സെപ്റ്റംബർ 16 ന് സിട്രോൺ C3 ഔദ്യോഗികമായി പുറത്തിറക്കാനും സിട്രോണിന് പദ്ധതിയുണ്ട്.  റിപ്പോർട്ടുകൾ അനുസരിച്ച് ടർബോചാർജറുള്ള 1.2 ലിറ്റർ ഫ്ലക്സ്-ഫ്യുവൽ എഞ്ചിനാകും വാഹനത്തിന്.

ഒന്നിൽ കൂടുതൽ ഇന്ധനത്തിലോ മിശ്രിത ഇന്ധനത്തിലോ പ്രവർത്തിക്കാൻ കഴിയുന്ന എഞ്ചിനാണ് ഫ്ലക്സ് എഞ്ചിനുകൾ.  പെട്രോളും എഥനോളും വിവിധ അനുപാതത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ഫ്ലെക്‌സ് ഫ്യുവല്‍ എഞ്ചിനുകളില്‍ ഉള്ളത്. നിലവില്‍ കിട്ടുന്ന പെട്രോളില്‍ എട്ടു ശതമാനത്തോളം ഏഥനോളുണ്ട്. ഇത് 50 ശതമാനം വരെ കൂട്ടാന്‍ സാധിക്കും. സാധാരണഗതിയിൽ പെട്രോൾ, എഥനോൾ അല്ലെങ്കിൽ മെഥനോൾ എന്നിവയുടെ മിശ്രിതമാണ് ഇവയിൽ ഉപയോഗിക്കുന്നത്. ഏത് മിശ്രിതത്തിനും അനുയോജ്യമായി സ്വയം ക്രമീകരിക്കാൻ കഴിയുന്ന എഞ്ചിനുമാണിത്. ആധുനിക വാഹനങ്ങളിലുള്ള ഫ്യൂവൽ കോമ്പോസിഷൻ സെൻസർ, ഇ.സി.യു പ്രോഗ്രാമിങ് പോലുള്ള പരിഷ്കാരങ്ങളാണ് ഇത് സാധ്യമാക്കുന്നത്.

രാജ്യത്തെ വാഹനങ്ങളിൽ ഫ്ലക്സ് എഞ്ചിനുകൾ നിർബന്ധമാക്കുമെന്ന് കേന്ദ്ര സർക്കാർ നേരത്തേ സൂചന നൽകിയിരുന്നു. വാഹനരംഗത്തെ തുടർച്ചയായ പരിഷ്കരണങ്ങളുടെ ഭാഗമായാണ് ഫ്ലക്സ് എഞ്ചിനുകളും നിർബന്ധമാക്കുന്നത്. രാജ്യത്ത് വിൽക്കുന്ന പെട്രോളിൽ എഥനോൾ ചേർക്കാനുള്ള തീരുമാനത്തിെൻറ തുടർച്ചയായാണ് ഫ്ലക്സ് എഞ്ചിനുകൾ നിർബന്ധമാക്കുന്നത്. ഇത്തരം ഇന്ധനത്തിന് അനുയോജ്യമായ എഞ്ചിനായാണ് ഫ്ലക്സ് എഞ്ചിനുകൾ കണക്കാക്കപ്പെടുന്നത്.

ഒരുപാട് പ്രതീക്ഷകളുമായാണ് കേന്ദ്രം എഥനോൾ മിശ്രിത പെട്രോളും ഫ്ലക്സ് എഞ്ചിനുകളുമൊക്കെ വാഹനരംഗത്ത് കൊണ്ടുവരുന്നത്. ധാന്യം, കരിമ്പ് തുടങ്ങിയ വിളകൾ പുളിപ്പിച്ചാണ് സാധാരണ എഥനോൾ ഉത്പാദിപ്പിക്കുന്നത്. അതിനാൽ, ഫ്ലക്സ് എഞ്ചിനുകൾ നിർബന്ധമാക്കാനുള്ള നീക്കം കാർഷിക മേഖലയ്ക്കും ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എന്നിരുന്നാലും എഥനോളിന്റെ ഇന്ധനക്ഷമത കുറവാണെന്നതിനാൽ കാറുകളുടെ മൈലേജ് കുറഞ്ഞേക്കാം എന്ന പ്രശ്‍നം സിട്രോയെന്‍ എങ്ങനെ മറികടക്കും എന്ന കാര്യം കാത്തിരുന്നു കാണേണ്ടിവരും. നിലവിൽ അമേരിക്ക, ചൈന, ബ്രസീല്‍ രാജ്യങ്ങളില്‍ ഫ്ലെക്‌സ് ഫ്യുവല്‍ എഞ്ചിനുകള്‍ ഉപയോഗിക്കുന്നുണ്ട്. ബ്രസീലില്‍ ഇത് 70 ശതമാനത്തോളം വരും. അടുത്ത വർഷം ഏപ്രിൽ മാസത്തോടു കൂടി സിട്രോയെന്‍ C3 ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം സെപ്റ്റംബർ 16 ന് സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവിയെ ഔദ്യോഗികമായി ബ്രസീലിയൻ വിപണിയിൽ പരിചയപ്പെടുത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. സി 3 എസ്‌യുവിയുടെ ഉത്പാദനം ഒരേസമയം ചെന്നൈയ്‌ക്കടുത്തുള്ള തിരുവള്ളൂരിലെ സിട്രോൺ ഇന്ത്യ പ്ലാൻറിലും ബ്രസീലിലെ പോർട്ടോ റിയൽ പ്ലാൻറിലും നടക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

click me!