ഫോണ്‍കോള്‍ പകുതിയില്‍ മുറിഞ്ഞു: വോഡാഫോണ്‍ -ഐഡിയ മുതല്‍ ജിയോ വരെ പിഴയൊടുക്കണം

By Web TeamFirst Published Dec 13, 2019, 2:24 PM IST
Highlights

റിലയന്‍സ് ജിയോയ്ക്കാണ് ഏറ്റവും കുറഞ്ഞ പിഴ, 6.5 ലക്ഷം രൂപ. 

ദില്ലി: പകുതിയില്‍ കാള്‍ കട്ടാകുന്നതിന് ടെലികോം കമ്പനികള്‍ക്ക് പിഴയിട്ടത്  3.2 കോടി രൂപ. കേന്ദ്ര സഹമന്ത്രി സഞ്ജയ് ധോത്രെയാണ് ഇക്കാര്യം രാജ്യസഭയില്‍ അറിയിച്ചത്.

വോഡാഫോണ്‍ ഐഡിയ 1.76 കോടി രൂപ പിഴയടയ്ക്കണം. ഇതില്‍ വോഡാഫോണ്‍ 1.11 കോടിയും ഐഡിയയ്ക്ക് 65 ലക്ഷവുമാണ് പിഴ. റിലയന്‍സ് ജിയോയ്ക്കാണ് ഏറ്റവും കുറഞ്ഞ പിഴ, 6.5 ലക്ഷം. ടാറ്റ ടെലിസര്‍വ്വീസസ് 56 ലക്ഷവും ഭാരതി എയര്‍ടെല്‍ 34 ലക്ഷവും പിഴയൊടുക്കണം. ബിഎസ്എന്‍എല്ലിന് 47.5 ലക്ഷം രൂപയാണ് പിഴയിനത്തില്‍ അടയ്‌ക്കേണ്ടത്.

സെപ്തംബറില്‍ സേവന പരിധിയിലെ മൊബൈല്‍ ടവറുകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാക്കുന്നതില്‍ ബിഎസ്എന്‍എല്‍ ഒഴികെ മറ്റെല്ലാവരും നിശ്ചിത പരിധി പൂര്‍ത്തീകരിച്ചിരുന്നു. നെറ്റവര്‍ക്ക് ലഭ്യമാക്കുന്നതില്‍ ബിഎസ്എന്‍എല്‍ പശ്ചിമ ബംഗാളിലും പരാജയപ്പെട്ടു. വോഡഫോണ്‍ -ഐഡിയ ജമ്മു കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച പരിധിയിലെത്തിയില്ല.

click me!