ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായി എൽഐസി മാറിയേക്കും, ഓഹരി വിൽപ്പന പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട്

Web Desk   | Asianet News
Published : Mar 07, 2021, 04:32 PM ISTUpdated : Mar 07, 2021, 04:45 PM IST
ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായി എൽഐസി മാറിയേക്കും, ഓഹരി വിൽപ്പന പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട്

Synopsis

എല്ലായിപ്പോഴും സർക്കാർ ഭൂരിപക്ഷ ഓഹരിയുടമയായി തുടരുമെന്നും പോളിസി ഹോൾഡർമാരുടെ താൽപ്പര്യം സംരക്ഷിച്ച് മാനേജ്മെന്റിലെ നിയന്ത്രണം നിലനിർത്തുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. 

അടുത്ത സാമ്പത്തിക വർഷത്തിൽ നിശ്ചയിച്ചിട്ടുള്ള ലിസ്റ്റിംഗ് സുഗമമാക്കുന്നതിന് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൽഐസി) അംഗീകൃത മൂലധനം 25,000 കോടി രൂപയായി ഉയർത്താൻ സർക്കാർ നിർദ്ദേശിച്ചു.

നിലവിൽ, 29 കോടി പോളിസികളുള്ള ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ പെയ്ഡ്-അപ്പ് മൂലധനം 100 കോടി രൂപയാണ്. 1956 ൽ അഞ്ച് കോടി രൂപയുടെ പ്രാരംഭ മൂലധനത്തിൽ ആരംഭിച്ച എൽഐസിക്ക് നിലയിൽ 31,96,214.81 കോടി രൂപയുടെ ആസ്തി ഉണ്ട്.

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ആക്റ്റ്, 1956 ൽ നിർദ്ദേശിച്ച ഭേദഗതി പ്രകാരം എൽഐസിയുടെ അംഗീകൃത ഓഹരി മൂലധനം 25,000 കോടി രൂപയാക്കും ഇതിനെ 10 രൂപ വീതമുള്ള 2,500 കോടി ഓഹരികളായി വിഭജിക്കും. ഫിനാൻസ് ബിൽ 2021 ന്റെ ഭാഗമായി നിർദ്ദേശിച്ച ഭേദഗതികൾ ലിസ്റ്റിംഗ് ബാധ്യതകൾക്ക് അനുസൃതമായി, സ്വതന്ത്ര ഡയറക്ടർമാരെ ഉൾപ്പെടുത്തി ഒരു ബോർഡ് രൂപീകരിക്കും.

ഭൂരിപക്ഷ ഓഹരി ഉടമയായി സർക്കാർ തുടരും

നിർദ്ദേശിച്ച 27 ഭേദഗതികളിലൊന്ന് അനുസരിച്ച്, ഐപിഒയ്ക്ക് ശേഷമുള്ള ആദ്യ അഞ്ച് വർഷത്തേക്ക് കേന്ദ്രസർക്കാർ എൽഐസിയുടെ കുറഞ്ഞത് 75 ശതമാനം ഓഹരി വിഹിതം കൈവശം വയ്ക്കും, തുടർന്ന് ലിസ്റ്റിംഗിന്റെ അഞ്ച് വർഷത്തിന് ശേഷം എല്ലാ സമയത്തും കുറഞ്ഞത് 51 ശതമാനമെങ്കിലും കൈവശം വയ്ക്കും. എൽഐസി ഐപിഒ ഇഷ്യുവിന്റെ 10 ശതമാനം വരെ പോളിസി ഹോൾഡർമാർക്കായി നീക്കിവയ്ക്കുമെന്ന് ധനമന്ത്രി അനുരാഗ് താക്കൂർ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

എല്ലായിപ്പോഴും സർക്കാർ ഭൂരിപക്ഷ ഓഹരിയുടമയായി തുടരുമെന്നും പോളിസി ഹോൾഡർമാരുടെ താൽപ്പര്യം സംരക്ഷിച്ച് മാനേജ്മെന്റിലെ നിയന്ത്രണം നിലനിർത്തുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. 

എൽഐസിയുടെ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ) അടുത്ത സാമ്പത്തിക വർഷത്തിൽ ഏപ്രിൽ ഒന്നിന് ആരംഭിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി ഒന്നിലെ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞിരുന്നു. 

ഏറ്റവും വലിയ കമ്പനി !

നിലവിൽ എൽഐസിയിൽ 100 ശതമാനം ഓഹരിയും കേന്ദ്ര സർക്കാരിന്റെ പക്കലാണ്. ലിസ്റ്റുചെയ്തു കഴിഞ്ഞാൽ, മാർക്കറ്റ് ക്യാപിറ്റലൈസേഷൻ അടിസ്ഥാനമാക്കി രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായി ഇത് മാറാൻ സാധ്യതയുണ്ട്, ഏകദേശം 8-10 ലക്ഷം കോടി മൂല്യനിർണ്ണയം എൽഐസിക്ക് പ്രതീക്ഷിക്കുന്നു.

സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളിലെ ​ഗവൺമെന്റിന്റെ ഇക്വിറ്റി കൈകാര്യം ചെയ്യുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് (ദിപാം), സർക്കാരിന്റെ ഓഹരി വിറ്റഴിക്കൽ ലക്ഷ്യം നിറവേറ്റുന്നതിനായി എൽഐസിയുടെ ഉൾച്ചേർത്ത മൂല്യം കണ്ടെത്തുന്നതിന് ഇതിനകം തന്നെ ആക്ച്വറിയൽ സ്ഥാപനമായ മില്ലിമാൻ അഡ്വൈസേഴ്സിനെ തിരഞ്ഞെടുത്തു. ഡെലോയിറ്റ്, എസ്ബിഐ ക്യാപ്സ് എന്നിവയെ ഐപിഒയ്ക്ക് മുമ്പുള്ള ഇടപാട് ഉപദേഷ്ടാക്കളായി നിയമിച്ചി‌ട്ടുണ്ട്.

2021-22 ബജറ്റ് 1.75 ലക്ഷം കോടി ഓഹരി വിറ്റഴിക്കൽ ലക്ഷ്യം വെച്ചിട്ടുണ്ട്, ഇത് നിലവിലെ സാമ്പത്തിക വർഷത്തിലെ ലക്ഷ്യമായ 32,000 കോടി രൂപയേക്കാൾ കൂടുതലാണ്.

1.75 ലക്ഷം കോടി രൂപയിൽ ഒരു ലക്ഷം കോടി രൂപ പൊതുമേഖലാ ബാങ്കുകളിലെയും ധനകാര്യ സ്ഥാപനങ്ങളിലെയും സർക്കാർ ഓഹരി വിൽപ്പനയിലൂടെയാണ് ഖജനാവിലേക്ക് എത്തേണ്ടത്. 75,000 കോടി രൂപ പൊതുമേഖല സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കലിലൂടെയും. 

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ