
ലണ്ടന്‍: 2024ലെ പുരുഷ ട്വന്‍റി 20 ലോകകപ്പ് വേദി വെസ്റ്റ് ഇന്‍ഡീസ്-അമേരിക്ക എന്നിവിടങ്ങളില്‍ നിന്ന് മാറ്റാന്‍ സാധ്യത. ലോകകപ്പിന് വേദിയാവാന്‍ തക്ക സൗകര്യങ്ങള്‍ അമേരിക്കയിലെ സ്റ്റേഡിയങ്ങളില്‍ തയ്യാറായിട്ടില്ലെന്നും സ്റ്റേഡിയം നവീകരണങ്ങള്‍ക്ക് ഇനിയുള്ള ഒരു വര്‍ഷ കാലയളവ് മതിയാവില്ല എന്നുമാണ് ദേശീയ മാധ്യമമായ ന്യൂസ് 18ന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതോടെ 2024 ലോകകപ്പിന്‍റെ വേദിയായി ഇംഗ്ലണ്ടിനെയും സഹരാജ്യങ്ങളേയും ഐസിസി പരിഗണിച്ചേക്കും. 2030 ടി20 ലോകകപ്പിന്‍റെ വേദിയായി ഐസിസി നേരത്തെ പ്രഖ്യാപിച്ച രാജ്യങ്ങളാണ് ഇംഗ്ലണ്ടും അയര്‍ലന്‍ഡും സ്കോട്‌ലന്‍ഡും.
'അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിന് വെസ്റ്റ് ഇന്‍ഡീസിനൊപ്പം സഹവേദിയാണ് യുഎസ്എ. എന്നാല്‍ ലോകകപ്പിന് 12 മാസം മാത്രം അവശേഷിക്കേ വേണ്ടത്ര സൗകര്യങ്ങള്‍ ഇവിടുത്തെ സ്റ്റേഡിയങ്ങളില്‍ തയ്യാറാക്കാന്‍ കഴിഞ്ഞിട്ടില്ല. നിലവില്‍ അമേരിക്കയിലെ സ്റ്റേഡിയങ്ങളിലുള്ള സൗകര്യങ്ങള്‍ ട്വന്‍റി 20 ലോകകപ്പ് നടത്താന്‍ ഉചിതമല്ല. അതിനാല്‍ 2030 എഡിഷന്‍റെ വേദിയുമായി വെസ്റ്റ് ഇന്‍ഡീസ്-യുഎസ്‌എ ലോകകപ്പ് വച്ചുമാറാനുള്ള സാധ്യതയുണ്ട്. ഇങ്ങനെ ചെയ്‌താല്‍ അമേരിക്കയ്‌ക്ക് 2030ലേക്ക് സ്റ്റേഡിയങ്ങളുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനാകും. ഇപ്പോള്‍ അമേരിക്കയിലെ വേദികള്‍ സജ്ജീകരിക്കുക തിടുക്കംപിടിച്ച ജോലിയാണ്. എന്നാല്‍ 2030 ലോകകപ്പ് വേദിയായി നിശ്ചയിക്കപ്പെട്ടിട്ടുള്ള ഇംഗ്ലണ്ടിന് ജൂണ്‍-ജൂലൈ മാസങ്ങളിലായി 2024ലെ ലോകകപ്പ് നടത്താന്‍ സാധിക്കുന്നതാണ്' എന്നും ടൂര്‍ണമെന്‍റിന്‍റെ മുന്നൊരുക്കങ്ങള്‍ നിരീക്ഷിക്കുന്ന വൃത്തങ്ങള്‍ ന്യൂസ് 18നോട് പറഞ്ഞു.
ഇംഗ്ലണ്ടിനൊപ്പം അയര്‍ലന്‍ഡും സ്കോട്‌ലന്‍ഡും 2030 ട്വന്‍റി 20 ലോകകപ്പിന്‍റെ സഹവേദികളാണ്. അമേരിക്കയില്‍ നിലവിലുള്ള സംവിധാനങ്ങള്‍ വച്ച് ലോകകപ്പ് നടത്തുക പ്രയാസകരമാണെന്ന് യുഎസ്‌എ ക്രിക്കറ്റ് അസോസിയേഷന്‍റെ മുന്‍ ഇടക്കാല ചെയര്‍മാര്‍ ഡോ.അതുല്‍ റായി അടുത്തിടെ വ്യക്തമാക്കിയിരുന്നു. 'ഐസിസിയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്റ്റേഡിയങ്ങളല്ല അമേരിക്കയിലുള്ളത്. ഒരുക്കങ്ങള്‍ എവിടെയാണ് എത്തിനില്‍ക്കുന്നത്? എങ്കിലും ഐസിസിയാണ് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്. കൃത്യമായ സ്റ്റേഡിയ സൗകര്യങ്ങളില്ലാതെ ടൂര്‍ണമെന്‍റ് അമേരിക്കയില്‍ നടത്തുക പ്രായോഗികമല്ല' എന്നും അദേഹം വ്യക്തമാക്കിയിരുന്നു.
Read more: എന്നെ 'തല'യാക്കിയതും എങ്ങനെ പെരുമാറണമെന്ന് പഠിപ്പിച്ചതും തമിഴ്‌നാട്; ധോണിയുടെ പഴയ വീഡിയോ വൈറല്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!