പകൽ സമയത്ത് ഗൂഗിളിലെ ജോലിയും രാത്രി കാലത്ത് പഠനവുമാണ് പിയൂഷിനെ റാങ്ക് ലിസ്റ്റിൽ എത്തിച്ചത്

ലക്നൗ: ലക്ഷക്കണക്കിന് ആളുകളാണ് സിവിൽ സ‍ർവീസ് പരീക്ഷ ഓരോ വർഷവും എഴുതുന്നത്. ചിട്ടയായ പരിശ്രമത്തിലൂടെ മാത്രമാണ് മിക്കവരും സിവിൽ സർവീസ് സ്വപ്നത്തിലേക്ക് എത്തുന്നത്. ജോലിക്കിടയിൽ നിന്ന് ദീർഘകാല അവധിയെടുത്ത് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണവും രാജ്യത്ത് കുറവല്ല. എന്നാൽ അമേരിക്കയിൽ ഗൂഗിളിന്റെ ഓഫീസിലിരുന്ന് തിരക്കേറിയ ജോലിക്കിടെ സിവിൽ സർവ്വീസ് റാങ്ക് ലിസ്റ്റിൽ കയറിയിരിക്കുകയാണ് ഉത്ത‍ർപ്രദേശിൽ നിന്നുള്ള 32കാരൻ. ലക്നൗ സ്വദേശിയായ പിയൂഷ് കപൂ‍ർ ആണ് ഗൂഗിളിലെ ജോലിക്കിടെ യുപിഎസ്സി പരീക്ഷയിൽ 402ാം റാങ്ക് സ്വന്തമാക്കിയിട്ടുള്ളത്. 

പകൽ സമയത്ത് ഗൂഗിളിലെ ജോലിയും രാത്രി കാലത്ത് പഠനവുമാണ് പിയൂഷിനെ റാങ്ക് ലിസ്റ്റിൽ എത്തിച്ചത്. രണ്ട് ടൈം സോണുകളിൽ ജോലി ചെയ്തതാണ് ലക്ഷ്യത്തിലേക്ക് തന്നെ അടുപ്പിച്ചതെന്നാണ് പിയൂഷ് വിശദമാക്കുന്നത്. അഞ്ചാമത്തെ ശ്രമത്തിലാണ് പിയൂഷ് സ്വപ്ന നേട്ടം കൈവരിച്ചത്. ഗൂഗിളിൽ ഉയർന്ന തസ്തികയിൽ ജോലി ചെയ്യുമ്പോഴും ഇന്ത്യൻ സിവിൽ സർവീസിൽ ചേരണമെന്നായിരുന്നു പിയൂഷിന്റെ ഏറ്റവും വലിയ ആഗ്രഹം. അതിനായി കഠിനമായി പരിശ്രമിക്കുകയും ചെയ്തു. ഓഫീസ് സമയം കഴിഞ്ഞ് ദിവസവും രണ്ടോ മൂന്നോ മണിക്കൂർ പഠനത്തിനായി മാറ്റിവെച്ചാണ് പിയൂഷ് ഈ നേട്ടം കൈവരിച്ചത്.

 അമേരിക്കയിലെ മൗണ്ടൻ വ്യൂവിലുള്ള ഗൂഗിൾ ഓഫീസിലാണ് പിയൂഷ് കപൂർ ജോലി ചെയ്യുന്നത്. ജിമെയിലിന്റെ സുരക്ഷാ വിഭാഗത്തിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ് പിയൂഷ് കപൂർ. ഈ ജോലിക്കൊപ്പമാണ് സിവിൽ സർവീസ് പരീക്ഷയ്ക്കായും തയ്യാറെടുത്തത്. ഇന്ത്യയിലെ പത്രങ്ങളും മറ്റ് പഠനസാമഗ്രികളും അമേരിക്കൻ സമയം അനുസരിച്ച് വൈകുന്നേരമാണ് പിയൂഷിന് ലഭിച്ചിരുന്നത്. 

ഗൂഗിളിലെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ ഉടൻ പഠിക്കാനിരിക്കുകയായിരുന്നു പതിവ്. കോർപ്പറേറ്റ് കമ്പനിയിലെ വലിയ ശമ്പളം വേണ്ടെന്നുവെച്ച് സമൂഹത്തെ സേവിക്കുക എന്ന ലക്ഷ്യത്തോടെയാണ് പിയൂഷ് സിവിൽ സർവീസിലേക്ക് തിരിഞ്ഞത്. രാജ്യത്തെയും ജനങ്ങളെയും സേവിക്കാൻ തയ്യാറെടുക്കുന്ന പിയൂഷ്, പോസ്റ്റിംഗ് ലഭിച്ചാലുടൻ ഗൂഗിളിലെ ജോലി രാജിവെക്കാനുള്ള തീരുമാനത്തിലാണ് ഈ 32കാരൻ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം