
രാജ്യത്തെ പ്രസിദ്ധ മുച്ചക്ര വാഹനങ്ങളായ ‘ടുക് ടുക്കി’ന്റെ ഇറക്കുമതി നിയന്ത്രിക്കാൻ ശ്രീലങ്ക ഒരുങ്ങുന്നു. ഗതാഗതക്കുരുക്കും അപകടങ്ങളും കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായാണു ഓട്ടോറിക്ഷകളെ നിയന്ത്രിക്കാൻ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രാദേശികമായി ‘ട്രൈറിക്ഷ’ എന്നും ടുക് ടുക്ക് എന്നും അറിയപ്പെടുന്ന ത്രിചക്ര ടാക്സികളാണു രാജ്യത്തെ വാഹനാപകടങ്ങളിൽ അഞ്ചിലൊന്നോളം സൃഷ്ടിക്കുന്നതെന്നു ഗതാഗത മന്ത്രി നിർമൽ ശ്രീപാല ഡിസിൽവ വ്യക്തമാക്കി. ഔദ്യോഗിക കണക്കുകൾ പ്രകാരം 12 ലക്ഷത്തോളം ഓട്ടോറിക്ഷകള്‍ ആണ് ശ്രീലങ്കയിലുള്ളത്. ഇവ മുഴുവൻ തന്നെ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതാണെന്നതാണ് പ്രധാന വസ്‍തുത. പ്രമുഖ ഇന്ത്യന്‍ ഓട്ടോറിക്ഷ നിര്‍മ്മാതാക്കളായ ബജാജിന്‍റെ ഉല്‍പ്പന്നങ്ങളാണ് ഇതില്‍ ഭൂരിഭാഗവും.
നിലവിൽ 10 ലക്ഷത്തോളം ഓട്ടോറിക്ഷകളാണു രാജ്യത്തുള്ളതെന്നും ഇവയുടെ എണ്ണം ഇനിയും ഉയരാൻ അനുവദിക്കാനാവില്ലെന്നും അപകടം വരുത്തുന്നതിനു പുറമെ നിരത്തുകളിൽ കുരുക്ക് സൃഷ്ടിക്കുന്നതിലും ഈ വാഹനങ്ങൾ മുന്നിലാണെന്നും ഡിസില്‍വെ വ്യക്തമാക്കി.
അതേസമയം ഓട്ടോറിക്ഷ ഇറക്കുമതി മൊത്തത്തിൽ നിരോധിക്കാൻ സാധിക്കില്ലെന്നും ഇറക്കുമതിക്കു കർശന നിയന്ത്രണം ഏർപ്പെടുത്താനാണു സർക്കാർ ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ ശ്രീലങ്കയിലെ ടാക്സി യൂണിയനുകളും ഓട്ടോറിക്ഷകൾക്കെതിരെ രംഗത്തിറങ്ങിയിരുന്നു. വിപണിയിൽ ആവശ്യത്തിലേറെ ഓട്ടോറിക്ഷകൾ ലഭ്യമായ സാഹചര്യത്തിൽ ‘ടുക് ടുക്’ ഇറക്കുമതി നിയന്ത്രിക്കണമെന്നാണ് യൂണിയനുകളുടെ ആവശ്യം.
വാഹനങ്ങൾക്ക് ഹെഡ്, ടെയിൽ ലാംപുകൾ നിർബന്ധമാക്കിയതിനൊപ്പം സവാരി വേളയിൽ ഡ്രൈവർ പുകവലിക്കുന്നത് കുറ്റകരമാക്കിയും അടുത്തിടെ ശ്രീലങ്കന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.