സൈക്കിളിൽ വസ്ത്രം വിറ്റ് മകനെ പഠിപ്പിച്ചു; സിവിൽ സർവ്വീസ് പരീക്ഷയിൽ 45-ാം റാങ്കുമായി അനിൽ ബോസെക്

By Web TeamFirst Published Oct 20, 2021, 12:18 PM IST
Highlights

2018 ൽ ദില്ലി ഐഐടിയിൽ നിന്ന് ബിരുദം നേടിയ അനിൽ മൂന്നാമത്തെ പരിശ്രമത്തിലാണ് സിവിൽ സർവ്വീസ് പരീക്ഷ പാസ്സായത്. ബീഹാറിലെ കിഷൻ​ഗഞ്ച് ജില്ല സ്വദേശിയാണ് അനിൽ ബോസേക്. 
 

പട്ന: പശ്ചാത്തലത്തിൽ ഒരു സൈക്കിളിരിപ്പുണ്ട്. വിരിച്ചിട്ടിരിക്കുന്ന വസ്ത്രങ്ങളും ഒരു ഹാൻഡ് പമ്പും. മേൽക്കൂരക്ക് വേണ്ടിയുള്ള ആസ്ബറ്റോസ് ഷീറ്റുകളും കാണാം. എന്നാൽ ഇവയിലൊന്നുമല്ല വസ്ത്രവിൽപ്പനക്കാരനായ ഇദ്ദേഹത്തിന്റെ ശ്രദ്ധ. മകൻ നേടിയ തിളക്കമാർന്ന വിജയത്തിന്റെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്നിന്റെ തിരക്കിലാണ് ഇദ്ദേഹം. ഈ വർഷത്തെ സിവിൽ സർവ്വീസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 45ാം റാങ്ക് നേടിയ അനിൽ ബോസേകിന്റെ പിതാവാണ് ഇദ്ദേഹം. 2018 ൽ ദില്ലി ഐഐടിയിൽ നിന്ന് ബിരുദം നേടിയ അനിൽ മൂന്നാമത്തെ പരിശ്രമത്തിലാണ് സിവിൽ സർവ്വീസ് പരീക്ഷ പാസ്സായത്. ബീഹാറിലെ കിഷൻ​ഗഞ്ച് ജില്ല സ്വദേശിയാണ് അനിൽ ബോസേക്. 

ആദ്യം ഐഐടിയിൽ നിന്ന് വിജയം നേടിയപ്പോൾ ഞങ്ങൾ വളരെ സന്തുഷ്ടരായിരുന്നു. ജോലിക്ക് വേണ്ടി ശ്രമിക്കുമെന്നാണ് ഞങ്ങൾ കരുതിയത്. എന്നാൽ യുപിഎസ്‍സി പരീക്ഷക്ക് തയ്യാറെടുക്കുകയാണെന്ന് പറഞ്ഞു. സഹായിക്കാൻ അധ്യാപകരും മുന്നോട്ട് വന്നു. സാമ്പത്തികമായും അവർ ഞങ്ങളെ സഹായിച്ചു. അനിൽ ബോസകിന്റെ ബിനോദ് ബോസക് പറഞ്ഞു. വസ്ത്ര​ങ്ങൾ സൈക്കിളിൽ കൊണ്ടു നടന്ന് വിറ്റാണ് ഈ കുടുംബം ഉപജീവനം നടത്തിയിരുന്നത്. 

മകന്റെ വിജയത്തെ സ്വപ്നം എന്ന് വിശേഷിപ്പിക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന് ബിനോദ് ബോസെക് പറഞ്ഞു. തുടക്കത്തിൽ വളരെ ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു ഇത്. ഒരു സ്വപ്നമായിരുന്നു ഈ നേട്ടം. എനിക്ക് വിദ്യാഭ്യാസമില്ല. മധുരം പങ്കുവെച്ചാണ് ഈ കുടുംബം മകന്റെ വിജയം ആഘോഷിച്ചത്. നിരവധി പേരാണ് അനിലിന് അഭിനന്ദനം അറിയിക്കാൻ ഈ വീട്ടിലേക്ക് എത്തിയത്. ഞങ്ങൾ വളരെ ഹാപ്പിയാണ്. കഴിഞ്ഞ വർഷം 616-ാം റാങ്കാണ് അവന് ലഭിച്ചത്. ഒരു തവണ കൂടി പരീക്ഷയെഴുതണമെന്ന് പറഞ്ഞു. മൂന്നാം തവണ 45-ാം റാങ്ക് ലഭിച്ചു. ഇത്രയും മികച്ച റാങ്ക് ലഭിച്ചപ്പോൾ ഞങ്ങൾ അത്ഭുതപ്പെട്ടു. ഈ ജില്ലയെ സംബന്ധിച്ച് വളരെ അഭിമാനം നിറഞ്ഞ മുഹൂർത്തമാണിത്. അനിലിന്റെ സഹോദരൻ ബാബുൽ ബോസെകിന്റെ വാക്കുകൾ. 

ബോംബെ ഐഐടിയിൽ ബിരുദം നേടിയ, ബീഹാറ്‍ സ്വദേശി ശുഭം കുമാറാണ് ഇത്തവണത്തെ സിവിൽ സർവ്വീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത്. 761 പേരാണ് സിവിൽ സർവ്വീസ് യോ​ഗ്യത നേടിയത്. 545 ആൺകുട്ടികളും 216 പെൺകുട്ടികളും. മികച്ച വിജയം നേടിയ ആദ്യത്തെ  പേരിൽ 13 ആൺകുട്ടികളും  12 പെൺകുട്ടികളും ഉൾപ്പെടുന്നു. 

click me!