പന്ത്രണ്ടാം ക്ലാസ് പരീക്ഷ; സിബിഎസ്ഇ ഫോർമുല സുപ്രീംകോടതി അം​ഗീകരിച്ചു

By Web TeamFirst Published Jun 22, 2021, 5:25 PM IST
Highlights

പരീക്ഷ എഴുതണോ ഫോർമുല അം​ഗീകരിക്കണോ എന്ന് വിദ്യാർത്ഥികൾക്ക് തീരുമാനിക്കാമെന്ന് കോടതി പറഞ്ഞു. ഫലം വന്ന ശേഷമേ യുജിസി പ്രവേശന നടപടികൾ തൂടങ്ങൂ എന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. 

ദില്ലി: പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കുള്ള സിബിഎസ്ഇ ഐസിഎസ്ഇ ഫോർമുല സുപ്രീംകോടതി അം​ഗീകരിച്ചു. പരീക്ഷ എഴുതണോ ഫോർമുല അം​ഗീകരിക്കണോ എന്ന് വിദ്യാർത്ഥികൾക്ക് തീരുമാനിക്കാമെന്ന് കോടതി പറഞ്ഞു. ഫലം വന്ന ശേഷമേ യുജിസി പ്രവേശന നടപടികൾ തൂടങ്ങൂ എന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. 

കുട്ടികളുടെ ഭാവി കണക്കിലെടുത്തായിരുന്നു തീരുമാനം എടുത്തതെന്ന് കോടതി പറഞ്ഞു. പരീക്ഷ എഴുതാൻ താല്പര്യമുള്ളവർക്ക് അതിനുള്ള അവസരവും നൽകുന്നുണ്ട്. സംസ്ഥാന ബോർഡുകൾ പരീക്ഷ നടത്തുന്നതുപോലെ സിബിഎസ്ഇ പരീക്ഷനടത്തണമെന്ന് പറയാനാകില്ല. പരീക്ഷ എഴുതാൻ തീരുമാനിച്ചാൽ ഇന്റേണൽ അസസ്മെന്റ് പരിഗണിക്കില്ല എന്ന് കോടതി പറഞ്ഞു. മൂന്ന് വർഷത്തെ പ്രകടനം കണക്കാക്കിയുള്ള ഫലവും പരീക്ഷാ ഫലവും ഒരു ദിവസം തന്നെ പ്രഖ്യാപിക്കാൻ നിർദ്ദേശം നൽകാം എന്നും കോടതി പറഞ്ഞു. 

സിബിഎസ്ഇ പരീക്ഷക്കായി എപ്പോൾ സാഹചര്യങ്ങൾ മെച്ചപ്പെടും എന്ന് പറയാനാകില്ലെന്ന് അറ്റോർണി ജനറൽ പറഞ്ഞു. പരീക്ഷ എഴുതാൻ രോഗബാധിതരായാൽ എന്തുചെയ്യുമെന്ന് കേന്ദ്ര സർക്കാർ ചോദിച്ചു. കംപാർടുമെന്റ്-ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് കുറച്ചു കുട്ടികളെ ഉള്ളുവെങ്കിൽ പരീക്ഷ വേഗത്തിൽ നടത്തിക്കൂടേ എന്ന് കോടതി ചോദിച്ചു. സിബിഎസ്ഇ കംപാർടുമെന്റ് പരീക്ഷ ഓഗസ്റ്റ് 15 മുതൽ നടത്താനാണ് ആലോചനയെന്ന് അറ്റോർജി ജനറൽ സുപ്രീംകോടതിയെ അറിയിച്ചു. സാഹചര്യങ്ങൾ മെച്ചപ്പെട്ടാലേ പരീക്ഷ നടത്തൂ എന്നും എ ജി അറിയിച്ചു.

കേരളത്തിലെ പതിനൊന്നാം ക്ളാസ് പരീക്ഷ റദ്ദാക്കിയിട്ടില്ല എന്നത് സംബന്ധിച്ച ഹർജിയിലും കോടതി വാദം കേട്ടു. കേരളത്തിൽ മാത്രമാണോ പരീക്ഷ നടത്തുന്നതെന്ന് കോടതി ചോദിച്ചു. പരീക്ഷ കൊവിഡ് പ്രോട്ടോകോൾ പ്രകാരം നടത്തുമെന്ന് കേരളം അറിയിച്ചു. ആന്ധ്രപ്രദേശും പരീക്ഷ റദ്ദാക്കിയിട്ടില്ലെന്ന് സർക്കാർ അറിയിച്ചു. പരീക്ഷയുടെ കാര്യത്തിൽ കൃത്യമായ തീരുമാനം എടുക്കണമെന്ന് കോടതി മുന്നറിയിപ്പ് നൽകി. പരീക്ഷ നടത്തി കുഴപ്പങ്ങൾ ഉണ്ടായാൽ അതിന്റെ ഉത്തരവാദിത്തം കേരളത്തിന് മാത്രമായിരിക്കും എന്നും കോടതി അഭിപ്രായപ്പെട്ടു. കേരളം, ആന്ധാപ്രദേശ് സംസ്ഥാനങ്ങളിലെ പരീക്ഷകളിൽ തീരുമാനം മറ്റന്നാൾ വരും. കേസ് മറ്റന്നാളത്തേക്ക് മാറ്റി. 
 

click me!