കേന്ദ്ര ബജറ്റ് നിരാശാജനകം, കേരളത്തിന് കടുത്ത നിരാശയെന്നും ഇടത് പക്ഷം; കാര്യകാരണങ്ങൾ നിരത്തി എംപിമാർ

By Web TeamFirst Published Feb 1, 2023, 4:53 PM IST
Highlights

ഭക്ഷ്യ സബ്സിഡി യിലും കുറവ് വരുത്തിയെന്നും ഭക്ഷ്യവസ്തുക്കൾ കുറഞ്ഞ നിലയ്ക്ക് ലഭിക്കുന്ന സാഹചര്യം ഒഴിവാക്കിയെന്നും ഇടത് എം പിമാർ ചൂണ്ടികാട്ടി

ദില്ലി: നിർമല സീതാരാമൻ അവതരിപ്പിച്ച് ഇത്തവണത്തെ കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് ഇടത് പക്ഷം അഭിപ്രായപ്പെട്ടു. ജനങ്ങളുടെ വരുമാനം വർധിപ്പിക്കാൻ നടപടിയില്ലെന്നും കേരളത്തിന് കടുത്ത നിരാശയാണ് ഉണ്ടായിരിക്കുന്നതെന്നും മാധ്യമങ്ങളെ കണ്ട ഇടതുപക്ഷ എം പിമാർ അഭിപ്രായപ്പെട്ടു. രാസവള സബ്സിടി കുറച്ചെന്നും ഇത് കഴിഞ്ഞ വർഷത്തെക്കാൾ കുറവാണെന്നും അവർ ചൂണ്ടികാട്ടി. ഭക്ഷ്യ സബ്സിഡി യിലും കുറവ് വരുത്തിയെന്നും ഭക്ഷ്യവസ്തുക്കൾ കുറഞ്ഞ നിലയ്ക്ക് ലഭിക്കുന്ന സാഹചര്യം ഒഴിവാക്കിയെന്നും ഇടത് എം പിമാർ ചൂണ്ടികാട്ടി. കാർഷിക മേലയ്ക്ക് കാര്യമായ സഹായം ഇല്ലെന്നും കർഷകർക്ക് നേരിട് സാമ്പത്തിക സഹായം ലഭിക്കുന്ന പദ്ധതിയിലും തൂക വകയിരുത്തിയത് കുറച്ചെന്നും അവർ അഭിപ്രായപ്പെട്ടു. തൊഴിലുറപ്പ് പദ്ധതിയെ ദയാവധത്തിന് വിധേയമാക്കുകയാണെന്നും തൊഴിലാളി ക്ഷേമം ഒഴിവാക്കിയാണ് പ്രഖ്യാപനങ്ങൾ നടത്തിയിരിക്കുന്നതെന്നും ഇടത് എം പിമാർ വിവരിച്ചു.

'നവ ഇന്ത്യക്ക് ഏറെ പ്രധാനം'; 5 കാര്യങ്ങൾ എണ്ണിപ്പറഞ്ഞ് ബജറ്റിനെ വാഴ്ത്തി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ബി ജെ പി സർക്കാരിന്‍റെ വർഗീയ നയങ്ങൾ പ്രതിഫലിക്കുന്നതാണ് കേന്ദ്ര ബജറ്റെന്നാണ് ബിനോയ് വിശ്വം എം പി അഭിപ്രായപ്പെട്ടത്. കൺകെട്ട് വിദ്യയുടെ ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൊഴിൽ ഇല്ലായ്മയെ കുറിച്ച് ഒരു അക്ഷരം പറയുന്നില്ലെന്ന് എ എ റഹീം എം പി അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാർ ഒഴിവുകൾ നികത്തുന്ന നിനെ കുറിച്ച് പറയുന്നില്ലെന്നും പുതു തലമുറയുടെ ജീവിത ചെലവ് കൂട്ടുന്ന ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിച്ചതെന്നും ഭാവി ഇന്ത്യയ്ക്ക് വേണ്ടി ഒന്നുമില്ലാത്തതാണ് ഇത്തവണത്തെ ബജറ്റെന്നും എ എ റഹീം വിശദീകരിച്ചു.

 


മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അടക്കമുള്ള നേതാക്കളും ബജറ്റിനെ രൂക്ഷമായി വിമ‍ർശിച്ച് രംഗത്തെത്തി. കേന്ദ്ര ബജറ്റില്‍ കേരളത്തിന്‍റെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെന്ന് മുഖ്യമന്ത്രി വിമർശിച്ചു. എയിംസ്, റെയില്‍ വികസനം എന്നിവ ഇല്ലാത്തത് നിരാശാജനകമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കണക്കുകള്‍ കൊണ്ടുള്ള കൗശലമാണ് കേന്ദ്ര ബജറ്റിലുള്ളതെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അഭിപ്രായപ്പെട്ടത്. പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന മോദി സര്‍ക്കാരിന്‍റെ മുഖമുദ്രയാണ് ബജറ്റിലുമുള്ളതെന്നും സതീശൻ കൂട്ടിച്ചേർത്തു. ദേശീയ തൊഴിലുറപ്പ് പദ്ധതിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ബജറ്റിലൂടെയും ചെയ്തതെന്നും അദ്ദേഹം വിമർശിച്ചു. രാജ്യത്ത് പാവപ്പെട്ടവരായ ജനകോടികള്‍ക്ക് അത്താണിയായ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ച് ദയാവധം നടത്തിയെന്നാണ് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ അഭിപ്രായപ്പെട്ടത്. പാർലമെന്‍റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമലാ സീതാരാമൻ ശ്രമിച്ചിരിക്കുന്നത് എന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്.

click me!