
ദില്ലി: 16-ാമത് റോസ്ഗർ മേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുതായി നിയമിക്കപ്പെട്ട സർക്കാർ ജീവനക്കാർക്ക് 51,000-ത്തിലധികം നിയമന കത്തുകൾ വിതരണം ചെയ്തു. രാജ്യത്തുടനീളമുള്ള 47 സ്ഥലങ്ങളിലായാണ് ഒരേസമയം തൊഴിൽമേള നടന്നത്. ദേശീയ റോസ്ഗർ മേളയുടെ ഭാഗമായി, വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളിൽ നിയമിതരായ 51,000-ത്തിലധികം ഉദ്യോഗാർത്ഥികൾക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ നിയമന കത്തുകൾ വിതരണം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമിതരായവരെ അഭിസംബോധന ചെയ്തു.
റെയിൽവേ മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, തപാൽ വകുപ്പ്, സാമ്പത്തിക സേവന വകുപ്പ്, ആഭ്യന്തര മന്ത്രാലയം, തൊഴിൽ മന്ത്രാലയം എന്നീ വകുപ്പുകളിലാണ് ഈ റൗണ്ടിൽ നിയമനങ്ങൾ നടന്നത്. തൊഴിൽ മേളകൾ വഴി ഇതുവരെയായി 10 ലക്ഷത്തിലധികം നിയമന കത്തുകൾ വിതരണം ചെയ്തിട്ടുണ്ട്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതിന് ഉയർന്ന മുൻഗണന നൽകുന്ന പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയുടെ പൂർത്തീകരണത്തിലേക്കുള്ള ഒരു ചുവടുവയ്പ്പാണ് തൊഴിൽ മേള. യുവാക്കളുടെ ശാക്തീകരണത്തിനും, രാഷ്ട്രനിർമ്മാണത്തിൽ അവരുടെ പങ്കാളിത്തത്തിനും അർത്ഥവത്തായ അവസരങ്ങൾ നൽകുന്നതിൽ റോസ്‌ഗാർ മേളകൾ പ്രധാന പങ്ക് വഹിക്കുന്നു.
അതേസമയം, ദേശീയതല റോസ്‌ഗാർ മേളയുടെ ഭാഗമായി ദക്ഷിണ റെയിൽവേയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് തൊഴിൽ മേള സംഘടിപ്പിച്ചു. തിരുവനന്തപുരം റെയിൽ കല്യാണ മണ്ഡപത്തിൽ നടന്ന പരിപാടിയിൽ ഡിവിഷണൽ റെയിൽവേ മാനേജർ ഡോ. മനീഷ് തപ്ല്യാൽ മുഖ്യാതിഥിയായി. വിവിധ വകുപ്പുകളിൽ നിയമനം ലഭിച്ച ഉദ്യോഗാർഥികൾക്ക് അദ്ദേഹം ചടങ്ങിൽ നിയമന കത്തുകൾ കൈമാറി. തൊഴിൽ മേളയിൽ പങ്കെടുത്തവർ പരിപാടിയുടെ വെബ്കാസ്റ്റ് തത്സമയം വീക്ഷിച്ചു. ഇന്ത്യൻ റെയിൽവേ, ഐഎസ്ആർഒ, വി എസ് എസ് സി, സി ആർ പി എഫ്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇ പി എഫ് ഒ, സെൻട്രൽ വാട്ടർ കമ്മീഷൻ, ഐ എ എം കോഴിക്കോട് എന്നിവിടങ്ങളിൽ നിയമനം ലഭിച്ച ഉദ്യോഗാർഥികളുടെ നിയമന ഉത്തരവുകൾ ചടങ്ങിൽ കൈമാറി.