ഇന്ത്യയില്‍ നാല് കോടി ഇരുചക്ര വാഹനങ്ങള്‍ വിറ്റ് ഹോണ്ട

By Web TeamFirst Published Dec 23, 2018, 5:56 PM IST
Highlights

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട ഇന്ത്യയില്‍ ഇതുവരെ വിറ്റത് നാല് കോടി ഇരുചക്ര വാഹനങ്ങളെന്ന് കണക്ക്. പതിനെട്ട് വര്‍ഷമെടുത്താണ് ഹോണ്ട നാല് കോടി ഇരുചക്ര വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചത്. 

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട ഇന്ത്യയില്‍ ഇതുവരെ വിറ്റത് നാല് കോടി ഇരുചക്ര വാഹനങ്ങളെന്ന് കണക്ക്. പതിനെട്ട് വര്‍ഷമെടുത്താണ് ഹോണ്ട നാല് കോടി ഇരുചക്ര വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചത്. ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ഇരുചക്ര വാഹന നിര്‍മ്മാതാക്കളാണ്. റിപ്പോർട്ട് പ്രകാരം സ്‌കൂട്ടറുകളാണ് ഹോണ്ട നിരയില്‍ കൂടുതലായി വിറ്റുപോകുന്നത്.

ഹോണ്ട ടൂ വീലേഴ്‌സ് ഹീറോയുമായി സഹകരിച്ചാണ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. 2001 ല്‍ ഹോണ്ട ആക്റ്റിവയാണ് ആദ്യമായി വിപണിയിലെത്തിച്ചത്. പിന്നീട് 125 സിസി മോട്ടോര്‍സൈക്കിളായ ഹോണ്ട സിബി ഷൈനും മറ്റ് ഇരുചക്ര വാഹനങ്ങളും വിപണിയിലെത്തിച്ചു. ഹോണ്ടയാണ് ഇന്ത്യയില്‍ ആദ്യമായി 2009 ല്‍ സിബിഎസ് (കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം) അവതരിപ്പിച്ചത്. 2011 ലാണ് ഹോണ്ട ഹീറോയുമായി വേര്‍പിരിഞ്ഞ് സ്വതന്ത്രമായി പ്രവര്‍ത്തനമാരംഭിക്കുന്നത്.

ആദ്യ ഒരു കോടി ഉപയോക്താക്കളെ ലഭിക്കാന്‍ പതിനൊന്ന് വര്‍ഷമെടുത്തപ്പോള്‍ അടുത്ത ഒരു കോടി ഉപയോക്താക്കളെ നേടിയത് മൂന്ന് വര്‍ഷം കൊണ്ടാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളിലാണ് രണ്ട് കോടി ഹോണ്ട ഇരുചക്ര വാഹനങ്ങള്‍ വിറ്റുപോയതെന്നാണ് സൂചന.

2018 നവംബറിലായിരുന്നു ഇന്ത്യയിലെ ഹോണ്ടയുടെ സ്‌കൂട്ടര്‍ വില്‍പന രണ്ടരക്കോടി കടക്കുന്നത്. ജനപ്രിയ സ്‌കൂട്ടര്‍ ആക്ടീവയുടെ ബലത്തിലായിരുന്നു ഹോണ്ടയുടെ ഈ നേട്ടം. രാജ്യത്ത് രണ്ട് കോടി യൂണിറ്റ് വില്‍പന കൈവരിക്കുന്ന ആദ്യ സ്‌കൂട്ടറെന്ന നേട്ടം 2018 ഒക്ടോബറില്‍ ആക്ടീവ സ്വന്തമാക്കിയതിനു പിന്നാലെയായിരുന്നു ഹോണ്ടയുടെ ഈ ചരിത്രനേട്ടവും. 

click me!