
ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ആധികാരിക ജയം നേടിയെങ്കിലും ടീം സെലക്ഷനിലെ പാളിച്ചകള്‍ക്കെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ആദ്യ മത്സരത്തില്‍ നേരിയ പരിക്കുണ്ടായിരുന്ന റുതുരാജ് ഗെയ്‌ക്‌വാദിനെ അന്തിമ ഇലവനില്‍ കളിപ്പിച്ചതിനെയാണ് ചോപ്ര ചോദ്യം ചെയ്തത്.
തുടയിലേറ്റ പരിക്കിനെത്തുടര്‍ന്ന് റുതുരാജ് മത്സരത്തില്‍ ബാറ്റിംഗിനിറങ്ങിയില്ല. റുതുരാജിന് പകരം ദീപക് ഹൂഡയായിരുന്നു ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. ഹൂഡ ടോപ് സ്കോററാവുകയും ചെയ്തു. എന്നാല്‍ പരിക്കുണ്ടെങ്കില്‍ പിന്നെ എന്തിനാണ് റുതുരാജിനെ അന്തിമ ഇലവനില്‍ കളിപ്പിച്ചത് എന്നാണ് ആകാശ് ചോപ്രയുടെ ചോദ്യം.
ഗ്രൗണ്ടില്‍ ബെയര്‍സ്റ്റോയുടെ അടി, ഗ്യാലറിയില്‍ ആരാധകരുടെയും-വീഡിയോ
പരിക്കുമൂലം ബാറ്റ് ചെയ്യാന്‍ കഴിയില്ലെങ്കില്‍ പകരം വെങ്കടേഷ് അയ്യരെയായിയരുന്നു ടീമില്‍ കളിപ്പിക്കേണ്ടിയിരുന്നത്. റുതുരാജ് ഓപ്പണ്‍ ചെയ്യുന്നില്ലെങ്കില്‍ പിന്നെ ആര് ഓപ്പണ്‍ ചെയ്യുമെന്ന് ചോദിച്ചാല്‍ അതിനുത്തരം വെങ്കടേഷ് അയ്യരാണ്. വെങ്കടേഷ് അയ്യര്‍ക്ക് അവസരം നല്‍കണമായിരുന്നു. ഇനി അയാളെ കളിപ്പിക്കാന്‍ പറ്റില്ലെങ്കില്‍ പിന്നെ എന്തിനാണ് ടൂറിസ്റ്റ് വിസയില്‍ ടീമിലുള്‍പ്പെടുത്തിയിരിക്കുന്നെന്നുംആകാശ് ചോപ്ര ചോദിച്ചു.
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ഓപ്പണറായ വെങ്കടേഷ് അയ്യര്‍ ഇന്ത്യക്കായി 9 ടി20 മത്സരങ്ങളില്‍ കളിച്ചെങ്കിലും ഒരു മത്സരത്തില്‍ പോലും ഓപ്പണറായല്ല കളിച്ചത്. അതിനാല്‍ തന്നെ ആദ്യ മത്സരത്തില്‍ അയ്യരെ ഓപ്പണര്‍ സ്ഥാനത്ത് പരീക്ഷിക്കാന്‍ പറ്റിയ അവസരമായിരുന്നുവെന്നും ചോപ്ര പറഞ്ഞു.
ഇന്ന് നടക്കുന്ന രണ്ടാം ടി20യില്‍ അക്സര്‍ പട്ടേലിന് പകരം വെങ്കടേഷ് അയ്യരെ കളിപ്പിക്കാന്‍ ടീം മാനേജ്മെന്‍റ് തയാറാവണമെന്നും ആകാശ് ചോപ്ര പറഞ്ഞു. അയര്‍ലന്‍ഡിലെ സാഹചര്യങ്ങളില്‍ അക്സറിനെക്കാള്‍ ഫലപ്രദമാവുക അയ്യരായിരിക്കുമെന്നും അയ്യരെ ഉള്‍പ്പെടുത്തിയാല്‍ ഇന്ത്യക്ക് ഒരു പേസ് ബൗളറെ കൂടി ഉപയോഗിക്കാനാവുമെന്നും ചോപ്ര പറഞ്ഞു.
'ഇംഗ്ലണ്ടിന്‍റെ വൈറ്റ് ബോള്‍ രാജാവ്'; ഓയിന്‍ മോർഗന് നന്ദിപറഞ്ഞ് ക്രിക്കറ്റ് ലോകം
റുതുരാജ് ഗെയ്‌ക്‌വാദിന് കളിക്കാനാവില്ലെങ്കില്‍ സഞ്ജു സാംസണും രാഹുല്‍ ത്രിപാഠിയും കാത്തിരിക്കുന്നുണ്ടെന്നും സഞ്ജുവിനാവും രണ്ടാം മത്സരത്തില്‍ സാധ്യതയെന്നും ചോപ്ര പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!