
മനു സ്വരാജ് സംവിധാനം ചെയ്ത പടക്കളം തിയേറ്ററുകളിലെത്തിയപ്പോൾ അതിൽ ജിതിൻ എന്ന നായക വേഷത്തിലെത്തിയപ്പോൾ മലയാളി പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞു, സന്ദീപിന്റെ റേഞ്ച് മാറിയെന്ന്. യെസ്, ഈ വർഷത്തെ സന്ദീപിന്റെ രണ്ടാമത്തെ ഹിറ്റാണ് പടക്കളം. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാനയിലെ ഷിഫാസ് നായകനോളം കൈയടി നേടിയിരുന്നു. ജിതിൻ എന്ന കഥാപാത്രത്തിന്റെ ആർക്ക് തന്നെ അത്രയധികം എക്സൈറ്റ് ചെയ്യിപ്പിച്ചത് കൊണ്ടാണ് ആ ചിത്രത്തിന്റെ ഭാഗമായതെന്നും ഇനി വരാനിരിക്കുന്ന കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ സ്വീകാര്യത നേടിയ കിഷ്കിന്ധാകാണ്ഡം ടീമിന്റെ വരാനിരിക്കുന്ന ചിത്രത്തിൽ നായക വേഷത്തിൽ സന്ദീപ് എത്തുന്നുവെന്ന സന്തോഷം പറഞ്ഞു കൊണ്ട് സന്ദീപ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിച്ചു.
ജിതിൻ പൊളിച്ചല്ലോ, എത്രത്തോളം ഹാപ്പിയാണ് ?
ആലപ്പുഴ ജിംഖാനയുടെ ചിത്രീകരണ സമയത്താണ് ഫ്രൈഡേ ഫിലിംസിൽ നിന്ന് പടക്കളത്തിന് വേണ്ടിയുള്ള ഫസ്റ്റ് കാൾ വരുന്നത്. ഫാലിമിയിലെ എന്റെ പെർഫോമൻസ് കണ്ടാണ് അവർ വിളിച്ചത്. വളരെ എക്സ്സൈറ്റ് മെന്റോടെ കേട്ട ഒരു സ്ക്രിപ്റ്റായിരുന്നു പടക്കളത്തിൽ. ഫാന്റസി-കോമഡി ഴോണറിൽ വരുന്ന കഥ. ഇത് വെർബലി പറഞ്ഞു കൺവിൻസ് ചെയ്യിപ്പിക്കാൻ ബുദ്ധിമുട്ടാണ്. പക്ഷെ സംവിധായകൻ മനു ഗംഭീര സ്റ്റോറി നരേറ്റഡാണ്. അതുകൊണ്ട് തന്നെ കഥ വളരെ ത്രില്ലിങ്ങായി എൻജോയ് ചെയ്യാൻ സാധിച്ചു. മനു കഥ പറയുമ്പോൾ തന്നെ വിഷ്വൽ കിട്ടുന്നുണ്ടായിരുന്നു. അതുപോലെ ജിതിൻ എന്ന കഥാപാത്രം രണ്ടു ഷെയ്ഡുള്ള, ആക്ടർ എന്ന നിലയിൽ പരമാവധി എക്സ്പ്ലോർ ചെയ്യാൻ കഴിയുന്ന കഥാപത്രം. എന്നെ സംബന്ധിച്ച് ആദ്യ പകുതിയിലെ ജിതിനുമായി പേഴ്‌സണലി എനിക്കൊരു ബന്ധവുമില്ല അതുകൊണ്ട് തന്നെ വളരെ എക്സൈറ്റിങ്ങായി മറ്റൊരാളെ പ്ലേ ചെയ്യുകയാണ് ചെയ്തത്. അത് എല്ലാരിലേക്ക് എത്തിയതിലും മികച്ച പ്രതികരണം വരുന്നതിലും ഞാൻ ഹാപ്പിയാണ്.
പടക്കളത്തിന് തിയേറ്ററുകളിൽ തുടക്കത്തിൽ തള്ളിക്കയറ്റം ഉണ്ടായില്ലലോ?
ഒരു രീതിയിലും ഹൈപ്പോ പ്രൊമോഷനോ ഇല്ലാതെ തോയേറ്ററുകളിൽ വന്ന സിനിമയാണ്. വലിയ താരനിരകളില്ല, പുതിയ സംവിധായകൻ. അങ്ങനെ പ്രേക്ഷകനെ തിയേറ്ററിൽ എത്തിക്കാൻ വലിയ ഫാക്ട്ഴേസ് ഒന്നുമില്ലാതെയാണ് പടക്കളം എത്തിയത്. എന്നാൽ, സിനിമ കാണുന്നവർ പറയുന്ന അഭിപ്രായമാണ് സിനിമയ്ക്ക് ലഭിച്ച ഹൈപ്പ്. അത് വളരെ ജെനുവിനായി കണ്ടവർ മറ്റുള്ളവരോട് പറയുന്നത് അത്തരത്തിൽ മൗത്ത് പബ്ലിസിറ്റിയാണ് പടക്കളത്തിന് കിട്ടിയ പ്രൊമോഷൻ. കണ്ടന്റിന്റെ കാര്യത്തിൽ ആത്മവിശ്വാസം ഉണ്ടായിരുന്നു, അതായിരുന്നു ഞങ്ങളുടെ ഓരോരുത്തരുടെയും ധൈര്യവും. പിന്നെ ഫ്രൈഡേ ഫിലിം ഹൗസ് എന്ന ബാനർ എന്നത് മിനിമം ഗ്യാരന്റിയുണ്ട്, അത് സിനിമയെ ഗുണം ചെയ്തിട്ടുണ്ട്. ഒരു രീതിയിലുള്ള മാർക്കറ്റിങ് ഗിമ്മിക്കുകൊണ്ടല്ല, മറിച്ച് നല്ല സിനിമയായത് കൊണ്ടാണ് പ്രേക്ഷകർ പടക്കളം സ്വീകരിച്ചത്.
സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ ഇവർക്കൊപ്പം അഭിനയിച്ചപ്പോൾ ?
മിന്നൽ മുരളിയുടെ സംവിധാന ടീമിലെല്ലാം മനു ഉണ്ടായിരുന്നു. അന്നുമുതൽ ഞങ്ങൾ തമ്മിൽ ബന്ധമുണ്ട്. മനു ഈ കഥ പറയുമ്പോൾ തന്നെ ജിതിൻ ,ഷാജി, രഞ്ജിത്ത് ഇവർ മുന്നുപേരിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. സാഹചര്യങ്ങളിൽ സംഭവിക്കുന്ന തമാശകളായതുകൊണ്ട് തന്നെ സുരാജേട്ടനായാലും ഷറഫുദ്ദീനിക്കയായാലും കോമഡി കിങ്ങുകളാണ്. അവരുടെ കൂടെ പിടിച്ചു നിൽക്കുക എന്നത് വെല്ലുവിളിയായിരുന്നു. പടക്കളത്തിൽ നമ്മൾ സാധാരണ രീതിയിൽ കണ്ട ഫാന്റസി എലമെന്റുകളല്ല. സാഹചര്യങ്ങളിൽ സംഭവിക്കുന്നതാണ്. എന്നെ ഏറ്റവും കൂടുതൽ കഥാപാത്രം ചെയ്യാൻ സഹായിച്ചതും അവരായിരുന്നു. ഓഫ് സ്‌ക്രീനിൽ അവർ എന്നെ അത്രയും കംഫോർട്ടാക്കിയപ്പോൾ തന്നെ, ഞങ്ങൾ തമ്മിലുണ്ടായ ബോണ്ട് ജിതിനെ നന്നായി ചെയ്യാൻ സഹായിച്ചിട്ടുണ്ട്. ഞങ്ങൾ മൂന്നുപേർക്കും പരസ്പരം മൂന്നുപേരുടെയും കഥാപാത്രത്തെ കുറിച്ച് ക്ലാരിറ്റി ഉണ്ടായിരുന്നു. ഓരോരുത്തരുടെ പോയിന്റ് ഓഫ് വ്യൂയിൽ ആ കഥാപാത്രത്തെ കുരിച്ച് ഞങ്ങൾ സംസാരിക്കുമ്പോൾ അത് ഓരോ സീനുകൾ എടുക്കുമ്പോൾ സഹായകമായിട്ടുണ്ട്.
ആലപ്പുഴ ജിംഖാനയായിരുന്നു ഈ വർഷത്തെ ആദ്യത്തെ ഹിറ്റ്?
ഞാൻ വർക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന ഒരുപാട് സംവിധായക്കാരുണ്ട്. അതിൽ ഒരാളായിരുന്നു ഖാലിദ് റഹ്മാൻ എന്ന സംവിധായകൻ. ആക്ടർ എന്ന രീതിയിൽ എന്നെ തന്നെ എനിക്ക് ഉപയോഗിക്കാൻ കഴിഞ്ഞ ഒരു കഥാപാത്രമായിരുന്നു ആലപ്പുഴ ജിംഖാനയിലേത്. ഫാലിമി റീലിസ് ചെയ്തു ഒരു മാസമായപ്പോഴേക്കും റഹ്മാനിക്കയുടെ കാൾ വന്നിരുന്നു. ഞാൻ അതുവരെ ചെയ്യാത്ത ഒരുപാട് കാര്യങ്ങൾ അതിൽ എനിക്ക് ചെയ്യാൻ സാധിച്ചു. ഫിസിക്കൽ ട്രാൻസ്ഫോർമേഷൻ, ബോക്സർ അതുപോലെ ലൗഡായ ഓവർ കോൺഫിഡന്റായ കഥാപാത്രം. ഞാൻ ലൈഫിൽ അന്നുവരെ എക്സ്പ്ലോർ ചെയ്യാത്തതാണ് ഷിഫാസിനെ അവതരിപ്പിച്ചപ്പോൾ എനിക്ക് ചെയ്യാൻ കഴിഞ്ഞത്. ഷിഫാസിന് കിട്ടിയ മാസ്സ് സീനുകളും കൈയടികളും എന്നെ ഒരുപാട് സന്തോഷിപ്പിച്ചിരുന്നു.
ഫാലിമിയ്ക്ക് ശേഷമാണോ കരിയറിനെ സീരിയസായി കണ്ടു തുടങ്ങിയത്?
സിനിമ എനിക്ക് പണ്ടും ഇപ്പോഴുമെല്ലാം സീരിയസാണ്. പതിനെട്ടാം പടിയിൽ ഓഡിഷൻ വഴിയാണ് എത്തുന്നത്. രണ്ടാമത്തെ ഒരു ഫെസ്റ്റിവൽ ചിത്രത്തിൽ നായകനായി അഭിനയിച്ചു പക്ഷേ അത് റിലീസ് ചെയ്തില്ല. പക്ഷേ ഒരുപാട് നല്ല നിരുപണങ്ങൾ വന്ന വർക്കായിരുന്നു. പിന്നീട് അന്താക്ഷരിയിൽ അഭിനയിച്ചു. പക്ഷേ എനിക്ക് ഒരു ഐഡന്റിറ്റി കിട്ടുന്നത് ഫാലിമിയിലെ വേഷമായിരുന്നു. എന്നെ പ്രേക്ഷകർ ശ്രദ്ധിക്കുന്നതും ഇഷ്ടപ്പെടുന്നതും അതിന്റെ ഭാഗമായത്തിൽ പിന്നെയാണ്, അതുകൊണ്ട് തന്നെ ആ കഥാപാത്രത്തിന് താഴെ പോകാത്ത കഥാപാത്രമായിരിക്കണം ചെയ്യേണ്ടതെന്ന നിർബന്ധവും ഉത്തരവാദിത്തവും എനിക്കുണ്ടെന്ന് വിശ്വസിക്കുന്നുണ്ട്, എനിക്ക് വരുന്ന പ്രോജക്ടുകൾ എപ്പോഴും നല്ലതായി വരുകയും ചെയ്തുവെന്നത് ലക്ക് ഫാക്ടർ കൂടിയാണ്. നല്ല സിനിമകളുടെ ഭാഗമാവുക എന്നത് ഞാൻ തടയക്കത്തിലെ എടുത്ത തീരുമാനമാണ്. നമുക്ക് മുന്നിൽ തന്നെ എത്രപേരാണ് വർഷങ്ങളോളം സ്ട്രഗ്ഗിൽ ചെയ്തിട്ടാണ് നായക നിരയിലേക്ക് എത്തുന്നത്. പക്ഷേ എന്നെ സംബന്ധിച്ച് ഭാഗ്യം വന്നു ചേർന്നതായിരിക്കണം.
സിനിമയിൽ എത്തിപ്പെടാൻ എളുപ്പമായിരുന്നോ?
ഓർമ്മ വച്ച കാലം മുതലുള്ള സ്വപ്നമായിരുന്നു സിനിമ. അതെന്റെയുള്ളിൽ എപ്പോഴാണ് പൊട്ടിമുളച്ചതെന്ന് എനിക്കറിയില്ല. ചെറിയ ക്ലാസ്സിൽ പഠിക്കുമ്പോൾ ടീച്ചറുടെ ആരാവണമെന്ന് ചോദ്യത്തിന് എന്റെ ചുറ്റും ഇരിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും ഉത്തരം ഉണ്ടായപ്പോൾ എനിക്ക് ഉണ്ടായിരുന്നില്ല. അന്ന് ടീച്ചർ എന്നോട് പറഞ്ഞു, എന്തെങ്കിലുമൊരു ലക്ഷ്യം വേണമെന്നും, അത് എന്തായാലും കുഴപ്പില്ല പക്ഷേ നമ്മൾ ആരാവണമെന്നത് നമ്മളിൽ ഒരു ബോധം വേണമെന്ന്. അത് എന്നെ ഉറങ്ങാൻ പോലും സാധിക്കാതെ അലോസരപ്പെടുത്തിയ ഒന്നായിരുന്നു. പിന്നീട് എന്റെ തീരുമാനത്തിൽ വന്നതായിരുന്നു സിനിമ എന്നത്. കാണുന്ന സിനിമകളിലെ കഥാപാത്രങ്ങൾ സ്ലോ മോഷനെല്ലാം ചേർത്ത് ഞാൻ തന്നെ അഭിനയിക്കും. സ്‌ക്രീനിൽ ഓരോരുത്തർക്കും കിട്ടുന്ന സ്വാഗ് എനിക്കും വേണമെന്ന് തോന്നും. അങ്ങനെയാണ് ആ പ്രായത്തിൽ ഞാനൊരു നടനാകുമെന്ന് ഉറപ്പിക്കുന്നത്. വലിയ സാമ്പത്തിക ഭദ്രതയില്ലാത്ത കുടുംബമായിരുന്നില്ല, പക്ഷേ എന്നെക്കാൾ എന്നിൽ അവർക്ക് വിശ്വാസം ഉണ്ടായിരുന്നു. അതുകൊണ്ട് എന്നോട് എന്റെ സ്വപ്നങ്ങളിൽ നിന്ന് മാറാൻ അവർ ഒരിക്കൽ പോലും പറഞ്ഞില്ല.