ചുമരിൽ ആ​ഗ്രഹങ്ങളെഴുതി വെച്ചൊരു കുഞ്ഞുപേപ്പറുണ്ട്, ഇടയിൽ പ്രാർത്ഥനാ ശകലങ്ങളും; ശ്രീജ കടുപ്പിച്ചെഴുതിയ സ്വപ്നം ഇനി യാഥാർത്ഥ്യം!

Published : Mar 06, 2026, 09:36 PM IST
sreeja j s

Synopsis

കടുത്ത പരിമിതികൾക്കിടയിലും മകളുടെ ആഗ്രഹത്തിന് കൂലിപ്പണിക്കാരനായ വിജയകുമാറും ഷീനയും ചിറക് നൽകി. അവർ ഒന്നിച്ച് സ്വപ്നം കണ്ടു. ഒരുപാട് കഷ്ടപ്പെട്ടു, ഒന്നിച്ച് അധ്വാനിച്ചു. കിട്ടിയ പൈസയ്ക്കെല്ലാം പുസ്തകങ്ങൾ വാങ്ങിക്കൂട്ടി.

തിരുവനന്തപുരം: നരുവാമൂടിലെ പണിതീരാത്ത വീട്ടിലിരുന്ന് ശ്രീജയും മാതാപിതാക്കളും കണ്ട സ്വപ്നത്തിന് ഇനി സിവിൽ സർവീസ് ഓഫീസറെന്ന മേൽവിലാസം. ഇത്തവണത്തെ സിവിൽ സർവീസ് റാങ്ക് പട്ടികയിൽ 57ആം സ്ഥാനത്തുണ്ട് ഈ മിടുമിടുക്കി. ശ്രീജ ഐഎഫ്എസ് എന്ന് കുറിച്ച പേപ്പറിന് മുന്നിലിരുന്നു നടത്തിയ കഠിനാധ്വാനമാണ് ഫലം കണ്ടത്. കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ ഉറച്ച പിന്തുണയായിരുന്നു ശ്രീജയുടെ കരുത്ത്.

ശ്രീജയുടെ വീടിന്റെ ചുമരിൽ ആഗ്രഹങ്ങളെഴുതി വച്ചൊരു കുഞ്ഞുപേപ്പറും നിറയെ പ്രാർത്ഥന ശകലങ്ങളുമുണ്ട്. അതിനിടയിൽ കടുപ്പിച്ച് എഴുതിവച്ചിട്ടുണ്ട്. ശ്രീജ ഐഎഫ്എസ് എന്ന്. കടുപ്പിച്ചെഴുതിയ ആ സ്വപ്നമാണ് ഇന്ന് യാഥാർത്ഥ്യമായിരിക്കുന്നത്. ശ്രീജ ഇനി സിവിൽ സർവീസ് ഓഫീസർ. മദ്രാസ് ക്രിസ്ത്യൻ കോളെജിൽ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയായിരിക്കെ മനസ്സിൽ കയറിക്കൂടിയ ആഗ്രഹമാണിതെന്ന് ശ്രീജ പറയുന്നു. കടുത്ത പരിമിതികൾക്കിടയിലും മകളുടെ ആഗ്രഹത്തിന് കൂലിപ്പണിക്കാരനായ വിജയകുമാറും ഷീനയും ചിറക് നൽകി. അവർ ഒന്നിച്ച് സ്വപ്നം കണ്ടു. ഒരുപാട് കഷ്ടപ്പെട്ടു, ഒന്നിച്ച് അധ്വാനിച്ചു. കിട്ടിയ പൈസയ്ക്കെല്ലാം പുസ്തകങ്ങൾ വാങ്ങിക്കൂട്ടി.

കഴിയുന്നത്ര മണിക്കൂറുകൾ ഇരുന്ന് പഠിച്ചു. ഇന്ന് റാങ്ക് പട്ടിക വന്നപ്പോൾ ശ്രീജ അവളാഗ്രഹിച്ചത് നേടിയെടുത്തു. മകളുടെ പരിശ്രമത്തിൽ അത്ര വിശ്വാസമായിരുന്നു. അവളത് നേടിയെടുക്കുമെന്ന് ആ മാതാപിതാക്കൾക്ക് ഉറപ്പായിരുന്നു. പ്രധാന പരീക്ഷ കഴിഞ്ഞതോടെ ശ്രീജയും അച്ഛനും ചേർന്നാണ് അവളുടെ മുറിക്ക് ചായം തേച്ചത്. ഇന്നാ മുറിയിലേക്ക് കയറി ചെല്ലുമ്പോൾ ശ്രീജയും മാതാപിതാക്കളും കണ്ണുനിറയെ ചിരിക്കുന്നു. ആഗ്രഹങ്ങൾ എഴുതിവച്ചൃ ആ കുഞ്ഞുപേപ്പറിൽ നിന്ന് ഒരെണ്ണം വെട്ടാം. ശ്രീജ ഇനി സിവിൽ സർവീസ് ഓഫീസർ.

 

 

 

PREV
Read more Articles on
click me!

Recommended Stories

ആറുവർഷത്തെ കഠിനാധ്വാനം, അഞ്ചാം ശ്രമത്തിൽ ഒന്നാം റാങ്ക്, 'നേട്ടങ്ങൾക്ക് കുറുക്കുവഴിയില്ല', വിജയരഹസ്യം പറഞ്ഞ് അനുജ്
`സഹോദരനാണെന്റെ വഴികാട്ടി', കേരളക്കരയ്ക്ക് അഭിമാനമായി അജയ് രാജ്; കാഴ്ച പരിമിതി നേരിട്ട കോഴിക്കോടുകാരന് സിവിൽ സർവ്വീസിൽ മിന്നും തിളക്കം