3 മാറ്റങ്ങൾ ഉറപ്പ്, സഞ്ജുവിന് പകര ജിതേഷ് ശര്‍മ പ്ലേയിംഗ് ഇലവനിലെത്തുമോ?, ഒമാനെതിരായ ഇന്ത്യയുടെ സാധ്യതാ ടീം

Published : Sep 19, 2025, 03:30 PM IST
team india

Synopsis

പാകിസ്ഥാനെതിരായ നിര്‍ണായക മത്സരം വരാനിരിക്കുന്നതിനാല്‍ പേസര്‍ ജസ്പ്രീത് ബുമ്രക്ക് ഒമാനെതിരെ വിശ്രമം അനുവദിച്ചേക്കുമെന്നുറപ്പാണ്.

ദുബായ്: ഏഷ്യാ കപ്പില്‍ ഒമാനെതിരെ അവസാന ഗ്രൂപ്പ് മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ എന്തൊക്കെ മാറ്റമുണ്ടാകുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. സൂപ്പര്‍ ഫോര്‍ ഉറപ്പിച്ചതിനാല്‍ ഞായറാഴ്ച നടക്കുന്ന പാകിസ്ഥാനെതിരായ മത്സരത്തിന് മുമ്പുള്ള സന്നാഹം മാത്രമാണ് ഇന്ത്യക്ക് ഇന്നത്തെ ഒമാനെതിരായ മത്സരം. അതുകൊണ്ട് തന്നെ ഒമാനെതിരെ ഇന്ത്യ ടീമില്‍ നിരവധി പരീക്ഷണങ്ങൾക്ക് മുതിര്‍ന്നേക്കുമെന്നാണ് കരുതുന്നത്. ടൂര്‍ണമെന്‍റില്‍ ഇതുവരെ അവസരം കിട്ടാത്ത താരങ്ങള്‍ക്ക് ഇന്നത്തെ മത്സരത്തില്‍ അവസരം നല്‍കാന്‍ തീരുമാനിച്ചാല്‍ സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങള്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താകും. എന്നാല്‍ അടിമുടി മാറ്റത്തിന് ഗൗതം ഗംഭീര്‍ തയാറാകുമോ എന്ന് കണ്ടറിയണം.

പാകിസ്ഥാനെതിരായ നിര്‍ണായക മത്സരം വരാനിരിക്കുന്നതിനാല്‍ പേസര്‍ ജസ്പ്രീത് ബുമ്രക്ക് ഒമാനെതിരെ വിശ്രമം അനുവദിച്ചേക്കുമെന്നുറപ്പാണ്. ബുമ്ര പുറത്തിരിക്കുമ്പോള്‍ പകരം അര്‍ഷ്ദീപ് സിംഗ് ആകും പ്ലേയിംഗ് ഇലവനിലെത്തുക. രാജ്യാന്തര ടി20യില്‍ 99 വിക്കറ്റുമായി ഇന്ത്യയുടെ എക്കാലത്തെ വലിയ വിക്കറ്റ് വേട്ടക്കാരനായ അര്‍ഷ്ദീപിന് 100 വിക്കറ്റ് നേട്ടം തികയ്ക്കാന്‍ ലഭിക്കുന്ന സുവര്‍ണാവസരമാകും ഇന്ന്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ച് ടെസ്റ്റിലും ടീമിലുണ്ടായിട്ടും അര്‍ഷ്ദീപിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ല. ഇപ്പോള്‍ ഏഷ്യാ കപ്പിലെ ആദ്യ രണ്ട് കളികളിലും അര്‍ഷ്ദീപ് പുറത്തായിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് അര്‍ഷ്ദീപ് പ്ലേയിംഗ് ഇലവനിലെത്തുമെന്ന് ഉറപ്പാണ്.

അബുദാബിയിലെ പിച്ചും സാഹചര്യങ്ങളും ദുബായിലേതുപോലെ സ്പിന്നര്‍മാരെ തുണക്കുന്നത് അല്ലെന്നതിനാല്‍ വരുൺ ചക്രവര്‍ത്തിക്ക് പകരം മറ്റൊരു പേസറായ ഹര്‍ഷിത് റാണയെയും പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാന്‍ സാധ്യതയുണ്ട്. ഹര്‍ഷിത് പ്ലേയിംഗ് ഇലവനിലെത്തിയാല്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് പുറത്തിരിക്കാന്‍ സാധ്യതതയുള്ള മറ്റൊരു താരം. ഹാര്‍ദ്ദിക്കിന് വിശ്രമം അനുവദിച്ചാല്‍ പകരം റിങ്കു സിംഗാവും പ്ലേയിംഗ് ഇലവനിലെത്തുക.

ആദ്യ രണ്ട് മത്സരങ്ങളിലും പ്ലേയിംഗ് ഇലവനില്‍ കളിച്ചെങ്കിലും ബാറ്റിംഗിന് അവസരം ലഭിക്കാതിരുന്ന സഞ്ജു സാംസണ് പകരം ജിതേഷ് ശര്‍മയെ ഇന്ന് പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുമോ എന്നും കണ്ടറിയേണ്ടതാണ്. ഇനിയുള്ളത് നിര്‍ണായക സൂപ്പര്‍ ഫോര്‍ മത്സരങ്ങളാണെന്നതിനാല്‍ ടീമില്‍ ഇതുവരെ അവസരം ലഭിക്കാത്തവര്‍ക്ക് കളിക്കാന്‍ കഴിയുന്ന അവസാന മത്സരമാകും ഇത്. ഓപ്പണര്‍മാരായി അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും തുടരുമെന്നാണ് കരുതുന്നത്. ആദ്യ രണ്ട് കളികളിലും ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഇന്ന് ടോസ് ലഭിച്ചാല്‍ ആദ്യം ബാറ്റ് ചെയ്യാന്‍ സാധ്യതയുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സെഞ്ചുറിയുമായി ജയ്സ്വാള്‍,അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര
മുഷ്താഖ് അലി ട്രോഫി റണ്‍വേട്ടയില്‍ ആദ്യ പത്തിലേക്ക് കുതിച്ചെത്തി സഞ്ജു സാംസൺ, ഒന്നാമൻ ചെന്നൈയുടെ യുവ ഓപ്പണര്‍