സംസ്ഥാന സ്കൂൾ കായികമേള; ഫ്ലാഷ് മോബുകൾ, വിളംബര ജാഥകൾ; പ്രചരണത്തിന് നേരിട്ടെത്തി മന്ത്രി വി. ശിവൻകുട്ടി

By Web TeamFirst Published Dec 1, 2022, 8:41 AM IST
Highlights

കഴിഞ്ഞ അക്കാദമിക കാലയളവിൽ കോവിഡ് നഷ്ടപ്പെടുത്തിയ കായിക ദിനങ്ങൾ തിരിച്ചു പിടിക്കാൻ നമുക്ക് ഒരുമിക്കാം എന്ന് മന്ത്രി കുട്ടികളോട് പറഞ്ഞു.  

തിരുവനന്തപുരം : ഡിസംബർ 3 മുതൽ തിരുവനന്തപുരത്ത് ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ പ്രചരണാർത്ഥം സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ എങ്ങും വിളംബര ജാഥകളും ഫ്ലാഷ് മോബുകളും സംഘടിപ്പിക്കുന്നു. തിരുവനന്തപുരം കവടിയാർ സാൽവേഷൻ ആർമി സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടന്ന വിളംബര റാലിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നേരിട്ട് പങ്കെടുത്തു . നൃത്തവും പാട്ടുമൊക്കെയായി  കുട്ടികളോടൊപ്പം  അദ്ദേഹം  പ്രചാരണ പരിപാടികളിൽ ഏറെ സമയം കാഴ്ചക്കാരനായി. കഴിഞ്ഞ അക്കാദമിക കാലയളവിൽ കോവിഡ് നഷ്ടപ്പെടുത്തിയ കായിക ദിനങ്ങൾ തിരിച്ചു പിടിക്കാൻ നമുക്ക് ഒരുമിക്കാം എന്ന് മന്ത്രി കുട്ടികളോട് പറഞ്ഞു.  മന്ത്രിയോടൊപ്പം ചേർന്ന്  നിന്ന്  കുട്ടികൾ നിരവധി ആഹ്ലാദ സെൽഫികളും ഒപ്പിച്ചു. വരും ദിനങ്ങളിൽ കൂടുതൽ പ്രചാരണ പ്രവർത്തനങ്ങൾ പൊതുവിദ്യാലയങ്ങളിൽ സംഘടിപ്പിക്കണമെന്ന് അദ്ദേഹം അറിയിച്ചു. 

വിളംബര ജാഥയുമായി കായികാധ്യാപകർ

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 3 മുതൽ 6 വരെ തലസ്ഥാന നഗരിയിൽ അരങ്ങേറുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ വരവറിയിച്ച് ജില്ലയിലെ കായിക അധ്യാപകർ ബൈക്ക് റാലി സംഘടിപ്പിച്ചു. ഡിസംബർ 3 ന് മുഖ്യമന്ത്രി പിണറായി വിജയൻ കായികമേള ഉദ്ഘാടനം ചെയ്യും. വെള്ളയമ്പലം മാനവീയം വീതി മുതൽ കിഴക്കേകോട്ട വരെ സഞ്ചരിച്ച റാലിറാലിയിൽ നൂറുകണക്കിന് ബൈക്കുകളിലായി പൊതുവിദ്യാലയങ്ങളിലെ കായികാധ്യാപകർ  അണിനിരന്നു. 

ഫ്ലഡ്ലൈറ്റുകളുടെ പശ്ചാത്തലത്തിൽ രാവും പകലുമായി നാല് ദിനങ്ങളിൽ അരങ്ങേറുന്ന കായിക പ്രതിഭകളുടെ മാസ്മരിക പ്രകടനങ്ങൾക്ക് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയവും സാക്ഷ്യം വഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡിപിഐ ഷൈൻ മോൻ ബൈക്ക് റാലി ഫ്ലാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കൃഷ്ണകുമാർ, സംസ്ഥാന സ്പോർട്സ് ഓർഗനൈസർ ഹരീഷ് ശങ്കർ കായികമേളയുടെ പ്രചരണ വിഭാഗം കൺവീനർ ആർ ഷാൻ, സുധീഷ് കുമാർ തുടങ്ങിയവർ ബൈക്ക് റാലിക്ക് നേതൃത്വം നൽകി.

വിദ്യാഭ്യാസ പെര്‍ഫോമന്‍സ് ഗ്രേഡിങ് ഇൻഡക്സിൽ കേരളം ഒന്നാം സ്ഥാനത്ത്: മന്ത്രി വി ശിവന്‍കുട്ടി


 

click me!