ഇക്കുറി നഷ്ടക്കണക്കില്ല; മലബാര്‍ സിമന്റ്‌സും ലാഭത്തില്‍

By Web TeamFirst Published Dec 19, 2020, 7:30 PM IST
Highlights

സംസ്ഥാന വിപണിയില്‍ മലബാര്‍ സിമന്റ്‌സിന്റെ ഉപയോഗം 6 ശതമാനമായി ഉയര്‍ന്നു. നേരത്തെ 2 ശതമാനം മാത്രമായിരുന്നു വിപണിയിലെ സാന്നിധ്യം.
 

തിരുവനന്തപുരം: കേരളത്തിലെ പ്രധാന പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്‌സ് ലാഭം കൈവരിച്ചെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്‍. 1.2 കോടി ലാഭം നേടിയ സ്ഥാപനം 6 കോടിയുടെ പ്രവര്‍ത്തന ലാഭവും കൈവരിച്ചു. ഓഗസ്റ്റില്‍ മൂന്ന് കോടി പ്രവര്‍ത്തന ലാഭം നേടിയിരുന്നു. സര്‍ക്കാരിന്റെയും വ്യവസായ വകുപ്പിന്റെയും നിരന്തരമായ ഇടപെടലുകളാണ് മലബാര്‍ സിമന്റ്‌സിനെ ലാഭത്തിലേക്ക് നയിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. പുതിയ എംഡിയെ നിയമിച്ചത് കുതിപ്പിന് വഴിയൊരുക്കി. കേടുപാടുകള്‍ പരിഹരിക്കുന്നതിന് ടീമിനെ നിയോഗിച്ചു. ഇതോടെ പ്ലാന്റ് അടച്ചിടേണ്ട സാഹചര്യം ഒഴിവായി. 100ശതമാനം ഉല്‍പാദനമുണ്ടായി.

സംസ്ഥാന വിപണിയില്‍ മലബാര്‍ സിമന്റ്‌സിന്റെ ഉപയോഗം 6 ശതമാനമായി ഉയര്‍ന്നു. നേരത്തെ 2 ശതമാനം മാത്രമായിരുന്നു വിപണിയിലെ സാന്നിധ്യം. മലബാര്‍ സിമന്റ്സില്‍ നേരിട്ടെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും  ഉന്നതതല യോഗം വിളിച്ച് പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിച്ചതും ഫലംകണ്ടു. ഒപ്പം തൊഴിലാളി യൂണിയനുകളോടും ചര്‍ച്ചകള്‍ നടത്തി. പബ്ലിക് സെക്ടര്‍ റീസ്ട്രക്ചറിങ്ങ് ആന്റ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡും (റിയാബ്) കാര്യക്ഷമമായി ഇടപെട്ടു. എല്ലാ മാസവും റിവ്യൂമീറ്റിംഗും നടത്തി. പൊതുമേഖലാ വ്യവസായങ്ങളെ സംരക്ഷിക്കുക എന്ന സര്‍ക്കാര്‍ നയം പൊതുമേഖലാ സ്ഥാപനങ്ങളെ ഉയരങ്ങളിലേക്ക് നയിക്കുകയാണ്.
 

click me!