സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷ ഒഴിവാക്കാൻ ആലോചന; ഇൻറേണൽ മാർക്ക് നല്കുന്ന കാര്യം പരി​ഗണനയിൽ

By Web TeamFirst Published May 30, 2021, 7:46 AM IST
Highlights

പരീക്ഷ നടത്തണ്ട എന്നാണ് തീരുമാനമെങ്കിൽ 9, 10,11 ക്ലാസ്സുകളിലെ മാർക്ക് പരി​ഗണിച്ച ശേഷം ഇന്റേണൽ മാർക്ക് നൽകുക എന്ന ആലോചനയാണ് ഇപ്പോൾ നടക്കുന്നത്. 

ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസിലെ കുട്ടികൾക്ക് ഇൻറേണൽ മാർക്ക് നല്കുന്ന കാര്യം ആലോചനയിൽ. മൂന്നു വർഷത്തെ മാർക്ക് ഇതിനായി കണക്കിലെടുത്തേക്കും. പരീക്ഷ നടത്തണ്ട എന്നാണ് തീരുമാനമെങ്കിൽ 9, 10,11 ക്ലാസ്സുകളിലെ മാർക്ക് പരി​ഗണിച്ച ശേഷം ഇന്റേണൽ മാർക്ക് നൽകുക എന്ന ആലോചനയാണ് ഇപ്പോൾ നടക്കുന്നത്. 

ഇതു സംബന്ധിച്ച് വിശദമായ ഒരു യോ​ഗം നേരത്തെ തന്നെ കേന്ദ്രസർക്കാർ വിളിച്ചുകൂട്ടിയിരുന്നു. സംസ്ഥാനങ്ങളുടെ നിലപാട് കേട്ടശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാം എന്നതായിരുന്നു കേന്ദ്രസർക്കാരിന്റെ തീരുമാനം. സംസ്ഥാനങ്ങളുടെ രണ്ട് യോ​ഗങ്ങൾ ഇതിനകം നടന്നുകഴിഞ്ഞു. ഇക്കാര്യത്തിലുള്ള നിലപാട് എഴുതി അറിയിക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. പല സംസ്ഥാനങ്ങളും അവരുടെ നിലപാട് രേഖാമൂലം നൽകിക്കഴിഞ്ഞു. 

രണ്ട് നിർദ്ദേശങ്ങളാണ് സിബിഎസ്ഇയും കേന്ദ്രസർക്കാരും മുന്നോട്ട് വച്ചിരുന്നത്. ഒന്നാമത്തേത് 19 വിഷയങ്ങളിൽ പരീക്ഷ നടത്തുക എന്നതായിരുന്നു. ഓ​ഗസ്റ്റിൽ പരീക്ഷ നടത്താം. ഒരു വിദ്യാർത്ഥിക്ക് 4 പരീക്ഷ വരെ എഴുതിയാൽ മതി. രണ്ടാമത്തേത് പരീക്ഷയുടെ സമയദൈർഘ്യം കുറയ്ക്കുക എന്നതാണ്. മൂന്നു മണിക്കൂറിനു പകരം ഒന്നര മണിക്കൂർ അവരവരുടെ സ്കൂളുകളിൽ തന്നെ പരീക്ഷയെഴുതുക. അത് ജൂലൈയിലും ഓ​ഗസ്റ്റിലുമായി രണ്ട് ഘട്ടങ്ങളായി നടത്തുക. ഇതെല്ലാം തന്നെ ഇപ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പരി​ഗണനയിലാണ്. ഒന്നാം തീയതിയാണ് പരീക്ഷ സംബന്ധിച്ച അന്തിമതീരുമാനം ഉണ്ടാകുക. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!