Covid Case Increase : കൊവിഡ് കേസുകൾ വർദ്ധിക്കുന്നു; ജനുവരി 15 വരെ സ്കൂളുകൾ അടച്ചിടാൻ തീരുമാനിച്ച് യുപി സർക്കാർ

By Web TeamFirst Published Jan 5, 2022, 2:58 PM IST
Highlights

പൊതുസ്ഥലങ്ങളായ ജിമ്മുകൾ, സ്പാകൾ, സിനിമാ ഹാളുകൾ, വിരുന്ന് ഹാളുകൾ, റെസ്റ്റോറന്റുകൾ എന്നിവ 50 ശതമാനം ആളുകളോടെ മാത്രമേ പ്രവർത്തിക്കൂ. 

ലഖ്‌നൗ: കൊവിഡ്-19 കേസുകളുടെ (Covid 19) വർദ്ധനവ് കണക്കിലെടുത്ത്, ഉത്തർപ്രദേശ് സർക്കാർ 10-ാം ക്ലാസ് വരെയുള്ള എല്ലാ സ്കൂളുകളും (Schools) ജനുവരി 15 വരെ അടച്ചിടാൻ ഉത്തരവ് പുറപ്പെടുവിച്ചു. രാത്രി കർഫ്യൂ രണ്ട് മണിക്കൂർ കൂടി നീട്ടുകയും ചെയ്തിട്ടുണ്ട്.  സജീവ കേസുകളുടെ എണ്ണം 1,000 കവിയുന്ന ജില്ലകളിൽ, വിവാഹ ചടങ്ങുകളിലും മറ്റ് പരിപാടികളിലും 100 ൽ കൂടുതൽ ആളുകളെ അനുവദിക്കില്ല. പൊതുസ്ഥലങ്ങളായ ജിമ്മുകൾ, സ്പാകൾ, സിനിമാ ഹാളുകൾ, വിരുന്ന് ഹാളുകൾ, റെസ്റ്റോറന്റുകൾ എന്നിവ 50 ശതമാനം ആളുകളോടെ മാത്രമേ പ്രവർത്തിക്കൂ. വ്യാഴാഴ്ച മുതൽ രാത്രി 10 മുതൽ രാവിലെ 6 വരെ രാത്രി കർഫ്യൂ ഏർപ്പെടുത്തുമെന്ന് പ്രസ്താവനയിൽ പറയുന്നു. നിലവിൽ രാത്രി 11 മുതൽ പുലർച്ചെ അഞ്ച് വരെയാണ് രാത്രി കർഫ്യൂ.

സംസ്ഥാനത്ത് 992 പുതിയ അണുബാധ കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്. സംസ്ഥാനത്ത് 23 ഒമിക്രോൺ വേരിയന്റ് കേസുകൾ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. അവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി പരിശോധന നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രയാഗ്‌രാജ് മാഗ് മേളയ്ക്ക് വരുന്ന ഭക്തർക്ക് നെഗറ്റീവ് ആർടി-പിസിആർ ടെസ്റ്റ് റിപ്പോർട്ട് നിർബന്ധമാക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു  24 മണിക്കൂറിനുള്ളിൽ എടുത്ത സർട്ടിഫിക്കറ്റായിരിക്കണം. ചൊവ്വാഴ്ച സംസ്ഥാനത്ത് 992 പുതിയ കേസുകൾ കണ്ടെത്തി. സംസ്ഥാനത്ത് സജീവമായ കേസുകളുടെ എണ്ണം 3,173 ആണ്, ഏറ്റവും കൂടുതൽ കേസുകൾ, 174 കേസുകൾ ഗാസിയാബാദിലും 165  കേസുകൾ ഗൗതം ബുദ്ധ നഗറിലും 150 കേസുകൾ ലഖ്‌നൗവിലും 102  കേസുകൾ മീററ്റിലും കണ്ടെത്തി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മരണസംഖ്യ 22,916 ആയി. ഇതുവരെ 3.5 ലക്ഷത്തിലധികം കൗമാരക്കാർക്കാണ് സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ വാക്സിൻ ലഭിച്ചത്. ജനുവരി 3 മുതലാണ് ഇതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചത്. പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. “ജാഗ്രത ആവശ്യമാണ്. മാസ്ക് ധരിക്കാനും വാക്സിൻ എടുക്കാനും സാമൂഹിക അകലം പാലിക്കാനും ആളുകളെ പ്രോത്സാഹിപ്പിക്കണം. ഇതാണ് ഏറ്റവും നല്ല പ്രഥമശുശ്രൂഷ," അദ്ദേഹം പറഞ്ഞു.
 

click me!