
ഗുവഹത്തി: ഏകീകൃത റോഡ് നികുതി സമ്പ്രദായത്തോട് വിയോജിച്ച് കേരളം. സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽ കടന്നുകയറാനുള്ള കേന്ദ്രസർക്കാരിന്‍റെ നീക്കം അംഗീകരിക്കാനാകില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ഗുവാഹത്തിൽ, രാജ്യത്തെ ഗതാഗത മന്ത്രിമാരുടെ യോഗത്തിലാണ് കേരളം നിലപാടറിയിച്ചത്.
റോഡ് നികുതി വളരെ കുറവായത് മുതലാക്കി കേന്ദ്രഭരണ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വാഹന വില്‍പന കൂടുതലാണ്. പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് വാഹനങ്ങള്‍ക്ക് ഏകീകൃത റോഡ് നികുതി സംവിധാനം നടപ്പാക്കാന്‍ കേന്ദ്രം ആലോചിക്കുന്നത്. ഗുവാഹത്തിയില്‍ നടന്ന ഗതാഗതമന്ത്രിമാരുടെ യോഗത്തിലും ഈ നിര്‍ദ്ദേശം ഉയര്‍ന്നു. എന്നാല്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ ഇതിനോട് വിയോജിച്ചു.
ഏകീകൃത റോഡ് നികുതി എത്രയെന്ന് നിശ്ചയിച്ചിട്ടില്ലെങ്കിലും വാഹന വിലയുടെ ആറ് ശതമാനം ഈടാക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ 20 ലക്ഷം രൂപക്ക് മുകളിലുള്ള ആഡംബര വാഹനങ്ങള്‍ക്ക് ഏഴ് മുതല്‍ 9 ശതമാനം വരെയാണ് നികുതി. പുതിയ നികുതി വരുമ്പോള്‍ ആഡംബര വാഹനങ്ങളുടെ നികുതി കുറയും. പക്ഷേ ഇരുചക്രവാഹനങ്ങളുടെയും മറ്റും നികുതി കൂടും.
ആഡംബര വാഹനങ്ങളുടെ നികുതി കുറക്കുന്നതിലൂടെയുള്ള നഷ്ടം സാധാരണക്കാരന് മേല്‍ അടിച്ചേല്‍പിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നും കേരളം നിലപാടറിയിച്ചു.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.