Eoin Morgan : 'ഇംഗ്ലണ്ടിന്‍റെ വൈറ്റ് ബോള്‍ രാജാവ്'; ഓയിന്‍ മോർഗന് നന്ദിപറഞ്ഞ് ക്രിക്കറ്റ് ലോകം
വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ ഓയിന്‍ മോർഗനുള്ള ആശംസയും പ്രശംസയും നന്ദിയും കൊണ്ട് സാമൂഹ്യമാധ്യമങ്ങള്‍ നിറഞ്ഞു
ലണ്ടന്‍: വൈറ്റ് ബോള്‍ ക്രിക്കറ്റിനെ എന്നും രണ്ടാമത് മാത്രം കണ്ടിരുന്നവർ എന്ന വിമർശനം കേട്ടിരുന്നു ഏറെക്കാലം ഇംഗ്ലീഷ് ടീം. അങ്ങനെയൊരു ടീമിനെ ലോക ക്രിക്കറ്റിലെ വൈറ്റ് ബോള്‍ രാജാക്കന്‍മാരിലൊന്നാക്കി മാറ്റിയ നായകന്‍റെ പേരാണ് ഓയിന്‍ മോർഗന്‍(Eoin Morgan). ഇംഗ്ലണ്ടിന് അവരുടെ ചരിത്രത്തിലെ ഏക ഏകദിന ലോകകപ്പ് കിരീടം 2019ല്‍ സമ്മാനിച്ച കപ്പിത്താന്‍. കുറച്ചേറെ നാളുകളായി ഫോമിന്‍റെ നിഴലില്‍ പോലുമില്ലായിരുന്നെങ്കിലും ഇംഗ്ലീഷ് വൈറ്റ് ബോള്‍ ക്രിക്കറ്റിന്‍റെ തലവരമാറ്റിയ മോർഗന്‍ പടിയിറങ്ങുമ്പോള്‍ ക്രിക്കറ്റ് ലോകത്തിനത് യുഗാന്ത്യം തന്നെയാണ്.
ഓയിന്‍ മോർഗന്‍ ഉടന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങള്‍ ഇന്നലെ തന്നെ ശക്തമായിരുന്നു. ഇന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നതിന് പിന്നാലെ ഇംഗ്ലീഷ് ഇതിഹാസ താരത്തിനുള്ള ആശംസയും പ്രശംസയും നന്ദിയും കൊണ്ട് സാമൂഹ്യമാധ്യമങ്ങള്‍ നിറഞ്ഞു.
ഇംഗ്ലീഷ് ക്രിക്കറ്റിലെ യുഗാന്ത്യം
രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഇംഗ്ലീഷ് പരിമിത ഓവർ ടീമുകളുടെ നായകന്‍ അല്‍പം മുമ്പാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഏകദിനത്തിലും രാജ്യാന്തര ടി20യിലും ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ കളിച്ച ഇംഗ്ലീഷ് താരവും ഇരു ഫോർമാറ്റിലും അവരുടെ ഉയർന്ന റണ്‍വേട്ടക്കാരനും മോർഗനാണ്. അയർലന്‍ഡിനായി അരങ്ങേറിയ താരമായ മോർഗന്‍ പിന്നീട് 2009 മുതല്‍ ഇംഗ്ലീഷ് ജേഴ്സിയില്‍ 225 ഏകദിനങ്ങളും 115 രാജ്യാന്തര ടി20കളും കളിക്കുകയായിരുന്നു. 2010-2012 കാലയളവില്‍ 16 ടെസ്റ്റും കളിച്ചു.
2015ല്‍ അലിസ്റ്റർ കുക്കിന്‍റെ പിന്‍ഗാമിയായാണ് മോർഗന്‍ ഇംഗ്ലണ്ടിന്‍റെ വൈറ്റ് ബോള്‍ നായകനായത്. ഏകദിനത്തില്‍ 126 മത്സരങ്ങളിലും ടി20യില്‍ 72 മത്സരങ്ങളിലും ഇംഗ്ലണ്ടിനെ നയിച്ചു. 2016ല്‍ ടീമിനെ ടി20 ലോകകപ്പ് ഫൈനലിലെത്തിച്ചു. 2019ല്‍ ടീമിനെ ആദ്യമായി ഏകദിന ലോകകപ്പ് കിരീടത്തിലേക്ക് മോർഗന്‍ നയിച്ചു. രാജ്യാന്തര കരിയറില്‍ 248 ഏകദിനങ്ങളില്‍ 39.09 ശരാശരിയില്‍ 7701 റണ്‍സ് ഓയിന്‍ മോർഗന്‍ നേടി. 115 രാജ്യാന്തര ടി20കളില്‍ 28.58 ശരാശരിയിലും 136.18 സ്ട്രൈക്ക് റേറ്റിലും 2458 റണ്‍സ് പേരിലാക്കി. 16 ടെസ്റ്റില്‍ 30.43 ശരാശരിയില്‍ 700 റണ്‍സ് നേടി. ഏകദിനത്തില്‍ 14ഉം ടെസ്റ്റില്‍ രണ്ടും സെഞ്ചുറികള്‍ മോർഗനുണ്ട്.
ഓയിന്‍ മോർഗന്‍ വിരമിച്ചു; പാഡഴിച്ചത് 'ഇംഗ്ലണ്ടിന്‍റെ തല'വര മാറ്റിയ താരം