
ഇൻഡോർ: അഞ്ച് വർഷത്തിനിടെ രാജ്യത്തെ 26 പൊതുമേഖലാ ബാങ്കുകളുടെ 3400 ഓളം ബ്രാഞ്ചുകൾ ഇല്ലാതായെന്ന് വിവരാവകാശ രേഖ. ഇതിൽ 75 ശതമാനവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ- സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ലയനത്തെ തുടർന്ന് ഇല്ലാതായതാണ്.
ചന്ദ്രശേഖർ ഗൗഡ് എന്ന സാമൂഹ്യപ്രവർത്തകൻ സമർപ്പിച്ച വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് റിസർവ് ബാങ്കാണ് മറുപടി നൽകിയത്. 2014-15 കാലത്ത് 90 ബ്രാഞ്ചുകളും 2015-16 കാലത്ത് 126 ബ്രാഞ്ചുകളും 2016-17 കാലത്ത് 253 ബ്രാഞ്ചുകളും 2017-18 കാലത്ത് 2083 ബ്രാഞ്ചുകളും 2018-19 കാലത്ത് 875 ബ്രാഞ്ചുകളുമാണ് പ്രവർത്തനം അവസാനിപ്പിച്ചത്.
ഇതിൽ 2568 ബ്രാഞ്ചുകൾ എസ്ബിഐയുടേതാണ്. ഭാരതീയ മഹിള ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആന്റ് ജയ്‌പൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്നിവയടക്കം 26 പൊതുമേഖലാ ബാങ്കുകളുടെ ബ്രാഞ്ചുകളാണ് പ്രവർത്തനം നിർത്തിയത്.