സ്ട്രീമിങ് രംഗത്ത് വമ്പന്‍ അട്ടിമറി! 2.11 ലക്ഷം കോടി രൂപയുടെ ഡീൽ! റോക്കുവിനെ സ്വന്തമാക്കാന്‍ മർഡോകിന്റെ ഫോക്‌സ് കോര്‍പ്പറേഷന്‍

Published : Jun 16, 2026, 04:48 PM IST
Fox Roku

Synopsis

ആഗോള മാധ്യമ ഭീമനായ ഫോക്‌സ് കോര്‍പ്പറേഷന്‍, സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ റോക്കുവിനെ ഏകദേശം 2200 കോടി ഡോളറിന് സ്വന്തമാക്കുന്നു. ഈ വമ്പൻ ഇടപാടിലൂടെ പരസ്യ ബിസിനസ് ശക്തിപ്പെടുത്താനും സ്‌പോര്‍ട്‌സ്, വാര്‍ത്താ ഉള്ളടക്കങ്ങള്‍ 10 കോടിയിലധികം വീടുകളിലേക്ക് എത്തിക്കാനും ഫോക്‌സ് ലക്ഷ്യമിടുന്നു. 

ആഗോള മാധ്യമ ഭീമന്മാരായ ഫോക്‌സ് കോര്‍പ്പറേഷന്‍ പ്രശസ്ത സട്രീമിങ് പ്ലാറ്റ്ഫോമായ റോക്കുവിനെ സ്വന്തമാക്കുന്നു. ഏകദേശം 2200 കോടി ഡോളര്‍ (2.11 ലക്ഷം കോടി രൂപ) മൂല്യമുള്ള വമ്പന്‍ ഇടപാടാണിത്. പരസ്യ ബിസിനസ് ശക്തമാക്കാനും സ്‌പോര്‍ട്‌സ്, വാര്‍ത്താ ഉള്ളടക്കങ്ങള്‍ കൂടുതല്‍ ഡിജിറ്റല്‍ പ്രേക്ഷകരിലേക്ക് എത്തിക്കാനുമുള്ള ഫോക്‌സിന്റെ വലിയൊരു ചുവടുവെപ്പാണിത്. ഈ കരാറിലൂടെ റോക്കു പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന 10 കോടിയിലധികം വീടുകളിലേക്ക് ഫോക്‌സിന് നേരിട്ട് പ്രവേശനം ലഭിക്കും. കേബിള്‍ ടിവിയെ പ്രധാനമായും ആശ്രയിക്കുന്ന ഫോക്‌സിന് കൂടുതല്‍ ഡിജിറ്റല്‍ പ്രേക്ഷകരെ സൃഷ്ടിക്കാനും, പരസ്യങ്ങള്‍ നല്‍കാനും, പരമ്പരാഗത വിതരണ രീതികളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഇതിലൂടെ സാധിക്കും.പിതാവ് റൂപര്‍ട്ട് മര്‍ഡോക്ക് കെട്ടിപ്പടുത്ത മാധ്യമ സാമ്രാജ്യത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുത്ത സിഇഒയും ചെയര്‍മാനുമായ ലാക്ലാന്‍ മര്‍ഡോക്കിന്റെ ആദ്യത്തെ വലിയ ഏറ്റെടുക്കലാണിത്.

വില്‍പനയ്ക്ക് പിന്നില്‍

റോക്കു സ്ഥാപകനും സിഇഓയുമായ 60-കാരന്‍ ആന്റണി വുഡ് കമ്പനിയില്‍ തുടര്‍ന്നും പ്രധാന ചുമതലകളിലുണ്ടാകും. കൂടാതെ ഫോക്‌സിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അദ്ദേഹത്തിന് അംഗത്വം ലഭിക്കും. റോക്കുവിന്റെ ബോര്‍ഡ് ഈ വര്‍ഷം ആദ്യമാണ് വില്‍പന നടപടികള്‍ തുടങ്ങിയത്. റോക്കുവിന്റെ 55 ശതമാനത്തിലധികം വോട്ടിങ് അവകാശമുള്ള ആന്റണി വുഡ് വില്‍പനയ്ക്ക് സമ്മതിക്കുകയായിരുന്നു. ഇന്‍വെസ്റ്റ്മെന്റ് ബാങ്കര്‍മാരായ ക്വാറ്റലിസ്റ്റ് പാര്‍ട്‌ണേഴ്‌സിന്റെ സഹായത്തോടെ രണ്ടു മാസം മുന്‍പാണ് ഫോക്‌സ് ഉള്‍പ്പെടെയുള്ള വാങ്ങാന്‍ സാധ്യതയുള്ളവരുമായി റോക്കു ചര്‍ച്ച തുടങ്ങിയതെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഈ വില്‍പനയിലൂടെ വുഡിന് 300 കോടി ഡോളര്‍ (ഏകദേശം 28,800 കോടി രൂപ) വരെ ലഭിക്കാം.

ഈ ലയനം നിലവിലുള്ള ചില ബിസിനസ് പങ്കാളിത്തങ്ങളെ സങ്കീര്‍ണ്ണമാക്കിയേക്കാം. കാരണം, റോക്കു നിലവില്‍ ഫോക്‌സിന്റെ എതിരാളികളായ പാരാമൗണ്ട്, എന്‍ബിസി യൂണിവേഴ്‌സല്‍, നെറ്റ്ഫ്‌ലിക്‌സ് തുടങ്ങിയവരുടെ ആപ്പുകള്‍ സട്രീം ചെയ്യുന്നുണ്ട്. മറുവശത്ത്, കായിക-വാര്‍ത്താ ഉള്ളടക്കങ്ങള്‍ നിര്‍മ്മിക്കുന്ന ഫോക്‌സ് തങ്ങളുടെ കണ്ടെന്റുകള്‍ കോംകാസ്റ്റ്, യൂട്യൂബ് ടിവി എന്നിവര്‍ക്ക് ലൈസന്‍സ് നല്‍കുന്നുമുണ്ട്.

സാമ്പത്തിക ഇടപാടുകള്‍ ഇങ്ങനെ

ഇരു കമ്പനികളുടെയും ബോര്‍ഡുകള്‍ ഐകകണ്‌ഠ്യേന കരാറിന് അംഗീകാരം നല്‍കിയിട്ടുണ്ട്. 2027 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പകുതിയോടെ വില്‍പന നടപടികള്‍ പൂര്‍ത്തിയാകും. കരാറിലെ തുകയില്‍ ഏകദേശം 146 കോടി ഡോളര്‍ (ഏകദേശം 1.40 ലക്ഷം കോടി രൂപ) പണമായി നല്‍കും, ബാക്കി തുക ഓഹരികളായി കൈമാറും. ഇത് ഫോക്‌സിന്റെ ബാലന്‍സ് ഷീറ്റില്‍ 83 കോടി ഡോളറിന്റെ (ഏകദേശം 79,680 കോടി രൂപ) അധിക കടബാധ്യത വരുത്തും.

PREV
Read more Articles on
click me!

Recommended Stories

ടാറ്റ ഗ്രൂപ്പിൽ തർക്കം രൂക്ഷം: ചന്ദ്രശേഖരൻ്റെ കാലാവധി നീട്ടിയതിനെതിരെ നോയൽ ടാറ്റ; 'വീറ്റോ പവർ പരിഗണിച്ചില്ല'
ചന്ദ്രശേഖരൻ തുടരും: ടാറ്റാ സൺസ് ബോർഡ് യോഗത്തിൽ തീരുമാനം; ചെയർമാൻ സ്ഥാനത്ത് കാലാവധി നീട്ടി