ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് സാനിറ്ററി നാപ്കിൻ സൗജന്യമായി നൽകുക.
അഗർത്തല: സ്കൂൾ വിദ്യാർഥിനികൾക്ക് സൗജന്യ സാനിറ്ററി നാപ്കിൻ നൽകാനൊരുങ്ങി ത്രിപുര സർക്കാർ. ഇതുസംബന്ധിച്ച നിർദേശങ്ങൾക്ക് അംഗീകാരം നൽകിയതായി ത്രിപുര വിദ്യാഭ്യാസമന്ത്രി രതൻലാൽ നാഥ് അറിയിച്ചു. ആർത്തവ ശുചിത്വം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് സാനിറ്ററി നാപ്കിൻ സൗജന്യമായി നൽകുക.
‘കിഷോരി സുചിത അഭിയാൻ’ എന്ന പേരിൽ ആരംഭിക്കുന്ന പുതിയ പദ്ധതിയിലൂടെ 1,68,252 വിദ്യാർഥിനികൾക്കാണ് ആദ്യ ഘട്ടത്തിൽ സാനിറ്ററി നാപ്കിൻ ലഭ്യമാക്കുക. മൂന്നുവർഷത്തേക്കായി സംസ്ഥാന ഖജനാവിൽ നിന്ന് മൂന്നരക്കോടിയിൽപ്പരം രൂപയാണ് ഈ പദ്ധതിക്കായി ത്രിപുര സർക്കാർ നീക്കിവച്ചിരിക്കുന്നത്.