
സൗദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി ലഭിക്കുന്നതോടെ വിദേശ വനിതകള്‍ക്ക് വിദേശ ലൈസന്‍സ് ഉപയോഗിച്ച് ഒരു വര്‍ഷം വരെ വാഹനം ഓടിക്കാം. സ്ത്രീകള്‍ക്ക് ബൈക്ക് ഓടിക്കാനും അനുമതി ലഭിക്കുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു.
അടുത്ത ജൂണില്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈപ്പറ്റാനുള്ള തയ്യാറെടുപ്പിലാണ് സൗദി വനിതകള്‍. ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ട്രാഫിക് വിഭാഗം നല്‍കിയ മറുപടി കഴിഞ്ഞ ദിവസം സൗദി പ്രസ് ഏജന്‍സി പ്രസിദ്ധീകരിച്ചു. ഇതുപ്രകാരം മറ്റു ജിസിസി രാജ്യങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള സൗദി വനിതകള്‍ക്ക് നേരിട്ട് സൗദി ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കും.
ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള വനിതകള്‍ക്ക് ഡ്രൈവിംഗ് ടെസ്റ്റ് ഇല്ലാതെ തന്നെ സൗദി ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കും. കാലാവധിയുള്ള വിദേശ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള വിദേശ വനിതകള്‍ക്ക് ആ ലൈസന്‍സ് ഉപയോഗിച്ച് ഒരു വര്‍ഷം വരെ സൗദിയില്‍ വാഹനം ഓടിക്കാം. കാറുകള്‍ക്ക് പുറമേ സ്ത്രീകള്‍ക്ക് ട്രക്ക്, മോട്ടോര്‍ ബൈക്ക് തുടങ്ങിയവയും ഓടിക്കാന്‍ അനുമതിയുണ്ടാകും. സാധാരണ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാനുള്ള ചുരുങ്ങിയ പ്രായം പതിനെട്ടു വയസാണ്. എന്നാല്‍ പൊതുഗതാഗത മേഖലയില്‍ ലൈസന്‍സ് ലഭിക്കാന്‍ ഇരുപത് വയസ് പൂര്‍ത്തിയാകണം. അതേസമയം പതിനേഴു വയസു പ്രായമുള്ളവര്‍ക്ക് ഒരു വര്‍ഷത്തെ കാലാവധിയുള്ള താല്‍ക്കാലിക ലൈസന്‍സ് അനുവദിക്കും.
രാജ്യത്തിന്‍റെ പല ഭാഗത്തും ഡ്രൈവിംഗ് സ്കൂളുകള്‍ തയ്യാറായി വരുന്നു. വനിതാ ട്രാഫിക് പോലീസും ഉടന്‍ നിലവില്‍ വരും. ഗതാഗത നിയമലംഘനം നടത്തുന്ന വനിതകള്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കാന്‍ പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിക്കും.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.