
അഹമ്മദാബ്: ഗുജറാത്തിലെ അഹമ്മദാബാദിൽ നീറ്റ് യുജി പരീക്ഷയിൽ 720-ൽ 705 മാർക്ക് നേടിയ വിദ്യാർഥി ജൂൺ-ജൂലൈ മാസങ്ങളിലെ സപ്ലിമെൻ്ററി പരീക്ഷകളിലും പരാജയപ്പെട്ടു. നേരത്തെ പ്ലസ് ടു വാർഷിക പരീക്ഷയിലും കുട്ടി ഫിസിക്സിന് പരാജയപ്പെട്ടിരുന്നു. നീറ്റ് പരീക്ഷയിൽ ഫിസിക്സിൽ 99.89, കെമിസ്ട്രിയിൽ 99.86, ബയോളജിയിൽ 99.14 മാർക്ക് നേടി ശ്രദ്ധേയമായ പ്രകടനം നടത്തിയ കുട്ടിയാണ് സപ്ലിമെന്ററി പരീക്ഷയിലും തോറ്റത്. മാർച്ചിൽ നടന്ന ഹയർസെക്കൻഡറി ബോർഡ് പരീക്ഷയിൽ 700 ൽ 352 മാർക്ക് മാത്രമാണ് നേടിയത്. ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ പരാജയപ്പെട്ടു.
സപ്ലിമെൻ്ററി പരീക്ഷകളിൽ, കെമിസ്ട്രിയിൽ 33 മാർക്കോടെ വിജയിച്ചെങ്കിലും ഫിസിക്‌സിൽ വീണ്ടും പരാജയപ്പെട്ടു. വെറും 22 മാർക്കാണ് നേടിയത്. നീറ്റ് പരീക്ഷക്ക് ശേഷമുള്ള സൂക്ഷ്മപരിശോധനയിൽ നീറ്റ് സ്കോറിലെയും ബോർഡ് പരീക്ഷയിലെ പ്രകടനത്തിലെയും പൊരുത്തക്കേട് ശ്രദ്ധയിൽപ്പെട്ടിരുന്നു.
Read More... 13 പ്രതികൾ, നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ സിബിഐ ആദ്യ കുറ്റപത്രം സമർപ്പിച്ചു
വിദ്യാർഥിയുടെ പിതാവ് ഡോക്ടറാണ്. ഹാജർ നിർബന്ധമാക്കാത്ത ഒരു സ്കൂളിലാണ് പഠിപ്പിച്ചത്. സ്കൂൾ പഠനം പൂർണ്ണമായും അവഗണിച്ച് ഒരു കോച്ചിംഗ് സെൻ്ററിലെ നീറ്റ് യുജി തയ്യാറെടുപ്പിലായിരുന്നു അവളുടെ ശ്രദ്ധ. പെൺകുട്ടി ഇപ്പോൾ കടുത്ത മാനസിക വിഷമത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അധ്യാപിക പറഞ്ഞു. നീറ്റ് വിജയിച്ചിട്ടും ഗുജറാത്ത് ബോർഡ് പരീക്ഷയിൽ പരാജയം അവളുടെ മെഡിക്കൽ കോളേജ് പ്രവേശനം എന്ന സ്വപ്നത്തെ അപകടത്തിലാക്കി.