Bibin Krishna Interview : എന്തുകൊണ്ട് '21 ഗ്രാംസ്' ? സംവിധായകൻ ബിബിൻ കൃഷ്‍ണ പറയുന്നു

By Nithya RobinsonFirst Published Mar 17, 2022, 9:21 PM IST
Highlights

അനൂപ് മേനോന്‍ നായകനായി എത്തുന്ന ചിത്രം നാളെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. 

നൂപ് മേനോനെ (Anoop Menon) നായകനാക്കി നവാഗതനായ ബിബിൻ കൃഷ്‍ണ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് '21 ഗ്രാംസ്' (Twenty One Gms). ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി നന്ദകിഷോർ എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം നാളെ മുതൽ തിയറ്ററുകളിൽ എത്തും. തന്റെ കന്നി സംവിധാന സംരംഭം തിയറ്ററുകളിൽ എത്തുന്ന സന്തോഷത്തിലാണ് സംവിധായകനും.  '21 ഗ്രാംസി'നെ കുറിച്ചും സിനിമയിൽ എത്തിയതിനെ പറ്റിയും ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനുമായി സംസാരിക്കുകയാണ് ബിബിൻ കൃഷ്‍ണ.

എന്താണ് '21 ഗ്രാംസ്' ?

സസ്‍പെൻസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമയാണ് '21 ഗ്രാംസ്'. ഒരു സിറ്റിയിൽ നടക്കുന്ന കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവുമാണത്. ആ അന്വേഷണത്തിനിടയിൽ പറഞ്ഞുപോകുന്ന ഒരു ഫാമിലി ഡ്രാമ എന്ന് വേണമെങ്കിലും പറയാം. '21 ഗ്രാംസ്' എന്നൊരു എക്സ്‍പെരിമെന്റ് ഉണ്ട്. അതിൽ നിന്നാണ് സിനിമയ്ക്ക് പേര് വന്നത്. ഒരാൾ മരിക്കുമ്പോൾ ആയാളുടെ ശരീരത്തിൽ നിന്നും 21 ഗ്രാം നഷ്‍ടപ്പെടുന്നു, അത് അയാളുടെ ആത്മാവിന്റെ ഭാരമാണെന്നാണ് ആ എക്സ്‍പെരിമെന്റ് പറയുന്നത്. കൊലപാതകത്തിന്റെ കഥപറയുമ്പോൾ എന്തായാലും ഒരാളുടെ 21 ഗ്രാം നഷ്‍ടപ്പെടുന്നതാണല്ലോ. പക്ഷേ സ്‍പിരിച്വൽ സംഭവങ്ങളൊന്നും അല്ല. ഒരു മിസ്‍ട്രിയാണത്.

സസ്‍പെൻസും ഇൻവെസ്റ്റിഗേഷനും എല്ലാവർക്കും ഇഷ്‍ടമുള്ള കാര്യമാണ്. ആ ഒരു രീതിയിൽ തിയറ്ററിൽ എത്തിയാൽ, കൂടെ അന്വേഷണം നടത്താൻ തയ്യാറായാൽ, എല്ലാവർക്കും കൂടി സോൾവ് ചെയ്യാൻ പറ്റുന്ന പസ്സിലാണ് ഈ സിനിമ. ഈ ഒരു ജോണറിൽ നിന്നാണ് സിനിമ കാണുന്നതെങ്കിൽ 100 ശതമാനം പ്രതീക്ഷയും പ്രേക്ഷന് നൽകാൻ എനിക്ക് സാധിക്കും.

സിനിമ ചെയ്യുന്നതിനു മുൻപ് തന്നെ ഒരു 'കുട്ടി സിനിമ' ചെയ്‍തു. എന്തു കൊണ്ടായിരുന്നു ആ തീരുമാനം ?

ആദ്യമായി സിനിമ സംവിധാനം ചെയ്യുകയും എഴുതുകയും ചെയ്യുമ്പോൾ, ഫിലിം ഇന്റസ്ട്രിയുമായി ബന്ധപ്പെട്ട യാതൊന്നും ചെയ്തിട്ടില്ലാന്ന് പറയുമ്പോൾ, സ്വാഭാവികമായും ഒത്തിരി പൈസ മുടക്കുന്ന നിർമാതാവാണെങ്കിലും വിലപ്പെട്ടൊരു ഡേറ്റ് തരുന്ന അഭിനേതാവാണെങ്കിലും ആദ്യമൊന്ന് ശങ്കിക്കും. എനിക്ക് മറ്റൊരു ഓപ്ഷനുമില്ല. കാരണം ഞാൻ വേറൊരു ജോലി ചെയ്യുന്നയാളാണ്. ഫിസിക്കലി ഒരുപാട് കാലം ഇവിടെ നിന്ന് വിശ്വാസ്യത നേടിയെടുക്കാൻ സമയവുമില്ല. അതുകൊണ്ടുതന്നെ കഥ അവതരിപ്പിക്കാൻ എനിക്ക് വേറെന്തെങ്കിലും ഒരു മെത്തേർഡ് ആവശ്യമായി വന്നു.

പിന്നെ പണ്ടത്തെ കാലമല്ലല്ലോ ഇപ്പോൾ. ആദ്യമൊക്ക സിനിമ എന്ന് പറയുന്നത് ഒരു മാജിക്കൽ വേൾഡാണ്. അന്ന് സിനിമ എന്നത് നമുക്കൊന്നും ചിന്തിക്കാൻ പറ്റാത്ത ഒന്നായിരുന്നെങ്കിൽ ഇന്ന് നേരെ തിരിച്ചാണ്. ഇന്ന് ടെക്നോളജിക്കലി ആർക്കും സിനിമ എടുക്കാവുന്ന കാലമാണ്. ഇപ്പോൾ പത്തോ ഇരുപതോ വർഷത്തെ എക്സ്‍പീരിയൻസ് അല്ല കാണിക്കേണ്ടതെന്ന് തോന്നുന്നു. സ്‍കിൽ കാണിച്ചാൽ മതി. അങ്ങനെ ചിന്തിച്ചപ്പോഴാണ് വീഡിയോ ചെയ്യാമെന്ന് തീരുമാനിച്ചത്.

ആദ്യം സ്റ്റോറി ബോർഡിനെ പറ്റി ആലോചിച്ചിരുന്നു. അത് പക്ഷേ കൺവീൻസിംഗ് ആണെന്ന് തോന്നിയില്ല. എല്ലാവരും ചെയ്യുന്നൊരു കാര്യമാണത്. പിന്നീട് ചില രംഗങ്ങളൊക്കെ അനിമേഷൻ ചെയ്‍തു നോക്കി. അതും മുഴുവൻ സിനിമ കാണിക്കാൻ പറ്റുന്ന അവസ്ഥയിൽ കിട്ടതായതോടെയാണ്, ഒരു വിഷ്വൽ സിനോപ്‍സിസ് കൊടുക്കാം എന്ന് തീരുമാനിക്കുന്നത്. ഇത് വർക്കാവുമോ എന്നറിയാനായി പല അഭിനേതാക്കൾക്കും പ്രധാനപ്പെട്ട സംഭാഷണങ്ങൾ അയച്ച് കൊടുത്തു. അവരോടത് വോയ്‍സ് ആക്കി ആയക്കാൻ പറഞ്ഞു. ശേഷം അതിന് പറ്റിയ മ്യൂസിക് ഉപയോഗിച്ച് ഒരു ഓഡിയോ ഉണ്ടാക്കി. ബാംഗ്ലൂരിൽ വച്ച് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് വീഡിയോ ചെയ്‍തത്. അതാണ് റിനീഷിനെ കാണിക്കുന്നത്.

സുഹൃത്തായ റിനീഷ് എങ്ങനെയാണ് സിനിമയുടെ നിര്‍മ്മാതാവാകുന്നത്?

ഞാൻ മെൽബണിലായിരുന്നപ്പോഴാണ് '21 ഗ്രാംസി'ന്റെ സ്‍ക്രിപ്റ്റിങ്ങും കാര്യങ്ങളുമൊക്കെ നടക്കുന്നത്.  റിനീഷും ഞാനും ഒരേ നാട്ടുകാരാണ്. പക്ഷേ ഞങ്ങൾ രണ്ടുപേരും ചെറുപ്പം മുതൽ നാട്ടിൽ ഇല്ലാത്തവരുമായിരുന്നു. ഞങ്ങളുമായി ബന്ധിപ്പിക്കുന്നത് കുറച്ച് കോമൺ ഫ്രണ്ട്‍സ് മാത്രമാണ്. ഞാൻ പിന്നെ മെൽബണിൽ നിന്നും ജോലിയൊക്കെ വിട്ട് ബാംഗ്ലൂരിൽ വരുമ്പോഴാണ് അതുവരെ കണ്ട തമാശകളൊക്കെ മാറി ഞാൻ എന്തോ സീരിയസായിട്ടാണ് സിനിമയെ അപ്രോച്ച് ചെയ്യുന്നതെന്ന് ആളുകൾക്ക് തോന്നി തുടങ്ങുന്നത്.

സുഹൃത്തുക്കൾ വഴിയാണ് റിനീഷിലേക്ക് എത്തുന്നത്. തട്ടിക്കൂട്ട് സിനിമയല്ലാതെ നല്ലൊരു ചിത്രം ചെയ്യണമെന്ന് ആഗ്രഹിച്ച് ഇങ്ങനെ ഒരാൾ ഉണ്ടെന്ന് പറഞ്ഞു. അങ്ങനെയാണ് കൊച്ചിയിൽ വന്ന് ഇക്കാര്യം ഞാൻ റിനീഷിനോട് അവതരിപ്പിക്കുന്നത്. എന്നെ അറിയാവുന്നത് കൊണ്ടും സുഹൃത്തായത് കൊണ്ടും റിനീഷ് ഒരിക്കലും ഈ പടം നിർമ്മിക്കാൻ തയ്യാറാവില്ലെന്ന് എനിക്കറിയാമായിരുന്നു. കാരണം ആദ്യമായിട്ടല്ല റിനീഷ് കഥ കേൾക്കുന്നത്. ഒടുവിൽ റിനീഷിന് കഥ ഇഷ്‍ടമാകുകയും ചിത്രം നിർമ്മിക്കാൻ തയ്യാറാകുകയുമായിരുന്നു.

എന്തുകൊണ്ട് ഒരു സസ്‍പെൻസ് ത്രില്ലർ?

മഹേഷിന്റെ പ്രതികാരം പോലൊരു സ്‍ക്രിപ്റ്റ് ഞാൻ എഴുതിയിട്ട് വന്നാൽ അതിനകത്ത് ഒന്നും ഉണ്ടായിരികില്ല. ഞാൻ പോയൊരു കഥ പറയുമ്പോൾ ആ നിമിഷം തന്നെ ഇട്രസ്റ്റിംഗ് ആകണം. അതിന്റെ മേക്കിങ്ങിലോട്ട് പോകേണ്ട ഒരു പ്രിവിലേജൊന്നും എനിക്കില്ല. അപ്പോഴാണ് ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ കുറച്ചൂടെ ഡിജിറ്റലാണല്ലോ എന്ന് തോന്നിയത്. ഒരു പുതിയ ആൾക്ക് സസ്‍പെൻസ് ത്രില്ലർ ആണ് നല്ലത്.

അനൂപ് മേനോൻ ആയിരുന്നോ ആദ്യ ഓപ്ഷൻ ?

സ്‍ക്രിപ്റ്റ് എഴുതി കഴിയുമ്പോൾ തന്നെ കഥാപാത്രങ്ങളുടെ മാനറിസങ്ങളും അവർ പറയേണ്ട സ്റ്റൈൽ ഓഫ് ഡയലോഗും ചുറ്റുപാടുകളുമൊക്കെ നമുക്ക് മനസ്സിലാകും. ആ രീതിയിൽ ചിന്തിക്കുമ്പോൾ സിനിമയിൽ ചുരുക്കം ചിലർ മാത്രമേ അത്തരം കഥാപാത്രങ്ങൾ ചെയ്യാനുള്ളൂ. ലാലേട്ടനും മമ്മൂക്കയുമൊക്കെ ആകാം നമുക്ക് താൽപര്യം. എന്നാൽ തന്നെയും പുതുതായി വരുന്ന ഒരാളെ സംബന്ധിച്ച് നമുക്കവരെ അപ്രോച്ച് ചെയ്യാൻ പറ്റിയെന്ന് വരില്ല. അപ്പോൾ ഇവർ കഴിഞ്ഞാൻ ആരാകും ബെറ്റർ എന്ന് ചിന്തിക്കും. തീർച്ചയായും എന്റെ അടുത്ത ചോയിസ് അനൂപേട്ടൻ തന്നെയായിരുന്നു. ഇന്ദ്രജിത്തും ലിസ്റ്റിൽ ഉണ്ടായിരുന്നു. പക്ഷേ തുടർച്ചയായി അദ്ദേഹം പൊലീസ് വേഷത്തിൽ എത്തുന്നത് കൊണ്ട് ഒഴിവാക്കി. സിനിമയിൽ വേണമെന്ന് തോന്നിയ സ്ഥലങ്ങളിലെല്ലാം അനൂപേട്ടൻ സപ്പോർട്ടും തന്നിട്ടുണ്ട്. ഞാൻ നിർബന്ധം പറത്ത സംഭാഷണങ്ങൾ ഒഴികെയുള്ളവ അദ്ദേഹം മോഡിഫൈയും ചെയ്‍തു. കാസ്റ്റിങ്ങിലും എന്നെ ഒത്തിരി ഹെൽപ് ചെയ്‍തിരുന്നു. എല്ലാ രീതിയിലും സിനിമക്ക് അനൂപേട്ടൻ സപ്പോർട്ടീവ് ആയിരുന്നു.

തിയറ്ററുകളിൽ തന്നെ സിനിമ റിലീസ് ചെയ്യണമെന്ന് തീരുമാനിച്ചിരുന്നോ ?

'21 ഗ്രാംസ്' തിയറ്ററിൽ തന്നെ റിലീസ് ചെയ്യാൻ തീരുമാനിച്ച ചിത്രമാണ്. ഡിസ്‍ട്രാക്ഷൻസ് ഒന്നും ഇല്ലാതെ കാണേണ്ട ഒരു സിനിമയാണിത്. വീട്ടിലോ ഒടിടിയിലൂടെയോ സിനിമ കാണുമ്പോൾ ഒത്തിരി ഡിസ്‍ട്രാക്ഷൻസ് ഉണ്ടാകും. നമുക്ക് ആരെയെങ്കിലും വിളിക്കാം മറ്റുള്ളവരോട് സംസാരിക്കാം. പ്രേക്ഷകൻ ഒരു സിനിമയെ ഫോക്കസ്‍ഡ് ആയിട്ട് ഇൻവെസ്റ്റിഗേറ്റ് ചെയ്യണം. സിനിമയിലെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകനും സ‍ഞ്ചരിക്കണം. അതുകൊണ്ട് സിനിമകൾ തിയറ്ററിൽ തന്നെ കാണണം.

എഞ്ചിനീയറിങ്ങിൽ നിന്ന് സിനിമയിലേക്ക്. സിനിമ ഒരു സ്വപ്‍നം ആയിരുന്നോ ?

സിനിമ എന്നത് പേടിയുള്ള അൺസ്റ്റേബിൾ ആയിട്ടുള്ള , ഉറപ്പില്ലാത്ത ഒരു സ്ഥലമാണല്ലോ. ഒത്തിരി സിനിമകൾ കാണുന്ന കൂട്ടത്തിലായിരുന്നു ഞാൻ. ചെറിയ വിഷ്വൽസ് ഒക്കെ ഷൂട്ട് ചെയ്യുമായിരുന്നു. പക്ഷേ ഞാനൊരു സിനിമ ചെയ്യാൻ പോകുന്നുവെന്ന് പറയാനുള്ള ദൈര്യം കൈവരിക്കാൻ കുറേ കൊല്ലം എടുത്തു. കാരണം സിനിമയുമായി ഒരു ബന്ധവും ഇല്ലാത്ത ആളാണ്. സിനിമാക്കാർ ഉള്ള നാട്ടിൽ നിന്നോ, സിനിമാക്കാരെ അറിയാവുന്ന ആളോ അല്ല. എല്ലാം ഒത്തുവന്നപ്പോൾ സിനിമ ചെയ്‍തു

ഭാവി തീരുമാനങ്ങൾ ?

അടുത്തതായി ഒരു ഫെസ്റ്റിവൽ സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. ഒന്നുരണ്ട് സ്‍ക്രിപ്റ്റുകളോക്കെ എഴുതുന്നുണ്ട്. മമ്മൂട്ടിയെയും മോഹൻലാലിനെയും വച്ച് സിനിമ ചെയ്യുക എന്നതാണ് ഏതൊരു സംവിധായകന്റെയും ആഗ്രഹം. ആ ആഗ്രഹം എനിക്കും ഉണ്ട്. നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

click me!