
ഓരോ ദിവസവും റോഡുകളില്‍ വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതാണ് സമകാലിക സമൂഹത്തിലെ പതിവു കാഴ്ചയാണ്. എന്നാല്‍ വാഹന ഉപയോഗം ഉണ്ടാക്കുന്ന മലിനീകരണത്തെക്കുറിച്ചും അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും ഭൂരിഭാഗം പേരും ബോധവാൻമാരല്ല. ഇതേക്കുറിച്ച് നിരവധി പഠനങ്ങള്‍ പുറത്തു വന്നിട്ടുണ്ടങ്കിലും നമ്മള്‍ പലപ്പോഴും ബോധപൂര്‍വ്വമോ അല്ലാതെയോ അതൊക്കെ വിസ്‍മരിക്കാറാണ് പതിവ്. ഇപ്പോള്‍ ഇതാ അത്തരം ഞെട്ടിപ്പിക്കുന്ന ഒരു പഠനറിപ്പോര്‍ട്ട് കൂടി പുറത്തു വന്നിരിക്കുന്നു.
ഗര്‍ഭിണികളില്‍ വാഹനങ്ങള്‍ സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണം തൂക്കം കുറഞ്ഞ കുഞ്ഞിന് ജൻമം നൽകുന്നതിനിടയാക്കുമെന്ന് ലണ്ടനിൽ നിന്നുള്ള പുതിയ പഠനം തെളിയിക്കുന്നത്. ലണ്ടൻ ഇംപീരിയൽ കോളജ്, കിങ്സ് കോളജ് ലണ്ടൻ, യൂണിവേഴ്സിറ്റി ഓഫ് ലണ്ടൻ എന്നിവിടങ്ങളിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
വാഹനങ്ങൾ ഉണ്ടാക്കുന്ന വായു മലിനീകരണം ഭ്രൂണവളർച്ചയെ ബാധിക്കുന്നതായി പഠനം പറയുന്നു. ജൻമനാ തൂക്കം കുറഞ്ഞ കുട്ടികൾ പെട്ടെന്ന് രോഗബാധിതരാകും. പലതരം രോഗങ്ങൾക്ക് ഇരയാകുന്ന കുഞ്ഞുങ്ങളുടെ അതിജീവന സാധ്യതയും കുറവാണ്. ഗർഭിണിയായിരിക്കുമ്പോൾ മാതാവ് താമസിച്ചിരുന്നത് എവിടെയെന്നും മലിനമാക്കപ്പെട്ട വായുവുമായുള്ള ഇവരുടെ സമ്പർക്കവും വിശകലനം ചെയ്താണ് നിഗമനത്തിലെത്തിയത്. 6,71,501 ഓളം നവജാത ശിശുക്കളിലാണ് സംഘം പഠനം നടത്തിയത്.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 2.500 കിലോഗ്രാമിൽ കുറഞ്ഞ ഭാരത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് തൂക്കക്കുറവുണ്ട്. തൂക്കക്കുറവ് ആഗോളതലത്തിൽ തന്നെ പൊതു ആരോഗ്യ പ്രശ്നമായാണ് കരുതുന്നത്. ഇത്തരത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങൾ ദീർഘകാലം നീണ്ടു നിൽക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. ഓരോ വർഷവും ജനിക്കുന്ന 20 മില്യൺ കുഞ്ഞുങ്ങളിൽ 15 മുതൽ 20 ശതമാനവും തൂക്കക്കുറവ് അനുഭവിക്കുന്നുണ്ടന്നാണ് കണക്ക്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.