
കൊല്ലം: പ്രാദേശികതലത്തില്‍ യുവാക്കളുടെ തൊഴില്‍നൈപുണ്യം, അവസരങ്ങൾ എന്നിവ ലക്ഷ്യമാക്കി സ്വകാര്യ സ്ഥാപനങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കൊട്ടാരക്കര നെടുവത്തൂരില്‍ ഐ.ടി ക്യാമ്പസ് ആരംഭിക്കുന്നു. രാജ്യാന്തര ഐ.ടി കമ്പനിയായ സോഹോ കോര്‍പ്പറേഷന്റെ ഇന്ത്യയിലെ രണ്ടാമത്തെ ഐ.ടി ക്യാമ്പസാണിത്. ഇന്ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ അധ്യക്ഷനാകും.
ഒന്നര വര്‍ഷം മുമ്പ് കൊട്ടാരക്കര ഐ.എച്ച്.ആര്‍.ഡി ക്യാമ്പസില്‍ സ്റ്റാര്‍ട്ട് അപ് മിഷന്റെ സഹകരണത്തോടെ സ്ഥാപിച്ച ആര്‍ ആന്‍ഡ് ഡി കേന്ദ്രത്തിന്റെ തുടര്‍ച്ചയാണ് പുതിയ സ്ഥാപനവും. ആദ്യഘട്ടത്തില്‍ 250 പേര്‍ക്ക് ജോലി ലഭ്യമാക്കും. വന്‍നഗരങ്ങള്‍ കൂടാതെ ഗ്രാമ-ചെറു പട്ടണങ്ങളിലെ തൊഴില്‍ നൈപുണ്യമുള്ളവരുടെ സേവനം ഐ.ടി മേഖലയില്‍ ഉറപ്പാക്കാന്‍ കഴിയുന്ന പദ്ധതികള്‍ നടപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. റോബോട്ടിക്‌സ്, നിര്‍മ്മിത ബുദ്ധി മേഖലകള്‍ കേന്ദ്രീകരിച്ചാണ് പുതു സംരംഭങ്ങളുടെ പ്രവര്‍ത്തനം. പരിപാടിയില്‍ കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍ ഉള്‍പ്പെടെ വിവിധ കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്റെ പ്രഖ്യാപനവും ധാരണാപത്രം കൈമാറലും നടക്കും.
കൊടിക്കുന്നില്‍ സുരേഷ് എം.പി, ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ്, ഐ.ടി സെക്രട്ടറി ശ്രീറാം സാംബശിവറാവു, കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍ സി.ഇ.ഒ അനൂപ് അംബിക, സോഹോ കോര്‍പറേഷന്‍ സി.ഇ.ഒ ശൈലേഷ് കുമാര്‍ ധാവേ, ആര്‍ ആന്‍ഡ് ഡി സെന്റര്‍ പ്രിന്‍സിപ്പല്‍ റിസര്‍ച്ചര്‍ ഡോ. ജയരാജ് പോരൂര്‍, സഹ സ്ഥാപകരായ ശ്രീധര്‍ വെമ്പു, ടോണി ജി. തോമസ്, പ്രോഗ്രാം മാനേജര്‍ മഹേഷ് ബാല, കൊട്ടാരക്കര നഗരസഭാ ചെയര്‍മാന്‍ കെ. ഉണ്ണികൃഷ്ണമേനോന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.