എന്താണ് രജിത് കുമാറിനെ അടിച്ചിരുത്താൻ ജസ്ല എടുത്തുവീശുന്ന 'സ്യൂഡോസയൻസ്' ?

By Web TeamFirst Published Feb 10, 2020, 2:51 PM IST
Highlights

രജിത് കുമാറിന്റെ പ്രഭാഷണങ്ങളുടെ ഭാഗമായ പല പ്രസ്താവനകളും ഇത്തരത്തിൽ ശാസ്ത്രവിരുദ്ധതയാണ് പ്രചരിപ്പിക്കുന്നത് എന്നാണ് ജസ്ല അടക്കമുള്ളവർ പറയുന്നത്.

ബിഗ് ബോസ് രണ്ടാം സീസണില്‍ രജിത് കുമാറുമായി നിരന്തരം തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്ന മത്സരാര്‍ത്ഥിയാണ് ജസ്ല മാടശ്ശേരി. പലപ്പോഴും ശാസ്ത്രീയമായ കാഴ്ചപ്പാടുകളും സ്ഥാപിത ശാസ്ത്രവും എന്നതാണ് വിഷയം. ഇത്തരം വിഷയങ്ങളില്‍ തര്‍ക്കങ്ങള്‍ക്കിടയില്‍ എല്ലാം ജസ്ല രജിത്തിനെ തളയ്ക്കാന്‍ ഉപയോഗിക്കുന്ന വാക്കാണ് സ്യൂഡോ സയന്‍സ്. എന്താണ് ജസ്ല പറയുന്ന ഈ സ്യൂഡോ സയന്‍സ്? ശാസ്ത്രം എന്ന പേരിൽ പ്രചരിക്കപ്പെടുന്ന, വിഷയത്തെക്കുറിച്ച് പ്രാഥമികമായ ധാരണമാത്രം ഉള്ള ആർക്കും, ആദ്യത്തെ കേൾവിയിൽ ശാസ്ത്രസത്യം എന്ന പ്രതീതി ഉണ്ടാക്കുകയും ചെയ്യുന്ന വിശ്വാസങ്ങളോ, സമ്പ്രദായങ്ങളോ, അവകാശവാദങ്ങളോ ആണ് സ്യൂഡോ സയൻസ് അഥവാ കപടശാസ്ത്രം. ഉപരിപ്ലവമായ വിശദീകരണങ്ങൾ ഒഴിച്ചു നിർത്തിയാൽ ശാസ്ത്രത്തിൽ അധിഷ്ഠിതമായ ഒരു റെഫറൻസും ഈ വാദങ്ങൾക്ക് കാണില്ല. 

സയൻസും സ്യൂഡോ സയൻസും തമ്മിൽ ?

ശാസ്ത്രത്തിലെ പ്രസ്താവനകൾക്കും അവകാശവാദങ്ങൾക്കും ഒക്കെ ഒരു പ്രത്യേകതയുണ്ട്. കൃത്യമായ ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെയായിരിക്കും അവ കണ്ടെത്തപ്പെട്ടിട്ടുണ്ടാവുക. അടിസ്ഥാന ശാസ്ത്ര സിദ്ധാന്തങ്ങൾക്ക് കടകവിരുദ്ധമായ യാതൊന്നും അവയിൽ കാണില്ല. മേൽപ്പറഞ്ഞ പരീക്ഷണങ്ങളിലൂടെ വീണ്ടും അവർത്തിക്കാവുന്നത് മാത്രമായിരിക്കും അവയൊക്കെ.

മേല്പറഞ്ഞതിനു നേരെ വിപരീതമാണ് സ്യൂഡോ സയൻസിലെ അവകാശവാദങ്ങളുടെ കാര്യം. അവ്യക്തത, പരസ്പരവൈരുധ്യം, ശാസ്ത്ര വിരുദ്ധത എന്നിവ ഇവയുടെ മുഖമുദ്രയായിരിക്കും. പലപ്പോഴും ഒറ്റപ്പെട്ട വ്യക്ത്യാനുഭവങ്ങളിൽ അധിഷ്ഠിതമായിട്ടുള്ളതും, അധികാരികമല്ലാത്ത ഗ്രന്ഥങ്ങളെയോ, കേട്ടുകേൾവികളെയോ, അർദ്ധസത്യങ്ങളെയോ, അസത്യങ്ങളെത്തന്നെയോ ആശ്രയിച്ചായിരിക്കും അത് നിലനിൽക്കുന്നത്. ഒരു വിദഗ്ധപരിശോഷണയ്ക്ക് അവ ഒരിക്കലും തയ്യാറായെന്നു വരില്ല. പൊതുജനത്തിന്റെ അറിവില്ലായ്മയെ ആണത് പ്രധാനമായും മുതലെടുക്കുന്നത്.

ശാസ്ത്രം കൂടുതൽ പഠിക്കാൻ സമൂഹം കാണിക്കുന്ന ഉദാസീനതയെ മുതലെടുത്താണ് ശാസ്ത്രത്തിന്റെ പേരിൽ സ്യൂഡോസയൻസ് ഇത്രക്ക് വ്യാപകമായ തോതിലുള്ള തേരോട്ടം നടത്തുന്നത്.  ശാസ്ത്രസത്യങ്ങളിൽ നിന്ന് വിരുദ്ധമായി ഒരു ലേഖനത്തിൽ വരും മുമ്പ് പിയർ റിവ്യൂ നടത്തുന്ന പതിവും സ്യൂഡോ സയൻസിന് കാണില്ല. 

സ്യൂഡോസയൻസിന്റെ ഉദാഹരണങ്ങൾ 

വിശ്വാസവുമായി ബന്ധപ്പെട്ടുകിടക്കുന്ന പലതിനെയും ന്യായീകരിക്കാൻ വേണ്ടി പൊതുവെ സ്യൂഡോ സയൻസിനെ ആശ്രയിക്കാറുണ്ട്. ഉദാഹരണത്തിന് പാരാനോർമൽ ആക്ടിവിറ്റി, ആത്മാവ് തുടങ്ങിയവയുടെ അസ്തിത്വത്തെ സ്ഥാപിച്ചെടുക്കാൻ വേണ്ടി ചിലർ എടുത്ത് കാണിക്കുന്ന കിർലിയൻ ഫോട്ടോഗ്രാഫി. കിർലിയൻ ഫോട്ടോഗ്രാഫിയിൽ തെളിയുന്ന പ്രഭാവലയം ആത്മാവിന്റെയും അഭൌതിക ശക്തികളുടെയും തെളിവാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ ഒരു കാന്തിക മണ്ഡലത്തിനുള്ളിൽ ഇതൊരു വസ്തുവിനും ഉണ്ടാവുന്ന അദൃശ്യമായ റേഡിയേഷൻ ഡിസ്ചാർജ് ഫോട്ടോയിൽ കാണപ്പെടുക മാത്രമാണെന്ന് ഉണ്ടാകുന്നത് എന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു.
 




അതുപോലെ ഒന്നാണ് ഗ്രഹങ്ങളുടെ കാന്തിക ശക്തിക്ക് മനുഷ്യ ശരീരത്തിന്റെ കാന്തികതയെ സ്വാധീനിക്കാനുള്ള കഴിവിനെ സംബന്ധിച്ചുള്ള വാദങ്ങളും. മനുഷ്യന്റെ കാന്തികതയെ ഗ്രഹങ്ങളുടെ കാന്തികത സ്വാധീനിക്കുമ്പോൾ നമ്മുടെ പ്രവൃത്തികളിൽ അവയ്ക്ക് സ്വാധീനമുണ്ടാക്കാൻ സാധിക്കും എന്ന വാദവും അടിസ്ഥാനരഹിതമാണെന്ന് യുക്തിവാദികൾ വാദിക്കുന്നു. മനുഷ്യ ശരീരത്തിൽ ലോഹാംശം ഉണ്ടെങ്കിലും നമ്മുടെ കാന്തികത ഏറെ നിസ്സാരമായ അളവിലാണ് എന്നാണ് അവർ പറയുന്നത്. 

ജസ്ലയും രജിത്തും പിന്നെ സ്യൂഡോസയൻസും 

ഇത്തരത്തിലുള്ള ശാസ്ത്രവിരുദ്ധമായ പല വാദങ്ങളെയും സ്യൂഡോ സയൻസ് എന്ന ഒരു ബ്രാക്കറ്റിൽ പെടുത്തിയാണ് യുക്തിവാദി സമൂഹം അടയാളപ്പെടുത്തുന്നത്. രജിത് കുമാറിന്റെ പ്രഭാഷണങ്ങളുടെ ഭാഗമായ പല പ്രസ്താവനകളും ഇത്തരത്തിൽ ശാസ്ത്രവിരുദ്ധതയാണ് പ്രചരിപ്പിക്കുന്നത് എന്നാണ് ജസ്ല അടക്കമുള്ളവർപറയുന്നത്. ഇതാണ് ജസ്ല ഇടയ്ക്കിടെ എടുത്തടിക്കുന്ന ഈ സ്യൂഡോസയൻസ് ആരോപണം.
 


 

ആ പരാമർശങ്ങളിൽ, ജീൻസിടുന്ന പെൺകുട്ടികൾ ഗർഭം ധരിക്കുമ്പോൾ അവർക്ക് ട്രാൻസ്‌ജെൻഡർ ആയ കുട്ടികൾ ഉണ്ടാകും, പഠിക്കുന്ന കുട്ടികൾ സ്പോർട്സിലും മറ്റും ഏർപ്പെട്ടാൽ അവരുടെ ഗർഭപാത്രം സ്ലിപ്പ് ആയിപ്പോകും, സമൂഹം നിഷ്കർഷിക്കുന്ന ഡ്രസ് കോഡിന് വിരുദ്ധമായ വസ്ത്രം ധരിച്ച് അരാജക ജീവിതം നയിക്കുന്ന പെൺകുട്ടികൾക്ക് ജനിക്കുന്ന കുട്ടികൾക്ക് ഓട്ടിസവും, സെറിബ്രൽ പാൽസിയും,  ഡൌൺ സിൻഡ്രോമും വരാനുള്ള സാധ്യത കൂടുതലാണ് എന്നൊക്കെയുള്ള വിവാദ പ്രസ്താവനകൾ. അങ്ങനെയുള്ള ചില പ്രസ്താവനകളുടെ പേരിൽ അന്നത്തെ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ രജിത് കുമാറിനെ സർക്കാർ പരിപാടികളിൽ പങ്കെടുപ്പിക്കില്ല എന്ന് പറഞ്ഞിരുന്നു. 

ആരാണ് ഡോ. രജിത് കുമാർ ?

1996 മുതൽ 2003 വരെ കാലടി ശ്രീശങ്കര കോളേജിൽ ബോട്ടണി അധ്യാപകനായിരുന്ന ഡോ. രജിത് കുമാർ, അതിനു ശേഷം വ്യക്തിപരമായ കാരണങ്ങളാൽ സ്ഥലംമാറ്റം വാങ്ങി, ആറ്റിങ്ങലിലെ ഗവണ്മെന്റ് മോഡൽ സ്‌കൂളിലും അധ്യാപനത്തിലും ഏർപ്പെട്ടിരുന്നു. സർക്കാർ, അർദ്ധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കുവേണ്ടി കൗൺസിലിംഗ്, കോച്ചിങ് ക്‌ളാസുകൾ, മോട്ടിവേഷൻ ക്‌ളാസുകൾ തുടങ്ങിയ പല പ്രവർത്തനങ്ങളിലും അദ്ദേഹം ദീർഘകാലം ഏർപ്പെട്ടിരുന്നു.  NCERT യുടെയും SCERT യുടെയും നിരവധി വയോജനവിദ്യാഭ്യാസ ശിബിരങ്ങളിലും അദ്ദേഹം ക്‌ളാസുകളെടുത്തിട്ടുണ്ട്. മതം, വ്യക്തിത്വ വികസനം, ശാസ്ത്രം തുടങ്ങിയ നിരവധി വിഷയങ്ങളെ ആധാരമാക്കി പത്തിലധികം പുസ്തകങ്ങളും ഡോ. രജിത് കുമാർ രചിച്ചിട്ടുണ്ട്.
 


 

പന്തളം എൻഎസ്എസ് കോളേജിൽ നിന്ന് സസ്യശാസ്ത്രത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം കഴിഞ്ഞിട്ടുള്ള അദ്ദേഹം, സൈറ്റോ ജെനെറ്റിക്സിൽ എംഫിലും, തുടർന്ന് മൈക്രോ ബയോളജിയിൽ ഗോൾഡ് മെഡലോടെ ഡോക്ടറേറ്റും പൂർത്തിയാക്കിയിട്ടുണ്ട്. അതിനു പുറമെ നാച്വറൽ സയൻസിൽ ബിഎഡും, ലൈബ്രറി സയൻസിൽ ബിരുദവും, സൈക്കോ തെറാപ്പിയിൽ മാസ്റ്റർ ബിരുദവും, വേദാന്തത്തിൽ ഡിപ്ലോമയും നേടിയിട്ടുണ്ട് ഡോ. രജിത് കുമാർ. യുജിസിയുടെ നെറ്റ് (NET) യോഗ്യതയും ഉള്ളയാളാണ് അദ്ദേഹം. 

click me!