കിക്കര്‍ തന്നെ ഗിയര്‍, പൊട്ടുന്ന ശബ്‍ദം; സിംപിളും പവര്‍ഫുളുമായിരുന്നു ജാവ!

By Web TeamFirst Published Oct 13, 2018, 2:49 PM IST
Highlights

100 സി സി ബൈക്കുകള്‍ റോഡ് കയ്യടക്കുംമുമ്പ് ജാവാ യുഗമായിരുന്നു രാജ്യത്ത്.  1960 കളില്‍ ആരംഭിച്ച് യുവാക്കള്‍ക്കിടയില്‍ വലിയൊരു ഹരമായി കത്തിപ്പടര്‍ന്ന കാലം. യെസ്‍ഡി റോഡ് കിങ്ങ് അഥവാ ജാവയായിരുന്നു അന്നു നിരത്തുകളിലെ രാജാവ്. കിക്ക് ചെയ്ത് സ്റ്റാര്‍ട്ടാക്കി, അതേ കിക്കര്‍ തന്നെ മുന്നോട്ടിട്ട് ഗിയറാക്കി പൊട്ടുന്ന ശബ്ദത്തോടെ പോകുന്ന ജാവ-യെസ്‍ഡി വാഹനപ്രേമികളുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നു. ന്യൂജന്‍ ബൈക്ക് പ്രേമികളുടെ  അറിവിലേക്കായി ഇതാ അല്‍പ്പം ജാവ ചരിത്രം.

ഒരു കാലത്ത് ഐതിഹാസിക ഇരുചക്രവാഹന മോഡല്‍ ജാവ വീണ്ടും ഇന്ത്യയിലെത്തുകയാണ്. ചെക്ക് സ്വദേശിയായ ജാവയെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഏറ്റെടുത്തതോടയാണ് ഈ ഗൃഹാതുര മോഡലിന്‍റെ പുനര്‍ജ്ജന്മം സാധ്യമാകുന്നത്. ക്ലാസിക് ലെജന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കു കീഴില്‍ 27 എച്ച്പി കരുത്തും 28 എൻഎം ടോർക്കുമുള്ള 293 സിസി എൻജിനുമായി ജാവ ബൈക്കുകള്‍ നവംബര്‍ 15ന് ഇന്ത്യയില്‍ വീണ്ടുമെത്തും. ജാവ എന്നാല്‍ പഴയ ബൈക്ക് പ്രേമികള്‍ക്ക് വെറുമൊരു ബൈക്കല്ല.  ജാവയോടുള്ള അവരുടെ ആത്മബന്ധം ന്യൂജന്‍ ബൈക്ക് പ്രേമികള്‍ക്ക് പറഞ്ഞാല്‍ മനസിലാവണമെന്നുമില്ല. 

100 സി സി ബൈക്കുകള്‍ റോഡ് കയ്യടക്കുംമുമ്പ് ജാവാ യുഗമായിരുന്നു രാജ്യത്ത്.  1960 കളില്‍ ആരംഭിച്ച് യുവാക്കള്‍ക്കിടയില്‍ വലിയൊരു ഹരമായി കത്തിപ്പടര്‍ന്ന കാലം. യെസ്‍ഡി റോഡ് കിങ്ങ് അഥവാ ജാവയായിരുന്നു അന്നു നിരത്തുകളിലെ രാജാവ്. കിക്ക് ചെയ്ത് സ്റ്റാര്‍ട്ടാക്കി, അതേ കിക്കര്‍ തന്നെ മുന്നോട്ടിട്ട് ഗിയറാക്കി പൊട്ടുന്ന ശബ്ദത്തോടെ പോകുന്ന ജാവ-യെസ്‍ഡി വാഹനപ്രേമികളുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നു. ന്യൂജന്‍ ബൈക്ക് പ്രേമികളുടെ  അറിവിലേക്കായി ഇതാ അല്‍പ്പം ജാവ ചരിത്രം.

ജനനം ചെക്കില്‍
ജാവ അഥവാ യെസ്‍ഡിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുള്ള കഥയുണ്ട്. ജനനം 1929 ഒക്ടോബറില്‍ ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലായിരുന്നു ജാവയുടെ ജനനം 

പേരിനു പിറകില്‍
ജാനക് ബൗട്ട്, വാണ്ടറര്‍ എന്നിവര്‍ ചേര്‍ന്ന് തുടക്കം. ഇവരുടെ പേരിന്റെ ആദ്യാക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ജാവ എന്ന പേരുണ്ടാക്കുന്നത്.

ഇന്ത്യയിലെ ആദ്യ ജാവ
മുംബൈയില്‍ ഇറാനി കമ്പനിയും ഡല്‍ഹിയില്‍ ഭഗവന്‍ദാസുമായിരുന്നു ഈ ബൈക്കുകളെ ഇന്ത്യന്‍ നിരത്തുകളിലേക്ക് ഇറക്കുമതി ചെയ്തിരുന്നത്.എന്നാല്‍ 1950 കളുടെ മധ്യത്തില്‍ ഇരുചക്രവാഹന ഇറക്കുമതി സര്‍ക്കാര്‍ നിരോധിക്കുകയും വിദേശ നിര്‍മിത പാര്‍ട്‌സുകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ നിര്‍മ്മാതാക്കളെ വാഹനങ്ങള്‍ ഉണ്ടാക്കാന്‍ അനുവദിക്കുകയും ചെയ്തു. അതോടെ ഇറക്കുമതി ഏജന്റുമാരില്‍ ഒരാളായിരുന്ന റസ്റ്റോം ഇറാനി സ്വന്തമായി നിര്‍മ്മാണ കമ്പനി തുടങ്ങി. അങ്ങനെ മൈസൂര്‍ കേന്ദ്രമാക്കി 1961 ല്‍ ഐഡിയല്‍ ജാവ കമ്പനി പിറന്നു. ഇവിടെ നിന്നും 1961 മാച്ചില്‍ ആദ്യത്തെ ഇന്ത്യന്‍ ജാവ റോഡിലിറങ്ങി. 

യെസ്‍ഡി വെറും ഓമനപ്പേരല്ല
ആദ്യം ജാവ എന്നായിരുന്നു പേരെങ്കിലും പിന്നീട് പേര് യെസ്ഡി എന്നാക്കി പരിഷ്‍കരിച്ചു. ചെക്ക് ഭാഷയില്‍ ജെസ്‍ഡി എന്നാല്‍ 'ഓട്ടം' അഥവാ 'പോകുക' എന്നാണര്‍ത്ഥം. എന്നാല്‍ ജെയചാമരാജവടയാര്‍ എന്ന മൈസൂര്‍ രാജാവിന്റെ പേരിലെ അക്ഷരങ്ങള്‍ ചേര്‍ത്താണ് ജാവ എന്ന പേരുണ്ടാക്കിയതെന്നാണ് മൈസൂരിലെ ചില രാജഭക്തരുടെ വിശ്വാസം.

നിരത്തിലെ രാജാവ്
കാലം ടു സ്‌ട്രോക്ക് എഞ്ചിനുകളില്‍ നിന്നും ഫോര്‍സ്‌ട്രോക്ക് എഞ്ചിനുകളിലേക്ക് മാറുന്നതു വരെ ഇന്ത്യക്കു പുറമേ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മിക്ക റോഡുകളേയും ഒരു പോലെ ആകര്‍ഷിച്ചിരുന്നു ജാവയും യെസ്ഡിയും. പതിനേഴോളം മോഡലുകളില്‍ വിപണിയില്‍ തിളങ്ങിയ കാലം.  ഫോറെവര്‍ ബൈക്ക് ഫോറെവര്‍ വാല്യൂ എന്നായിരുന്നു മുദ്രാവാക്യം. മത്സരയോട്ടങ്ങളിലും കരുത്തു തെളിയിച്ച മിടുക്കന്‍.

പതനത്തിനു കാല്‍നൂറ്റാണ്ട്
1996 ലാണ് ഐഡിയല്‍ ജാവ കമ്പനി അടച്ചു പൂട്ടുന്നത്. ചെക്കോസ്ലോവാക്യയില്‍ കമ്പനി ഇപ്പോഴും നിലവിലുണ്ട്. ഐഡിയല്‍ കമ്പനി പൂട്ടുന്നതിനു മുന്‍പ് ഒരു മോഡല്‍ കൂടി പ്രഖ്യാപിച്ചെങ്കിലും അത് പുറത്തിറങ്ങിയില്ല. അക്ഷരാര്‍ത്ഥത്തില്‍ ജാവയുടെ മാതൃദേശമാണ് മൈസൂര്‍. ഇപ്പോഴും മൈസൂരിലാണ് ഈ വണ്ടികള്‍ കൂടുതലുള്ളത്. (എല്ലാ വര്‍ഷവും ബംഗളുരു നഗരത്തിലെ ജാവ യെസ്ഡി ആരാധകര്‍ ഒത്തുചേരുന്ന പരിപാടി പതിവാണ്)

സ്വന്തമാക്കിയത് ക്ലാസ്സിക്ക് ലെജന്‍റ്
ബ്രിട്ടീഷ് ഇരുചക്ര ഭീമന്മാരായ ബിഎസ്എയെ സ്വന്തമാക്കിയ മഹീന്ദ്രയുടെ ഉപവിഭാഗമായ  ക്ലാസിക് ലെജന്‍ഡ്‌സ്  പ്രൈവറ്റ് ലിമിറ്റഡ് തന്നെയാണ് ഈ ഐക്കണിക് ബ്രാന്റിനായുള്ള ഉടമ്പടിയിൽ ഒപ്പുവെച്ചതും. ഇന്ത്യയിലും കിഴക്കനേഷ്യയിലും ജാവയുടെ പേരില്‍ ബൈക്കുകള്‍ ഇറക്കാനുള്ളതാണ് ലൈസസ്.


 

click me!