
കൊച്ചി: 2025-26 സാമ്പത്തിക വര്‍ഷം അവസാന പാദത്തില്‍ 1755.27 കോടി രൂപ മൊത്തം വരുമാനം നേടി ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. മുന്‍ വര്‍ഷം ഇതേ പാദത്തിലെ 1538.08 കോടി രൂപയില്‍ നിന്ന് 14.1 ശതമാനമാണ് വര്‍ധന. മുൻവർഷം ഇതേ പാദത്തിൽ 91.13 കോടി രൂപയായിരുന്ന അറ്റാദായം ഇത്തവണ 23% വർധിച്ച് 112.13 കോടി രൂപയിലെത്തിയെന്നും അധികൃതർ അറിയിച്ചു.
മാര്‍ച്ച് 31ന് അവസാനിച്ച 2025-2026 സാമ്പത്തിക വർഷത്തിൽ കമ്പനി ആകെ 5965.78 കോടി രൂപയുടെ വരുമാനമാണ് നേടിയത്. മുന്‍വര്‍ഷത്തെ 5577.82 കോടി രൂപയില്‍ നിന്നും ഏഴു ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2026 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ അറ്റാദായം 308.33 കോടി രൂപയാണ്. മുന്‍ വര്‍ഷം കമ്പനിയുടെ അറ്റാദായം 313.72 കോടി രൂപയായിരുന്നു. പുതിയ ലേബര്‍കോഡിന്റെ സ്വാധീനം കാരണം 1.7 ശതമാനം ഇടിവാണ് ഈ സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയത്. ഇത് കണക്കിലെടുക്കാതെയുള്ള ലാഭത്തിൽ (Underlying PAT) 3.6 ശതമാനം വളർച്ചയുണ്ടെന്നും കമ്പനി അറിയിച്ചു.
പശ്ചിമേഷ്യന്‍ യുദ്ധം പ്രവര്‍ത്തനങ്ങളില്‍ അനിശ്ചിതത്വം സൃഷ്ടിക്കുകയും ചരക്കുകള്‍ക്ക് വിലക്കയറ്റമുണ്ടാക്കാനും കാരണമായത് വ്യവസായ മേഖലയില്‍ വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചതെന്നും എന്നാല്‍ ഈ വെല്ലുവിളികളെയെല്ലാം മറികടക്കാന്‍ വി-ഗാർഡിന് സാധിച്ചുവെന്നും കമ്പനി പറയുന്നു. ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ വിഭാഗങ്ങളുടെ വളര്‍ച്ചയിലൂന്നി വ്യവസായത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാനായി. മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളെ തങ്ങൾ അടുത്ത് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ആവശ്യമായ നടപടികൾ യോജിച്ച സമയത്ത് സ്വീകരിക്കുകയും ചെയ്യും. അനുകൂലമായ വേനൽക്കാലത്തിനുള്ള സൂചനകൾ ഉള്ളതിനാൽ, FY27-ന് ശക്തമായ തുടക്കം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ ചിറ്റിലപ്പിള്ളി പറഞ്ഞു.