ഒരിക്കൽ നക്സലൈറ്റ്സ്; ഇന്ന് സംരംഭകർ; ​ഗാഡ്ചിരോലിയിലെ 12 സ്ത്രീകളുടെ ജീവിതം മാറിമറിഞ്ഞതിങ്ങനെ...

By Web TeamFirst Published Nov 24, 2021, 3:11 PM IST
Highlights

'കീഴടങ്ങിയ സമയം മുതൽ ജീവിതത്തിൽ ഒരുപാട് മാറ്റം സംഭവിച്ചു. ഇപ്പോൾ സ്വന്തമായി വീടുണ്ട്. ഒരു ബിസിനസ് ചെയ്യുന്നുണ്ട്. ജീവിതം എങ്ങനെയായിരിക്കണമെന്ന് ഇപ്പോൾ എനിക്കറിയാം.' സ​ഗുണ പറയുന്നു. 


മഹാരാഷ്ട്രയിലെ ​ഗാഡ്ചിരോലി ജില്ലയിലെ (Gadchiroli district) ജാന്‍കി സുരേന്ദ്ര നാരുതെ (Jaanki Surendra Narute) എന്ന 31കാരിയായ ട്രൈബൽ സ്ത്രീ (Tribal woman) 2012 വരെ  അറിയപ്പെട്ടിരുന്നത് നക്സലൈറ്റ് (Naxalite) എന്നായിരുന്നു. എന്നാൽ ഇന്ന് അവർ ഒരു സംരംഭകയാണ്. പൊലീസിന് മുന്നിൽ കീഴടങ്ങിയതിന് ശേഷം അവരുടെ ജീവിതം മറ്റൊരു വഴിക്കായി. ഇന്നത്തെ ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടെന്ന് ജാന്‍കി പറയുന്നു. 2014 ലാണ് 33കാരിയായ സ​ഗുണ സായിനാഥ് എന്ന നക്സലൈറ്റ് സ്ത്രീ സെക്യൂരിറ്റി ഫോഴ്സിന് മുന്നിൽ കീഴടങ്ങുന്നത്. കീഴടങ്ങിയതിന് ശേഷം,  ജീവിതത്തിൽ ലക്ഷ്യം കണ്ടെത്താൻ പൊലീസ് തന്നെ സഹായിച്ചിട്ടുണ്ടെന്ന് ഇവരും പറയുന്നു. കീഴടങ്ങിയ സമയം മുതൽ ജീവിതത്തിൽ ഒരുപാട് മാറ്റം സംഭവിച്ചു. ഇപ്പോൾ സ്വന്തമായി വീടുണ്ട്. ഒരു ബിസിനസ് ചെയ്യുന്നുണ്ട്. ജീവിതം എങ്ങനെയായിരിക്കണമെന്ന് ഇപ്പോൾ എനിക്കറിയാം. സ​ഗുണ പറയുന്നു. 

മഹാരാഷ്ട്ര സർക്കാരിന്റെ സഹായത്തോടെ തൊഴിൽ പരിശീലനം നേടി സംരംഭകരായ 12 സ്ത്രീകളിൽ രണ്ട്പേരാണ് ജാനകിയും സ​ഗുണയും. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇവർക്ക് കടന്നു വരാൻ കഴിഞ്ഞതിന്റെ അനുഭവങ്ങൾ ഇന്ത്യ ടുഡേയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പൊലീസിന് മുന്നിൽ കീഴടങ്ങിയ സമയം മുതൽ ജീവിതത്തിൽ ധാരാളം മാറ്റം സംഭവിച്ചു. എന്തുചെയ്യണമെന്ന് യാതൊരു അറിവും ഇല്ലായിരുന്നു. അക്കാര്യത്തിൽ പൊലിസ് വളരെയധികം സഹായിച്ചു. ബിസിനസ് ആരംഭിക്കാൻ അവരാണ് സഹായിച്ചത്. പൊലീസ് ഉദ്യോ​ഗസ്ഥരോട് വളരെയധികം കടപ്പാടുണ്ട്. സ​ഗുണ പറയുന്നു.

കീഴടങ്ങിയ നക്സലുകൾക്ക് സംസ്ഥാന സർക്കാരിന്റെ പുനരധിവാസ പദ്ധതി അനുസരിച്ച് അച്ചാർ, പപ്പടം, ഫ്ലോർ ക്ലീനർ എന്നിവയുടെ നിർമ്മാണത്തിൽ പരിശീലനം നൽകി. വാർധ ജില്ലയിലെ മ​ഹാത്മാ​ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഇൻഡസ്ട്രിയലൈസേഷൻ ആണ് 12 സ്ത്രീകൾക്ക് പരീശീലനം നൽകിയത്. ഒരാഴ്ചത്തെ പരിശീലനത്തിനൊടുവിൽ ഫ്ലോർ ക്ലീനർ നിർമ്മാണത്തിൽ വൈദ​ഗ്ധ്യം നേടി. അവ നിർമ്മിക്കാനും വിൽക്കാനും തയ്യാറായി. പുനരധിവാസ പദ്ധതിയിൽ ആദ്യമായിട്ടാണ് സ്ത്രീകൾ ഉത്പന്നങ്ങൾ നിർമ്മിച്ച്, വിൽക്കാൻ ഒരുങ്ങുന്നതെന്ന് ​ഗാഡ്ചിരോലി പൊലീസ് സൂപ്രണ്ട് അങ്കിത് ​ഗോയൽ‌ പറഞ്ഞു. 

'വാർധയിലാണ് ഇവർ പരിശീലനം നേടിയത്. ഉത്പന്നം ബ്രാന്റ് ചെയ്യാനും വിൽക്കാനും ഇവർക്ക് ഞങ്ങൾ സഹായം നൽകും. ഒരു ഉത്പന്നം പ്രമോട്ട് ചെയ്യുക എന്നതിലുപരി കീഴടങ്ങിയ ഈ സ്ത്രീകളുടെ പുനരധിവാസമാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത്.' അങ്കിത് ​ഗോയൽ വിശദീകരിച്ചു. ഇവർ ഇപ്പോൾ വളരെയധികം ആത്മവിശ്വാസമുള്ളവരായി എന്നും പരിശീലനത്തിന് ശേഷം ജോലിയിൽ മികവ് പ്രകടിപ്പിക്കുന്നുണ്ടെന്നും എസ് പി പറഞ്ഞു. ഇതിനോടകം ഒരു സ്വയംസഹായസംഘവും ഇവർ രൂപീകരിച്ചിട്ടുണ്ട്. എളുപ്പത്തിൽ നിർമ്മിക്കാവുന്നതും വിറ്റുപോകുന്നതുമായ ഉത്പന്നമായത് കൊണ്ടാണ് ആദ്യം ഫ്ലോർക്ലീനർ നിർമ്മിക്കാമെന്ന് തീരുമാനിച്ചത്. പപ്പടവും അച്ചാറും നിർമ്മിക്കാനുള്ള പരിശീലനവും ഇവർക്ക് ലഭിച്ചിട്ടുണ്ട്. വളരെ സന്തോഷത്തോടെയാണ് ഇവർ ഓരോന്നും പഠിച്ചെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

'കീഴടങ്ങിയ നക്സലുകളെ പുനരധിവസിപ്പിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. നക്സലായിരുന്നു എന്ന് കരുതി ഇവരെ ഒഴിവാക്കേണ്ട. മാത്രമല്ല ഇത്തരം ആളുകളെ പുനരധിവസിപ്പിക്കുക എന്നത് സർക്കാർ നയമാണ്. ഇവർക്കായി ഭൂമി കൊടുക്കുകയും വീട് നിർമ്മിക്കാൻ സഹായിക്കുകയും ചെയ്യുുന്നുണ്ട്. അവർക്കും ഉപജീവനം നടത്താൻ സാധിക്കുന്ന വിധത്തിലുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നത്. കീഴടങ്ങി എത്തുന്നവർക്ക് ഏറ്റവും മികച്ച സഹായമാണ് നൽകുന്നത്.' കീഴടങ്ങിയ നക്സലുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ പ്രതിസന്ധിയുണ്ടോയെന്ന ചോദ്യത്തിന് എസ് പിയുടെ മറുപടി ഇപ്രകാരമായിരുന്നു. 

 

click me!