ബിഗ് ബോസ് സീസണ്‍ രണ്ടില്‍ വലിയ കള്ളം പറഞ്ഞുവെന്ന് ആരോപണം കേട്ട ആളാണ് സുജോ. അതേരീതിയില്‍ മറ്റൊരു വെളിപ്പെടുത്തലിലൂടെ ആരോപണം കേട്ട ഒരാളാണ് പ്രദീപ് ചന്ദ്രന്‍.
മത്സരാര്‍ത്ഥിയായി വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയില്‍ ദയ അശ്വതി വീട്ടിലേക്കെത്തിയ നിമിഷം മുതല്‍ പ്രദീപ് അസ്വസ്ഥനായിരുന്നു. ദയയുടെ ആദ്യ എവിക്ഷന്‍ ദിനത്തിലായിരുന്നു ദയ പൊട്ടിത്തെറിച്ചത്.
25 വയസ്സു മുതല്‍ പ്രദീപേട്ടനെ അറിയാം. അന്ന് ഞാൻ കോട്ടയത്ത് കമ്പ്യൂട്ടര്‍ കോഴ്‍സ് പഠിക്കുകയാണ്.ഫോട്ടോഷോപ്പ്, പെയിന്റിംഗ് അങ്ങനെയുള്ളതൊക്കെ പഠിക്കുകയായിരുന്നു. അന്ന് ഞാൻ ചങ്ങനാശ്ശേരിയില്‍ ഒരു വീട്ടു ജോലിക്ക് പോയിട്ടുണ്ടായിരുന്നു. അങ്ങനെ ഞാൻ അവിടെവെച്ച് പ്രദീപേട്ടനെ പരിചയപ്പെട്ടിട്ടുണ്ടായിരുന്നു. വളരെ അടുത്ത പരിചയമുണ്ടായിട്ടും അറിയില്ലെന്ന് നടിച്ചതാണ് പ്രദീപ് ചന്ദ്രനെതിരെ വെളിപ്പെടുത്തലുമായി രംഗത്ത് എത്താൻ പ്രേരിപ്പിച്ചത് എന്നും ദയ അശ്വതി പറഞ്ഞിരുന്നു.
പരിചയപ്പെട്ട് ഒരു വര്‍ഷത്തോളം ഞാനും പ്രദീപേട്ടനും ഫോണ്‍ ചെയ്‍തു സംസാരിച്ചു. എന്നെ തിരുവനന്തപുരത്തേയ്‍ക്ക് വിളിച്ചുവരുത്തി. കണ്ട സമയത്ത് എന്റെ സൗന്ദര്യക്കുറവ് കൊണ്ടോ, എന്നിലെ പൈസയുടെ കുറവ് കൊണ്ടോ അല്ലെങ്കില്‍ വിദ്യാഭ്യാസത്തിന്റെ കുറവു കൊണ്ടോ എന്തുകൊണ്ടോ അറിയില്ല, ഞാൻ വലിയൊരു നടനാണ്, എന്റെയടുത്ത് നില്‍ക്കാൻ പോലും പറ്റില്ല, ആള്‍ക്കാര്‍ പലതും പറഞ്ഞുണ്ടാക്കും എന്ന് പറഞ്ഞു. അതില്‍ ഏറെ സങ്കടമുണ്ട് എനിക്ക്.
അതിലുപരി ഞാൻ ഇവിടെ വന്നിട്ട് എന്നെ അറിയും എന്നതുപോലും കാണിക്കാതെ, രണ്ട് ആറ്റം ബോംബ് ആണ് ഇവിടെ വന്നത് എന്ന് മറ്റുള്ളവരോട് പെര്‍മിഷൻ എടുത്തിട്ട് സംസാരിച്ച വ്യക്തിയാണ് പ്രദീപേട്ടൻ. സത്യം പറഞ്ഞാല്‍ ഇക്കാര്യം എന്റെ മനസ്സില്‍ പുതച്ചുമൂടാം എന്ന് വിചാരിച്ചിട്ടാണ് ഞാൻ ഇരുന്നത്. ലാലേട്ടൻ വന്ന ഷോയില്‍ പ്രദീപേട്ടൻ ഇങ്ങനെ പറഞ്ഞുവെന്ന് പറഞ്ഞപ്പോള്‍, ജാമ്യമെടുത്തതാണ് എന്ന് കരുതി എന്റെ പിടുത്തംവിട്ടിട്ടാണ് ഞാൻ പ്രദീപേട്ടനെ പരിചയമുണ്ട് എന്ന് ഞാൻ പറഞ്ഞത്. ബിഗ് ബോസില്‍ വരാൻ ഒട്ടും യോഗ്യതയില്ലാത്തയാളാണ്. ഒരു സുഹൃത്ത് ഉണ്ട് എന്ന് പറഞ്ഞ് പരിചയപ്പെടുത്താൻ പോലും യോഗ്യത ഇല്ലാത്ത മനുഷ്യൻ ആണ് എന്ന് പറയുമെന്നും ദയ അന്ന് പറഞ്ഞിരുന്നു.
ഓരോ ടാസ്കുകള്‍ നടക്കുമ്പോഴും അത് വ്യക്തി ജീവിതത്തെ ചികയാനുള്ള ആയുധമായാണ് ബിഗ് ബോസ് ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഒരു ടാസ്കായിരുന്നു ഇത്തരമൊരു വേദിയായത്. ഓരോരുത്തരോട് ഓരോ പഴഞ്ചൊല്ലുകള്‍ പറഞ്ഞ് അതിന് യോജിക്കുന്ന ആളെ പറയാനും കാരണം പറയാനുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. അവസാനമായാണ് ദയയോട് ഈ ചോദ്യം ചോദിച്ചത്. അടി തെറ്റിയാല്‍ ആനയും വീഴും എന്നായിരുന്നു പഴഞ്ചൊല്ല്. കുറച്ചുനേരം ആലോചിച്ച ശേഷം ദയ പ്രദീപിന്‍റെ പേര് തന്നെ പറഞ്ഞു.
ദയയെ വിളിച്ചതുമുതല്‍ തന്നെ പ്രദീപിന്‍റെ മുഖത്ത് അസ്വസ്ഥതകള്‍ പ്രകടമായിരുന്നു. ഒടുവില്‍ അടിതെറ്റിയ ആനയായി പ്രദീപിനെ തന്നെ ദയ തെരഞ്ഞെടുത്തു. അതിനുള്ള കാരണമായി പറഞ്ഞത് ആദ്യം തന്നെ അറിയില്ലെന്ന് പറയുകയും പിന്നീട് തന്നോട് തന്നെ സമ്മതിക്കുകയും ചെയ്തെന്നായിരുന്നു ദയ പറഞ്ഞത്. പലവട്ടം പറഞ്ഞ കാര്യമായതിനാലാവാം പൊട്ടിച്ചിരിയോടെയായിരുന്നു മറ്റുള്ള മത്സരാര്‍ത്ഥികള്‍ അത് കേട്ടത്. മേക്കപ്പുള്ളതിനാല്‍ അറിയാതെ പോയതാണെന്നും പിന്നീട് മനസിലായെന്നും പ്രദീപേട്ടന്‍ തന്നോട് പറഞ്ഞെന്നായിരുന്നു ദയ പറഞ്ഞത്.