ഓറിയന്റൽ ഇൻഷുറൻസ്, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് എന്നിവയെ സ്വകാര്യവൽക്കരണത്തിന് പരി​ഗണിക്കുന്നതായി റിപ്പോർട്ട്

By Web TeamFirst Published Feb 21, 2021, 6:45 PM IST
Highlights

സ്വകാര്യവൽക്കരണത്തിനായി നീതി ആയോഗാണ് സർക്കാരിന് ശുപാർശകൾ നൽകുന്നത്. 

റിയന്റൽ ഇൻഷുറൻസ് അല്ലെങ്കിൽ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയെ സ്വകാര്യവത്കരിക്കുന്നത് സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. പുനര്‍മൂലധന വല്‍ക്കരണത്തിലൂടെ ഇൻഷുറൻസ് കമ്പനികളുടെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്തുവാൻ സർക്കാരിന് പദ്ധതിയുളളതാണ് റിപ്പോർട്ടുകൾ.

സാമ്പത്തിക കരുത്ത് വർധിപ്പിക്കുന്നതിന്, നിലവിലെ പാദത്തിൽ പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളിലേക്ക് 3,000 കോടി രൂപ സർക്കാർ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഓറിയന്റൽ ഇൻഷുറൻസും ചെന്നൈ ആസ്ഥാനമായുള്ള യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസും മെച്ചപ്പെട്ട ധനകാര്യ സ്ഥിതി പുലർത്തുന്ന കമ്പനികളാണെന്നും അവയ്ക്ക് നിക്ഷേപകരെ ആകർഷിക്കാൻ കഴിയുമെന്നുമാണ് സർക്കാരിന്റെ കണക്കുകൂട്ടലെന്ന് പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.

സ്വകാര്യവൽക്കരണത്തിന് അനുയോജ്യമായ കമ്പനിയെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയ ആരംഭിച്ചു. കുറച്ച് സമയമെടുക്കും, ലിസ്റ്റുചെയ്ത ന്യൂ ഇന്ത്യ അഷ്വറൻസിന്റെ സാധ്യതയും തള്ളിക്കളയുന്നില്ലെന്നും, കമ്പനിയിൽ സർക്കാർ ഓഹരി 85.44 ശതമാനമാണെന്നും ഉന്നത വൃത്തങ്ങൾ അറിയിച്ചതായി മാധ്യമ സ്ഥാപനം റിപ്പോർട്ട് ചെയ്യുന്നു. കേന്ദ്ര ബജറ്റിൽ ഒരു പൊതുമേഖല ഇൻഷുറൻസ് കമ്പനിയുടെ സ്വകാര്യവൽക്കരണം ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. 

സ്വകാര്യവൽക്കരണത്തിനായി നീതി ആയോഗാണ് സർക്കാരിന് ശുപാർശകൾ നൽകുന്നത്, ധനമന്ത്രാലയത്തിന് കീഴിലുള്ള ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് വകുപ്പ് (ദിപാം) നീതി ആയോ​ഗിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ യുക്തിസഹമായ നിഗമനത്തിലെത്തും. ധനമന്ത്രി നിർമല സീതാരാമൻ 2021-22 ലെ ബജറ്റിൽ രണ്ട് പൊതുമേഖലാ ബാങ്കുകളുടെയും ഒരു പൊതു ഇൻഷുറൻസ് കമ്പനിയുടെയും സ്വകാര്യവൽക്കരണം ഉൾപ്പെടെ ഒരു വലിയ സ്വകാര്യവൽക്കരണ അജണ്ട പ്രഖ്യാപിച്ചിരുന്നു.

സാമ്പത്തിക മേഖലയിലെ വിഭജന തന്ത്രത്തിന്റെ ഭാഗമായി, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൽഐസി) മെഗാ പ്രാഥമിക ഓഹരി വിൽപ്പനയും ഏപ്രിൽ മുതലുളള സാമ്പത്തിക വർഷത്തിൽ ഐഡിബിഐ ബാങ്കിൽ അവശേഷിക്കുന്ന ഓഹരി വിൽപ്പനയ്ക്കും സർക്കാർ തീരുമാനിച്ചു. 2021-22 കാലയളവിൽ പൊതുമേഖലാ കമ്പനികളിലെയും ധനകാര്യ സ്ഥാപനങ്ങളിലെയും ഓഹരി വിൽപ്പനയിൽ നിന്ന് 1.75 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. 

click me!