എയര്‍ടെല്‍ വിദേശിയാകാന്‍ സാധ്യത, ഇന്ത്യന്‍ ടെലികോം കമ്പനിയില്‍ വന്‍ മാറ്റം വരുന്നു

Published : Dec 09, 2019, 04:27 PM IST
എയര്‍ടെല്‍ വിദേശിയാകാന്‍ സാധ്യത, ഇന്ത്യന്‍ ടെലികോം കമ്പനിയില്‍ വന്‍ മാറ്റം വരുന്നു

Synopsis

സെപ്റ്റംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ 23,045 കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായത്. വന്‍ നഷ്ടം നേരിട്ടതിന് പിന്നാലെ സേവനനിരക്കുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. എജിആര്‍ അടവുകളുമായി ബന്ധപ്പെട്ടാണ് കമ്പനിക്ക് നഷ്ടമുണ്ടായതെന്നായിരുന്നു വിശദീകരണം.

ദില്ലി: ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടെലികോം കമ്പനി ഭാരതി എയര്‍ടെല്‍ 4,900 കോടി രൂപയുടെ വിദേശനിക്ഷേപത്തിന് സര്‍ക്കാരിനോട് അനുമതി തേടി. നിലവില്‍ സുനില്‍ ഭാരതി മിത്തലിനും കുടുംബത്തിനും ഭാരതി ടെലികോമില്‍ 52 ശതമാനം ഓഹരിയാണുള്ളത്. ഇതില്‍ ഭാരതി ടെലികോമിന് 41 ശതമാനം ഓഹരിയുണ്ട്. ഇന്ത്യന്‍ ടെലികോം കമ്പനികളില്‍ വിദേശകമ്പനികള്‍ക്ക് 21.46 ശതമാനം
നിക്ഷേപം നടത്താനുള്ള അനുമതിയാണുള്ളത്. 37 ശതമാനം പൊതു ഓഹരികളും കമ്പനിക്കുണ്ട്.

വിദേശ നിക്ഷേപത്തിന് അനുമതി ലഭിച്ചാല്‍ ഭാരതി എയര്‍ടെല്‍ പൂര്‍ണ്ണമായും വിദേശ കമ്പനിയാകും. കാരണം നിലവില്‍ 43 ശതമാനം വിദേശ ഓഹരികള്‍ നിലവിലുണ്ട്. വീണ്ടും വിദേശ നിക്ഷേപം നടക്കുന്നതോടെ ഇത് 84 ശതമാനമാകും. സിംഗപ്പൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സിങ്‌ടെല്‍, മറ്റ് ചില വിദേശ കമ്പനികള്‍ എന്നിവയുമായി വിദേശനിക്ഷേപവുമായി ബന്ധപ്പെട്ട് ഭാരതി എയര്‍ടെല്‍ ചര്‍ച്ച നടക്കുന്നുണ്ട്. ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് ഈ മാസം തന്നെ നിക്ഷേപത്തിന് അനുമതി നല്‍കാനാണ് സാധ്യത.

സെപ്റ്റംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ 23,045 കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായത്. വന്‍ നഷ്ടം നേരിട്ടതിന് പിന്നാലെ സേവനനിരക്കുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. എജിആര്‍ അടവുകളുമായി ബന്ധപ്പെട്ടാണ് കമ്പനിക്ക് നഷ്ടമുണ്ടായതെന്നായിരുന്നു വിശദീകരണം. 28,450 കോടി രൂപയാണ് കേന്ദ്രസര്‍ക്കാരിലേക്ക് എയര്‍ടെല്‍ തിരിച്ചടയ്‌ക്കേണ്ടത്. ഇതില്‍ മുതലായി 6,164 കോടിയും പലിശയിനത്തില്‍ 12,219 കോടിയും പിഴപ്പലിശ 6,307 കോടിയുമാണ് അടയ്‌ക്കേണ്ടത്. 

എജിആറുമായി ബന്ധപ്പെട്ട ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് എയര്‍ടെലും വോഡഫോണ്‍  ഐഡിയയും സുപ്രീം കോടതിയില്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും പിഴയും പലിശയും ഇളവ് ചെയ്യുന്നതിനുള്ള നടപടികള്‍ ഒന്നും ഉണ്ടായതുമില്ല.

PREV
click me!

Recommended Stories

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ - ക്വാളിറ്റി കെയർ ഇന്ത്യ ലയനം; ഓഹരി ഉടമകളുടെയും കടപ്പത്ര ഉടമകളുടെയും യോഗം വിളിച്ചുചേർക്കാൻ ഉത്തരവിട്ട് എൻസിഎൽടി
ബിസ്ലേരിക്ക് 'ദീപിക'യെങ്കില്‍ കാംപയ്ക്ക് 'ബിഗ് ബി'; വെള്ളക്കച്ചവടത്തില്‍ അമിതാഭ് ബച്ചനെ ഇറക്കി അംബാനി