അവസാനത്തെ സോവിയറ്റുകള്‍

By Natalia Shine ArackalFirst Published Jul 31, 2019, 7:45 PM IST
Highlights

സ്വെറ്റ്‌ലാന അലക്‌സിവ്ച്ചിന്റെ സെക്കന്റ് ഹാന്റ് ടൈം: ദ് ലാസ്റ്റ് ഓഫ് ദ സോവിയറ്റ്‌സ് എന്ന പുസ്തകത്തിന്റെ വായന. നതാലിയ ഷൈന്‍ അറയ്ക്കല്‍ എഴുതുന്നു

''ഞങ്ങളുടെ രാജ്യം പെടുന്നനെ ബാങ്കുകളാലും ബില്‍ബോര്‍ഡുകളാലും ആവരണം ചെയ്യപ്പെട്ടു. ഒരു പുതിയ വര്‍ഗ്ഗത്തില്‍ പെട്ട കച്ചവടവസ്തുക്കള്‍ പ്രത്യക്ഷമായി. ഗുണനിലവാരമില്ലാത്ത ബൂട്ടുകള്‍ക്കും മോശപ്പെട്ട വസ്ത്രങ്ങള്‍ക്കും പകരമായി ഞങ്ങള്‍ എല്ലാ കാലത്തും സ്വപ്നം കണ്ടിരുന്ന വസ്തുക്കള്‍ ഞങ്ങള്‍ക്ക് ലഭ്യമായി - നീല ജീന്‍സുകള്‍, മഞ്ഞു കുപ്പായങ്ങള്‍, മനോഹരമായ അടിവസ്ത്രങ്ങള്‍, ഉചിതമായ പിഞ്ഞാണങ്ങള്‍ - എല്ലാം തെളിമയാര്‍ന്നവയും സുന്ദരവും. പഴയ സോവിയറ്റ് വസ്തുക്കള്‍ എല്ലാം ചാരനിറമുള്ളവയും യുദ്ധകാലത്ത് നിര്‍മ്മിച്ചത് പോലെയുള്ളവയും ആയിരുന്നു.''

സയന്‍സ് ഫിക്ഷന്‍ വായന കൂടിക്കൂടി ഈ ലോകത്തിലെ ടെക്‌നോളജിയുടെ പുരോഗതിയെ അനുദിനം കുറ്റപ്പെടുത്താന്‍ തുടങ്ങിയ ഒരു കാലത്താണ് അങ്ങനെ ഒരു തീരുമാനം എടുത്തത്. ഏതു പുസ്തക ഷോപ്പിംഗ് അവസരത്തിലും ഓരോ നോണ്‍ഫിക്ഷന്‍ പുസ്തകങ്ങള്‍ കൂടി വാങ്ങണം. അതിന്റെ ഭാഗമായി കുറച്ചു ചരിത്ര പുസ്തകങ്ങള്‍, അനുഭവ കുറിപ്പുകള്‍ എന്നിവ കയ്യില്‍ വന്നു ചേര്‍ന്നു. ഇസങ്ങളിലും തത്വചിന്തയിലും വലിയ മതിപ്പില്ലാത്തതു കൊണ്ട് അത്തരം പുസ്തകങ്ങള്‍ അവഗണിക്കപ്പെട്ടു.

അങ്ങനെയാണ് ഞാന്‍ സ്വെറ്റ്‌ലാന അലക്‌സിവ്ച്ചിന്റെ (Svetlana Alexievich) എന്ന ബെലാറസിയന്‍ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകയെ വായിച്ചു തുടങ്ങിയത്. 2015-ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാന ജേതാവ്. സാധാരണ ഫിക്ഷന്‍ എഴുത്തുകാര്‍ക്ക് നല്‍കപ്പെടാറുള്ളതാണ് സാഹിത്യ നൊബേല്‍. ആ പതിവ് ലംഘിക്കുകയായിരുന്നു ഇത്. ജേണലിസത്തിലൂടെ സാഹിത്യത്തിന് നല്‍കിയ സംഭവനകള്‍ക്കാണ് അവര്‍ക്ക് ഈ പുരസ്‌കാരം നല്‍കിയത്. 

മറ്റുള്ളവര്‍ പറഞ്ഞതും തന്നെ സ്പര്‍ശിച്ചതുമായ അനുഭവങ്ങള്‍ ആണ് അലെക്‌സിവ്ച് അവരുടെ പുസ്തകങ്ങളില്‍ പകര്‍ത്തിയത്. പകര്‍ത്തുക മാത്രമല്ല ആളുകള്‍ അവരുടെ ഉറ്റവരോടോ, ദൈവത്തോടോ, അവരോടു തന്നെയോ പറയുന്നതായ കാര്യങ്ങള്‍ തന്നോട് സംസാരിക്കാന്‍ എഴുത്തുകാരി അവരെ സജ്ജരാക്കിയിരുന്നു. അതിജീവിക്കാന്‍ ഒരു മനുഷ്യായുസ്സു മുഴുവന്‍ വേണ്ടി വരുന്ന യാതനകളുടെ തിരിച്ചറിവാണ് അവരുടെ പുസ്തകങ്ങളിലെ പ്രധാന പ്രമേയം. രണ്ടാം ലോകമഹായുദ്ധ കാലത്തെ സ്ത്രീകളുടെ കഥകള്‍, അഫ്ഗാന്‍ പടയേറ്റ കാലത്തെ പട്ടാളക്കാരുടെ കഥകള്‍, ചെര്‍ണോബില്‍ ദുരന്ത സമയത്തെ രക്ഷാപ്രവര്‍ത്തകരുടെയും ജനങ്ങളുടെയും കഥകള്‍, കൂടാതെ സോവിയറ്റ് യൂണിയന്റെ പതനത്തിന്റെ കഥകള്‍.

...............................................................................................................................................

2015-ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാന ജേതാവ്. സാധാരണ ഫിക്ഷന്‍ എഴുത്തുകാര്‍ക്ക് നല്‍കപ്പെടാറുള്ളതാണ് സാഹിത്യ നൊബേല്‍. ആ പതിവ് ലംഘിക്കുകയായിരുന്നു, നൊബേല്‍ അക്കാദമി സ്വെറ്റ്‌ലാനയിലൂടെ.
 

സോവിയറ്റ് യൂണിയന്റെ പതനത്തെയും തുടര്‍ന്നുണ്ടായ സംഭവങ്ങളെയും കുറിച്ച് 1990 മുതല്‍ 2010 വരെയുള്ള രണ്ടു പതിറ്റാണ്ടു കാലത്തെ ആളുകളുടെ പ്രതികരണങ്ങളുടെ സമാഹാരമാണ് Secondhand time എന്ന പുസ്തകം. സോവിയറ്റ് യൂണിയന്റെ പതനം ഒരു രാഷ്ട്രീയ പരിവര്‍ത്തനം മാത്രമായിരുന്നില്ല. ഒരു പ്രത്യയശാസ്ത്രത്തിലും അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളിലും സമര്‍പ്പിതമായ നൂതനമായൊരു സംസ്‌കാരത്തെയും വ്യക്തിയെയും രൂപപ്പെടുത്തി എടുക്കാനുള്ള ബൃഹത്തായൊരു സാമൂഹിക പരീക്ഷണത്തിന്റെ പതനം കൂടിയാണ്. ഹോമോ സോവിയറ്റിക്കസ് എന്നൊരു പദം വേണമെങ്കില്‍ ഉപയോഗിക്കാം, പക്ഷെ റഷ്യനില്‍ അവരുപയോഗിച്ച പദം സോവോക്കുകള്‍ എന്നതാണ്- സോവിയറ്റ് സംസ്‌കാരത്താല്‍ രൂപിതരായ അതിനോട് പറ്റി ചേര്‍ന്നു ജീവിക്കുന്ന മനുഷ്യര്‍. അതൊരുതരം ഗൃഹാതുരത്വം ആണ്, മത വിശ്വാസങ്ങളെ രാഷ്ട്രീയ ഉപാസനയാല്‍ പുനഃസ്ഥാപിച്ചു കൊണ്ടുള്ള ഗൃഹാതുരത്വം. 1990കളില്‍ വ്യവസ്ഥിതി തകര്‍ന്നടിഞ്ഞപ്പോള്‍ സത്യവിശ്വാസികളും വിമതരും ഒരുപോലെ ശൂന്യതയിലേക്ക് എടുത്തെറിയപ്പെട്ടു.

അലെക്‌സിവിച് എഴുതുന്നു: 'ഞങ്ങള്‍ ഒരു സംഘടിതമായ കമ്മ്യുണിസ്റ്റ് സ്മൃതിപഥം പങ്കുവെയ്ക്കുന്നു. ഓര്‍മ്മകളില്‍ ഞങ്ങളേവരും സമീപവാസികളാണ'. ഈ സംഘടിത സ്മൃതിപഥം യഥാര്‍ത്ഥത്തില്‍ വിഭിന്നമാണെന്ന് അവരുടെ അഭിമുഖങ്ങള്‍ നമുക്ക് വെളിപ്പെടുത്തി തരുന്നു. പക്ഷെ പങ്കുവെയ്ക്കപ്പെട്ടവയില്‍ അധികവും അവിശ്വസനീയമായ ദുരിതങ്ങളുടെയും നിര്‍ഭാഗ്യങ്ങളുടെയും ഓര്‍മ്മകളാണ്. എന്നിരുന്നാലും ഇടയ്ക്കിടെ വ്യത്യസ്ത അഭിപ്രായങ്ങളും കേള്‍ക്കാം.

''ഞങ്ങളുടെ രാജ്യം പെടുന്നനെ ബാങ്കുകളാലും ബില്‍ബോര്‍ഡുകളാലും ആവരണം ചെയ്യപ്പെട്ടു. ഒരു പുതിയ വര്‍ഗ്ഗത്തില്‍ പെട്ട കച്ചവടവസ്തുക്കള്‍ പ്രത്യക്ഷമായി. ഗുണനിലവാരമില്ലാത്ത ബൂട്ടുകള്‍ക്കും മോശപ്പെട്ട വസ്ത്രങ്ങള്‍ക്കും പകരമായി ഞങ്ങള്‍ എല്ലാ കാലത്തും സ്വപ്നം കണ്ടിരുന്ന വസ്തുക്കള്‍ ഞങ്ങള്‍ക്ക് ലഭ്യമായി - നീല ജീന്‍സുകള്‍, മഞ്ഞു കുപ്പായങ്ങള്‍, മനോഹരമായ അടിവസ്ത്രങ്ങള്‍, ഉചിതമായ പിഞ്ഞാണങ്ങള്‍ - എല്ലാം തെളിമയാര്‍ന്നവയും സുന്ദരവും. പഴയ സോവിയറ്റ് വസ്തുക്കള്‍ എല്ലാം ചാരനിറമുള്ളവയും യുദ്ധകാലത്ത് നിര്‍മ്മിച്ചത് പോലെയുള്ളവയും ആയിരുന്നു.''

...............................................................................................................................................

ന്റെ വായനാശീലത്തിന്മേല്‍ എറിയപ്പെട്ട ഒരു ഇടിമിന്നലായി അലെക്‌സിവിച്ചിന്റെ പുസ്തകം. സാഹിത്യത്തിന്റെ ചരിത്രത്തില്‍ എന്താണോ നഷ്ടം വന്നിരിക്കുന്നത് അത് നികത്തുകയെന്നതാണ് ഈ എഴുത്തുകാരി ലക്ഷ്യമിടുന്നത്.

വീട്ടമ്മമാരുടെ, സാധാരണ മനുഷ്യരുടെ, ഗുലാഗ് അതിജീവിച്ചവരുടെ, മുന്‍ ചുവപ്പ് സേനക്കാരുടെ ഒക്കെ ശബ്ദങ്ങള്‍ അലെക്‌സിവിച് രേഖപ്പെടുത്തിയിരിക്കുന്നു. ഒന്നിനെ കുറിച്ചും എഴുത്തുകാരി സ്വന്തം അഭിപ്രായം അറിയിക്കുന്നില്ല, ആരെയും വിധിക്കുന്നില്ല. 1991നു ശേഷം സോവിയറ്റ് യൂനിയനില്‍  ഉള്‍പ്പെട്ടിരുന്ന രാജ്യങ്ങളില്‍ ജനിച്ചവരെ അന്യഗ്രഹവാസികളായാണ് എഴുത്തുകാരി വിലയിരുത്തുന്നത്.

''റഷ്യന്‍ നോവലുകള്‍ എങ്ങനെ ജീവിതവിജയം കൈവരിക്കാം എന്ന് നമ്മെ പഠിപ്പിക്കുന്നില്ല. എങ്ങനെ പണം സമ്പാദിക്കാം എന്നും. ഓബ്ലോമോവ് അദ്ദേഹത്തിന്റെ സോഫയില്‍ ചാരി കിടക്കുന്നു. ചെക്കോവിന്റെ നായകന്മാര്‍ ചായയും കുടിച്ച് തങ്ങളുടെ ജീവിതങ്ങളെ കുറച്ചു പരാതി പറയുന്നു. ഒരു ചൈനീസ് ശാപവാക്യം ഉണ്ട്, നിങ്ങളൊരു രസകരമായ കാലഘട്ടത്തില്‍ ജീവിക്കാന്‍ ഇടവരട്ടെ എന്ന്. ഞങ്ങളില്‍ ചിലര്‍ മാറ്റമില്ലാതെ നിലകൊള്ളുന്നു. മാന്യരായ മനുഷ്യര്‍ അപ്രത്യക്ഷമാവുന്നു. എല്ലായിടവും പല്ലുകളും കൈമുട്ടുകളും മാത്രം.''

എന്റെ വായനാശീലത്തിന്മേല്‍ എറിയപ്പെട്ട ഒരു ഇടിമിന്നലായി അലെക്‌സിവിച്ചിന്റെ പുസ്തകം. സാഹിത്യത്തിന്റെ ചരിത്രത്തില്‍ എന്താണോ നഷ്ടം വന്നിരിക്കുന്നത് അത് നികത്തുകയെന്നതാണ് ഈ എഴുത്തുകാരി ലക്ഷ്യമിടുന്നത്. ചരിത്രത്തിന്റെ കുത്തൊഴുക്കില്‍ മാറ്റം വരാതെ നിലകൊള്ളുന്ന മനുഷ്യരുടെ കഥകളാണ് ഈ പുസ്തകം എന്ന് വേണമെങ്കില്‍ പറയാം. സാഹിത്യം തന്നെ ഒരുതരത്തില്‍ പറഞ്ഞാല്‍ മാനുഷിക അനുഭവങ്ങളുടെ പ്രതിഫലനമാണല്ലോ. ഈ പുസ്തകം എന്നെ ദസ്‌തെവിസ്‌കിയുടെ ഡെമണ്‍സ് എന്ന പുസ്തകത്തിലെ ഒരു ഭാഗം ഓര്‍മ്മിപ്പിച്ചു. ''ലോകത്തിന്റെ അവസാന കാലത്ത്, നിസ്സീമമായ അപാരതയില്‍ പരസ്പരം കണ്ടെത്തിയ രണ്ടു ജീവികളാണ് നാം. അതിനാല്‍ ദയവായി ഈ നാട്യം അവസാനിപ്പിച്ചു മനുഷ്യ സ്വരത്തില്‍ സംസാരിക്കുക''. ഭ്രമണം ചെയ്യപ്പെടുന്ന, അവര്‍ത്തകമായ, തേങ്ങലുകള്‍ അടക്കിപ്പിടിച്ച, ചിന്തകളില്‍ നഷ്ടപ്പെട്ട ഒരു ശബ്ദം. അതാണ് മനുഷ്യശബ്ദം. അതാണ് അലെക്‌സിവ്ച് നമ്മിലേക്ക് എത്തിക്കുന്നതും.

 

വാക്കുല്‍സവത്തില്‍

ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത

ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ

ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ
 

പുസ്തകപ്പുഴയില്‍

പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം

click me!