വെള്ളപ്പൊക്കത്തിൽ റെയിൽവേ ട്രാക്കിൽ കുടുങ്ങിയവർക്കു രക്ഷകനായത് റെയിൽവേയുടെ ടവർ കാറാണ്.
കേരളം ഇതുവരെക്കണ്ടിട്ടില്ലാത്ത പ്രളയക്കെടുതിയില്‍ നിന്നും കരകയറാന്‍ ഒറ്റക്കെട്ടായി ശ്രമിക്കുകയാണ് മലയാളികള്‍. നൊമ്പരക്കാഴ്ചകള്‍ക്കിടയിലും പല സ്ഥലങ്ങളില്‍ നിന്നും ആയിരങ്ങളെ രക്ഷപ്പെടുത്തുന്ന സന്തോഷത്തിന്‍റെ നുറുങ്ങുവാര്‍ത്തകളും എത്തുന്നുണ്ട്.
വെള്ളപ്പൊക്കത്തിൽ റെയിൽവേ ട്രാക്കിൽ കുടുങ്ങിയവർക്കു രക്ഷകനായത് റെയിൽവേയുടെ ടവർ കാറാണ്. ആലുവയിൽ പാലത്തിന്‍റെ സ്ഥിതി പരിശോധിക്കാൻ പോയ സംഘമാണു വഴിയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. ചൊവ്വര തുരുത്ത്, ചൊവ്വര, അങ്കമാലി സ്റ്റേഷനുകളിൽ പുറത്തു കടക്കാൻ വഴിയില്ലാതെ ഒറ്റപ്പെട്ടവര്‍ക്കാണ് റെയില്‍വേ സംഘം രക്ഷകരായത്.
ദേശീയ ദുരന്ത നിവാരണ സേനയുടെ ബോട്ടുകളും ടവർ കാറിലാണു ഈ ഭാഗത്ത് എത്തിച്ചത്. സമീപ പ്രദേശങ്ങളിലുളളവരെല്ലാം വെള്ളം പൊങ്ങിയതോടെ സ്റ്റേഷനുകളിൽ രക്ഷാപ്രവർത്തകരെ കാത്തിരിക്കുകയായിരുന്നു. ട്രെയിൻ ഗതാഗതമില്ലാത്തതിനാൽ എറണാകുളത്തേക്കോ ആലുവയിലേക്കോ രക്ഷപ്പെടാനും വഴിയില്ലായിരുന്നുവെന്നും രക്ഷപ്പെട്ടെത്തിയവര്‍ പറയുന്നു.