സിബിഎസ്ഇ പരീക്ഷ: കേന്ദ്ര തീരുമാനത്തോട് യോജിച്ച് സുപ്രീംകോടതി

By Web TeamFirst Published Jun 3, 2021, 12:24 PM IST
Highlights

മാർക്ക് നിർണ്ണയം പൂർത്തിയാക്കാൻ സമയപരിധി നല്കണമെന്ന് ഹർജി നല്കിയ മമത ശർമ്മ ആവശ്യപ്പെട്ടു. ഇതിനായുള്ള മാർഗ്ഗനിർദ്ദേശം തയ്യാറാക്കാൻ രണ്ടാഴ്ച വേണം എന്ന സർക്കാരിൻറെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു.

ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയ കേന്ദ്ര തീരുമാനത്തോട് യോജിച്ച് സുപ്രീംകോടതി. കേന്ദ്രം എടുത്ത നിലപാടിൽ സന്തോഷം അറിയിച്ച  ജസ്റ്റിസുമാരായ എഎം ഖാൻവില്ക്കർ, ദിനേശ് മഹേശ്വരി എന്നിവർ ഉൾപ്പെട്ട ബഞ്ച് തൽക്കാലം സംസ്ഥാന ബോ‍ർഡുകളുടെ കാര്യത്തിൽ ഇടപെടുന്നില്ലെന്നും വ്യക്തമാക്കി. 

മാർക്ക് നിർണ്ണയം പൂർത്തിയാക്കാൻ സമയപരിധി നല്കണമെന്ന് ഹർജി നല്കിയ മമത ശർമ്മ ആവശ്യപ്പെട്ടു. ഇതിനായുള്ള മാർഗ്ഗനിർദ്ദേശം തയ്യാറാക്കാൻ രണ്ടാഴ്ച വേണം എന്ന സർക്കാരിൻറെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. മൂന്നു വർഷത്തെ ശരാശരിയെക്കാൾ ഈ വർഷത്തെ ഇതുവരെയുള്ള മാർക്ക് മാത്രം പരിഗണിക്കുക എന്ന നിർദ്ദേശത്തിനാണ് മുൻഗണന. 

സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷ റദ്ദാക്കിയതോടെ പ്രൊഫഷണൽ കോളെജുകളിലെ പ്രവേശനം എങ്ങനെ എന്ന ചോദ്യമാണ് അടുത്ത് ഉയരുന്നത്. നീറ്റ്, ജെഇഇ പരീക്ഷകളുടെ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കാൻ കേന്ദ്രം യോഗം വിളിച്ചു. പരീക്ഷകൾ അടുത്ത മൂന്നു മാസം നടത്താനുള്ള സാഹചര്യം ഇല്ലെന്നാണ് വിലയിരുത്തൽ. 

മെയ് മാസം മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയുടെ നടപടി തുടങ്ങാൻ തീരുമാനിച്ചെങ്കിലും മാറ്റിവച്ചിരുന്നു. ഓഗസ്റ്റിൽ പരീക്ഷ നടത്താം എന്നതായിരുന്നു ധാരണ. എന്നാൽ ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ പരീക്ഷയ്ക്ക് സാഹചര്യമില്ല എന്നതാണ് സർക്കാരിൻറെ വിലയിരുത്തൽ. സപ്തംബറിൽ ഇത് നടത്താനാകുമോ എന്ന ആലോചന യോഗത്തിൽ നടക്കും. ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ ജൂലൈയിൽ നടത്താൻ തീരുമാനിച്ചെങ്കിലും മാറ്റിവച്ചിരുന്നു. മാറ്റി വച്ച രണ്ടു ഘട്ട ജെഇഇ ടെസ്റ്റിൻറെ കാര്യത്തിലും തീരുമാനം എടുക്കണം. ഉന്നതതലത്തിൽ തന്നെ ഈ തീരുമാനങ്ങളും വരും എന്നാണ് സൂചന.

click me!