ദില്ലിയിൽ കൂടുതൽ വിദ്യാർത്ഥികൾക്ക് കൊവിഡ് പോസിറ്റീവ്; ആവശ്യമെങ്കിൽ സ്കൂളുകൾ അടച്ചിടാൻ സര്‍ക്കാര്‍ നിർദ്ദേശം

By Web TeamFirst Published Apr 16, 2022, 10:22 AM IST
Highlights

കോവിഡ് -19 കേസ് കണ്ടെത്തിയ ഒരു പ്രത്യേക വിഭാഗമോ ക്ലാസ് മുറിയോ താൽക്കാലികമായി അടച്ചിടണമെന്നും പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ മുഴുവൻ സ്‌കൂളും അടയ്‌ക്കാവൂ എന്നും  ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വെള്ളിയാഴ്ച പറഞ്ഞു

ദില്ലി: ദില്ലിയിൽ (Delhi) കൊവിഡ് പോസിറ്റീവായ (Covid Positive) സ്കൂൾ വിദ്യാർത്ഥികളുടെ (School Students) എണ്ണത്തിൽ വർദ്ധനവ്. ആവശ്യമെങ്കിൽ സ്കൂൾ അടച്ചിടാൻ അധികൃതർ നിർദ്ദേശിച്ചതോടെ മാതാപിതാക്കൾക്കിടയിലും ആശങ്ക വർദ്ധിച്ചിരിക്കുകയാണ്. അംബേദ്കർ ജയന്തിയും ദുഃഖവെള്ളിയാഴ്ചയും തുടർന്ന് വാരാന്ത്യവും പ്രമാണിച്ച് ദില്ലിയിലെ സ്‌കൂളുകൾക്ക് നാല് ദിവസത്തെ അവധിയുണ്ട്. തങ്ങളുടെ പ്രദേശങ്ങൾ കൊവിഡ് ബാധിതമാണോ എന്ന കാര്യത്തിൽ മാതാപിതാക്കളിൽ നിന്ന് അറിയിപ്പുകൾ ലഭിക്കുന്നുണ്ടെന്ന് ദില്ലിയിലെ രണ്ട് സ്കൂളുകൾ വ്യക്തമാക്കി. 

കോവിഡ് -19 കേസ് കണ്ടെത്തിയ ഒരു പ്രത്യേക വിഭാഗമോ ക്ലാസ് മുറിയോ താൽക്കാലികമായി അടച്ചിടണമെന്നും പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ മുഴുവൻ സ്‌കൂളും അടയ്‌ക്കാവൂ എന്നും  ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വെള്ളിയാഴ്ച പറഞ്ഞു. ദേശീയ തലസ്ഥാനത്തെ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ ഏപ്രിൽ 20ന് ദില്ലി ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (ഡിഡിഎംഎ) യോഗം വിളിച്ചിട്ടുണ്ട്. വസന്ത് കുഞ്ചിലെ ഒരു മുൻനിര സ്വകാര്യ സ്‌കൂളിലെ കുറഞ്ഞത് അഞ്ച് വിദ്യാർത്ഥികളും സ്റ്റാഫ് അംഗങ്ങളും കഴിഞ്ഞ ആഴ്‌ചയിൽ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.

കൊവിഡ് മഹാമാരി കാരണം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം പൂർണ്ണമായും ഓഫ്‌ലൈൻ ക്ലാസുകൾക്കായി തുറന്ന് ആഴ്ചകൾക്ക് ശേഷം സ്കൂളുകളിൽ നിന്നുള്ള അണുബാധകളുടെ റിപ്പോർട്ടുകൾ ആശങ്കകൾക്ക് കാരണമായിട്ടുണ്ട്. ദേശീയ തലസ്ഥാനത്തെ സ്വകാര്യ സ്കൂളുകളിൽ പുതിയ അണുബാധകൾ റിപ്പോർട്ട് ചെയ്തതിന് തൊട്ടുപിന്നാലെ നോയ്ഡയിലെയും ഗാസിയാബാദിലെയും സ്കൂളുകളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

"അവരോട് സ്‌കൂളുകൾ അടച്ചിടാൻ ആവശ്യപ്പെട്ടിട്ടില്ല. മാർഗ്ഗനിർദ്ദേശങ്ങൾ പറയുന്നത് ഒരാൾക്ക് കൊവിഡ് പോസിറ്റീവായി കണ്ടെത്തിയ ഒരു പ്രത്യേക വിഭാഗമോ ക്ലാസ് മുറിയോ മാത്രമേ താൽക്കാലികമായി അടച്ചിടാവൂ എന്നാണ്," പത്രസമ്മേളനത്തിനിടെ ഒരു ചോദ്യത്തിന് മറുപടിയായി സിസോദിയ പറഞ്ഞു. വിദ്യാർത്ഥികളും ജീവനക്കാരും മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ആരോഗ്യ വകുപ്പ് പങ്കിട്ട ഡാറ്റ പ്രകാരം  ദില്ലിയിൽ വ്യാഴാഴ്ച 325 പുതിയ COVID-19 കേസുകൾ റിപ്പോർട്ട് ചെയ്തു, അതേസമയം പോസിറ്റീവ് നിരക്ക് 2.39 ശതമാനമാണ്. 

click me!