ടാറ്റാ സൺസിന്റെ എക്സിക്യൂട്ടീവ് ചെയർമാനായി എൻ. ചന്ദ്രശേഖരനെ അഞ്ച് വർഷത്തേക്ക് കൂടി വീണ്ടും നിയമിച്ചു. തുടരുന്നില്ലെന്ന മുൻ തീരുമാനം മാറ്റിയാണ് അദ്ദേഹം വീണ്ടും പദവി ഏറ്റെടുക്കുന്നത്. ഇതോടെ ടാറ്റാ ഗ്രൂപ്പിലെ നേതൃമാറ്റ ചർച്ചകൾക്ക് വിരാമമായി.

മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ മാതൃകമ്പനിയായ ടാറ്റാ സൺസിന്റെ എക്സിക്യൂട്ടീവ് ചെയർമാനായി എൻ. ചന്ദ്രശേഖരനെ (N Chandrasekaran) അഞ്ച് വർഷത്തേക്ക് കൂടി വീണ്ടും നിയമിക്കാൻ ടാറ്റാ സൺസ് ബോർഡ് തീരുമാനിച്ചു. ഇന്ന് മുംബൈയിൽ ചേർന്ന ടാറ്റാ സൺസ് ബോർഡ് യോഗത്തിലാണ് തീരുമാനം ഉണ്ടായത്. വീണ്ടുമൊരിക്കൽ കൂടി ഈ പദവിയിലിരിക്കാൻ താനില്ലെന്ന തൻ്റെ മുൻ തീരുമാനം ചന്ദ്രശേഖരൻ പിൻവലിച്ചു. നിലവിലെ കാലാവധി 2027 ഫെബ്രുവരിയിൽ അവസാനിക്കേണ്ടതായിരുന്നു. വീണ്ടും അഞ്ചുവർഷത്തേക്ക് കൂടി കാലാവധി നീട്ടിനൽകാൻ നേരത്തെ ടാറ്റാ ട്രസ്റ്റ് ഐകകണ്‌ഠേന ശുപാർശ ചെയ്തിരുന്നെങ്കിലും, ഡയറക്ടർ ബോർഡിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് താൻ തുടരുന്നില്ലെന്ന് ചന്ദ്രശേഖരൻ മുൻപ് വ്യക്തമാക്കിയിരുന്നു.

ടാറ്റാ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റ ഉൾപ്പെടെയുള്ളവർ പുതിയ ചെയർമാനെ കണ്ടെത്താനായി സമിതി രൂപീകരിക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ വ്യാഴാഴ്ച നടന്ന യോഗത്തിൽ ചന്ദ്രശേഖരന്റെ കാലാവധി നീട്ടിനൽകാൻ ബോർഡ് തീരുമാനിച്ചതോടെ നിലവിലെ നേതൃമാറ്റ ചർച്ചകൾക്ക് വിരാമമായി. 2017 മുതലാണ് ടാറ്റാ സൺസ് ചെയർമാനായി എൻ. ചന്ദ്രശേഖരൻ പ്രവർത്തിക്കുന്നത്. അതേസമയം, ടാറ്റാ സൺസിന്റെ ലിസ്റ്റിംഗുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ യോഗത്തിൽ തീരുമാനമൊന്നും എടുത്തിട്ടില്ല.