മൂന്നാറില്‍ വീണ്ടും സഞ്ചാരികളുടെ പ്രളയം!

By Web TeamFirst Published Dec 25, 2018, 5:58 PM IST
Highlights

മഹാപ്രളയത്തിന്‍റെ ദുരിതക്കടലില്‍ നിന്നും കരകയറി തെക്കിന്‍റെ കശ്മീരായ മൂന്നാറിലെ വിനോദ സഞ്ചാരമേഖല. ക്രിസ്മസ് സീസണിലെ മഞ്ഞുകാലം ആസ്വദിക്കാൻ മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. 

മഹാപ്രളയത്തിന്‍റെ ദുരിതക്കടലില്‍ നിന്നും കരകയറി തെക്കിന്‍റെ കശ്മീരായ മൂന്നാറിലെ വിനോദ സഞ്ചാരമേഖല. ക്രിസ്മസ് സീസണിലെ മഞ്ഞുകാലം ആസ്വദിക്കാൻ മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. രാത്രിയിൽ അഞ്ച് ഡിഗ്രിയ്ക്ക് അടുത്താണ് മൂന്നാറിൽ തണുപ്പ്. പ്രളയകാലത്തെ നഷ്ടം ക്രിസ്മസ്, പുതുവത്സര സീസണിലൂടെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.

തെക്കിന്‍റെ കാശ്മീരിൽ അവധിക്കാലം അസ്വദിക്കാൻ ആയിരക്കണക്കിന് പേരാണ് ഓരോ ദിവസവും എത്തുന്നത്. കോടമഞ്ഞും കുളിരും ആസ്വദിക്കുകയാണ് ഭൂരിപക്ഷം പേരുടെയും ലക്ഷ്യം. ഇരവികുളം, മാട്ടുപ്പെട്ടി, എക്കോപ്പോയിന്റ് എന്നിവിടങ്ങളിലേക്കെല്ലാം സഞ്ചാരികളുടെ ഒഴുക്കാണ്. തിരക്ക് കൂടിയതോടെ മൂന്നാറിലെ ഹോട്ടലുകളും കോട്ടേജുകളുമെല്ലാം നിറഞ്ഞ് തുടങ്ങി.

പ്രളയം വരുത്തിവച്ച കടക്കണിയുടെ ദുരിതക്കയത്തിൽ നിന്ന് കരകയറുന്നുതിന്  വ്യാപാരികൾക്കുള്ള കച്ചിത്തുരുമ്പ് കൂടിയാണ് ക്രിസ്മസ് കാലം. സഞ്ചാരികൾ വർദ്ധിച്ചതോടെ കടകളിൽ തിരക്ക് കൂടി. മാസങ്ങൾക്ക് ശേഷം ഗതാഗത തിരക്ക് അനുഭവപ്പെട്ട് തുടങ്ങി. 

മീശപ്പുലിമലയിലേയ്ക്കടക്കം വനംവകുപ്പ് യാത്ര സൗകര്യമേര്‍പ്പെടുത്തിയതും മൂന്നാറിലേയ്‌ക്കെത്തുന്ന സഞ്ചാരികള്‍ക്ക് പ്രതീക്ഷ നൽകുന്നു. അനുകൂല കാലാവസ്ഥ തുടർന്നാൽ വരും ദിവസങ്ങളിൽ സഞ്ചാരികളുടെ വരവ് ഇനിയും കൂടുമെന്ന പ്രതീക്ഷയിലാണ് മൂന്നാറുകാർ.

click me!